'ഞാൻ അനുഭവിച്ച വേദന തിരിച്ച് കൊടുക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല, അക്കാര്യത്തിൽ ജയറാമിന്റെ അച്ഛനാണ് ദിലീപ്'
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി അഭിനയത്തില്‍ സജീവമാണ് ദിനേശ് പണിക്കര്‍. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും അദ്ദേഹം കൈവെച്ചിരുന്നു. അപ്രതീക്ഷിതമായി കൈ പൊള്ളിയതിനെക്കുറിച്ചും അതില്‍ നിന്നും കരകയറിയതിനെക്കുറിച്ചുമെല്ലാം അദ്ദേഹം തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഒരു കാലത്ത് നിർമ്മാണത്തിൽ സജീവമായിരുന്നത് കൊണ്ട് തന്നെ മലയാള സിനിമയിലെ ഒട്ടുമിക്ക മുൻതാരങ്ങളുമായും നല്ലൊരു സൗഹൃദം ദിനേശിനുണ്ട്. മോഹൻലാലുമായുള്ള സൗഹൃദത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം മുമ്പ് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
നിർമ്മാണത്തിൽ സജീവമായിരുന്ന കാലത്ത് നടൻ ദിലീപുമായി ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് വലിയ തിരിച്ചടികൾ ദിനേശിന് നേരിടേണ്ടി വന്നിരുന്നു. ദിലീപ് നൽകിയ കേസിൽ പ്രതിയായി മാനസീക വിഷമം അനുഭവിച്ചിട്ടുള്ള ദിനേശ് പണിക്കർ പക്ഷെ പിന്നീട് ദിലീപ് ജയിലിലടക്കപ്പെട്ടപ്പോൾ ആക്ഷേപിക്കാനോ പരിഹസിക്കാനോ മുതിർന്നതുമില്ല.

ഉദയപുരം സുൽത്താൻ എന്ന ചിത്രത്തിന്റെ വിതരണക്കാരനായിരുന്ന ദിനേശ് പണിക്കർ നൽകിയ ഒന്നര ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്നാരോപിച്ചാണ് വർഷങ്ങൾക്ക് മുമ്പ് ദിലീപ് ദിനേശ് പണിക്കർക്കെതിരെ കേസ് നൽകുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് മജിസ്ടേറ്റിനുമുമ്പിൽ ഹാജരാക്കുകയും ചെയ്തത്. ഇപ്പോഴിതാ മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദിലീപുമായി ഇപ്പോൾ പ്രശ്നങ്ങളൊന്നും ഇല്ലെന്നും നല്ല സൗഹൃദത്തിലാണെന്നും പറയുകയാണിപ്പോൾ ദിനേശ് പണിക്കർ.
താൻ അനുഭവിച്ച വേദന ദിലീപിന് തിരിച്ച് കൊടുക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും ദിനേശ് പറയുന്നു. 2002ലാണ് ദിലീപുമായുള്ള വിഷയം നടന്നത്. പിന്നെ ഒരു തിരുത്തൽ കൂടിയുണ്ട്. ഞാൻ ജയിലിൽ കിടന്നിട്ടില്ല. അവിടെ വരെ പോയി. പിന്നെ എനിക്ക് അസുഖം വന്നതുകൊണ്ട് ആശുപത്രിയിൽ കൊണ്ടുപോയി.
അതിനാൽ ജയിൽ അറയ്ക്ക് അകത്ത് കിടക്കേണ്ട സാഹചര്യം എനിക്ക് വന്നിട്ടില്ല. ഞാൻ ജയിലിൽ കിടന്നുവെന്നത് അപവാദമാണ്. ഞാൻ അനുഭവിച്ച വേദന ദിലീപിന് തിരിച്ച് കൊടുക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. മനസിൽ കുറച്ച് നന്മ കരുതുന്നത് കൊണ്ടാകാം. എനിക്ക് അന്ന് വിഷമമുണ്ടായിരുന്നു. പക്ഷെ പ്രാകിയിട്ടില്ല. അന്ന് പുള്ളി ചെയ്തത് എനിക്ക് തെറ്റായി തോന്നി. പക്ഷെ ഇപ്പോൾ ഞങ്ങൾ സുഹൃത്തുക്കളാണ്.
ഡിപ്ലോമസിയുടെ കാര്യത്തിൽ ജയറാമിന്റെ ഫാദറാണ് ദിലീപ്. ഡിപ്ലോമസിയിൽ ദിലീപിനെ ബീറ്റ് ചെയ്യാൻ ഇന്ന് ഇൻഡസ്ട്രിയിൽ വേറെ ആരുമില്ല. അദ്ദേഹവും ആരെയും പിണക്കാതെയാണ് ഇൻഡസ്ട്രിയിൽ നിൽക്കുന്നത്. പക്ഷെ കഷ്ടകാലത്തിന് ഇങ്ങനെ ഓരോ സംഭവങ്ങൾ നടക്കുന്നു. കഷ്ടകാലം വന്നില്ലായിരുന്നുവെങ്കിൽ ദിലീപ് ഇന്ന് മലയാളം ഇൻഡസ്ട്രി ഭരിച്ചേനെ.

മമ്മൂട്ടിയേയും മോഹൻലാലിനേയും കാൾ ഒരുപടി മുകളിൽ വരെ എത്തിയതാണ് ദിലീപ്. അത്ര മാർക്കറ്റ് വരെ ദിലീപിന് വന്നിരുന്നു. റിങ് മാസ്റ്ററിൽ ദിലീപ് എനിക്ക് നല്ലൊരു വേഷം തന്നിരുന്നു. കുട്ടികൾ എന്നെ തിരിച്ചറിയുന്നത് റിങ് മാസ്റ്ററിലെ റോൾ കണ്ടിട്ടാണ്. ബാലൻ വക്കീലിൽ അഭിനയിച്ചതും ദിലീപ് പറഞ്ഞതുകൊണ്ടാണ്.
എന്നും എന്നോട് ദിലീപ് സൗഹൃദം സൂക്ഷിക്കുന്നുണ്ട്. ബിസിനസ് അടക്കം എല്ലാം ഒരുമിച്ച് കൊണ്ടുപോകാനുള്ള മിടുക്ക് ദിലീപിനുണ്ടെന്നും ദിനേശ് പണിക്കർ പറയുന്നു. ഏറ്റവും അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ പവി കെയർ ടേക്കറാണ്. ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. നല്ല സിനിമകളിലൂടെ മലയാളത്തിലേക്കുള്ള ദിലീപിന്റെ തിരിച്ചുവരവ് പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ട്. പ്രിൻസാണ് ഇനി റിലീസിന് എത്താനുള്ള ദിലീപ് സിനിമ.
1980ൽ റിലീസായ സഞ്ചാരി എന്ന സിനിമയിൽ പ്രേം നസീറിൻ്റെ ഡ്യൂപ്പായി അഭിനയിച്ചാണ് ദിനേശ് പണിക്കരുടെ തുടക്കം. 1981ൽ ധന്യ എന്ന സിനിമയിലെ ഒരു ഗാനരംഗത്തിലും അഭിനയിച്ചു. രജപുത്രൻ, പ്രണയ വർണ്ണങ്ങൾ എന്നിവയുൾപ്പെടെ പത്തോളം സിനിമകൾ അദ്ദേഹം നിർമ്മിച്ചു. രോഹിത് ഫിലിംസിൻ്റെ ബാനറിലായിരുന്നു എല്ലാ സിനിമകളും നിർമ്മിച്ചത്.


Click it and Unblock the Notifications