അന്ന് ശരത്ത് പേടിയോടെയാണ് പോയത്; കുടുംബത്തിന്റെ സാഹചര്യം അറിഞ്ഞത് മരണശേഷം; ദിനേശ് പണിക്കർ
ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടൻ ശരത്തിന്റെ മരണം അന്ന് ഏവർക്കും വലിയ ഞെട്ടലാണുണ്ടാക്കിയത്. സീരിയൽ രംഗത്ത് സജീവമായിരിക്കെയാണ് വാഹനാപകടത്തിൽ ശരത്ത് മരിക്കുന്നത്. 2015 ലായിരുന്നു മരണം. ശരത്ത് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു.
ശരത്തിന്റെ വേർപാട് കുടുംബത്തിനുണ്ടാക്കിയ ആഘാതം ചെറുതല്ല. ശരത്തിന്റെ മരണശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവും നടനുമാണ് ദിനേശ് പണിക്കർ. ശരത്തിന്റെ കുടുംബത്തിന് വേണ്ടി ചെയ്ത് കൊടുക്കാൻ പറ്റിയ സഹായത്തെക്കുറിച്ചും ഇദ്ദേഹം ഓർത്തു.

'ശരത്തിന്റെ കുടുംബം വലിയ സാമ്പത്തിക സ്ഥിതിയുള്ളവരല്ല. അച്ഛൻ അമ്പലത്തിലെ പോറ്റിയാണ്. സീരിയലിൽ നല്ല ഓപ്പണിംഗ് അവന് കിട്ടി. രണ്ടോ മൂന്നോ സീരിയലുകൾക്ക് ശേഷം എന്റെ കൂടെ ചന്ദനമഴ എന്ന സീരിയൽ ചെയ്തു. അതിന്റെ കൂടെത്തന്നെ എഎം നസീർ എന്ന സംവിധായകന്റെ സീരിയലിലെ പ്രധാന വേഷവും ചെയ്യുന്നു. ആക്സിഡന്റ് നടക്കുന്ന ദിവസം രാവിലെ ആറരയോടെ വീട്ടിൽ നിന്നും ബൈക്കിൽ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോവുകയായിരുന്നു'
'സ്വാഭാവികമായും വീട്ടിൽ നിന്ന് ഇറങ്ങിയോ എന്ന് ചോദിച്ച് ലൊക്കേഷനിൽ നിന്ന് കോൾ വരും. ബൈക്കോടിച്ച് വരുമ്പോഴും ഫോണിൽ ഇടയ്ക്കിടെ കോൾ വരുന്നുണ്ട്. വൈകുമോ എന്ന് പേടിച്ച് പോകവെ എതിരെ വന്ന വണ്ടിയിടിച്ച് സംഭവസ്ഥലത്ത് തന്നെ ശരത്ത് മരിച്ചു,' ദിനേശ് പണിക്കർ പറയുന്നു.

ടെലിവിഷൻ രംഗത്തെ ആത്മ സംഘടനയിലെ അംഗമായിരുന്നു ശരത്. ആത്മ അസോസിയേഷനിലെ ജനറൽ സെക്രട്ടറിയാണ് ഞാൻ. ശരത്തിന്റെ കുടുംബത്തിന് ഒരു തുക നൽകാൻ സംഘടന തീരുമാനിച്ചു. അന്ന് വീട്ടിൽ പോവുമ്പോഴാണ് ശരത്തിന്റെ വീട്ടിലെ സാമ്പത്തികാവസ്ഥ അത്രയും സ്ട്രോങ് അല്ലെന്ന് മനസ്സിലാക്കുന്നത്. അന്നത്തെ കാലത്ത് ഒന്നരലക്ഷത്തോളം രൂപ സംഘടന കൊടുത്തെന്നും ദിനേശ് പണിക്കർ ഓർത്തു. ശരത്തിന്റെ കുടുംബത്തിന് ഇൻഷുറൻസിൽ നിന്നും നഷ്ടപരിഹാരം ലഭിച്ചതിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു.
വാഹനാപകടമായതിനാൽ കേസുണ്ട്. ഇൻഷുറൻസിൽ നിന്നും നഷ്ടപരിഹാരം കിട്ടാൻ വേണ്ടി കോടതിയിൽ ശരത്തിന് വേണ്ടി സംസാരിക്കാൻ വക്കീൽ പറഞ്ഞു. കേസിന്റെ ദിവസം ഞാൻ പോയി. ശരത്തിന്റെ ഭാഗത്ത് പറ്റിയ തെറ്റാണ് അപകടത്തിന് കാരണം എന്ന് വരുത്തി തീർക്കാനാണ് ഇൻഷുറൻസുകാർ ശ്രമിച്ചത്. ശരത്തിന്റെ പ്രതിഫലക്കാര്യവും മറ്റും കോടതിയിൽ എന്നോട് ചോദിച്ചു.
നല്ല പ്രതിഫലം ശരത്തിന് ലഭിക്കുന്നുണ്ടായിരുന്നു, അതിനിടെയാണ് മരണം എന്ന് ഞാൻ പറഞ്ഞു. അത് കഴിഞ്ഞ് ഒരു പത്ത് മാസത്തിന് ശേഷം ശരത്തിന്റെ അച്ഛൻ വിളിച്ചു. ഇൻഷുറൻസുകാർ 46 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകിയെന്ന് പറഞ്ഞു. അങ്ങനെയൊരു സഹായം ചെയ്യാൻ പറ്റിയതിൽ സന്തോഷമുണ്ടെന്ന് ദിനേശ് പണിക്കർ വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
നേരത്തെ ശരത്തിനെക്കുറിച്ച് നടി സോണിയ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ഇരുവരും ഓട്ടോഗ്രാഫ് എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ശരത്ത് തനിക്ക് സ്വന്തം അനിയനെ പോലെയായിരുന്നെന്നാണ് സോണിയ പറഞ്ഞത്. എന്റെ കല്യാണം കഴിഞ്ഞ ശേഷം എപ്പോഴാണ് അവൻ അമ്മാവനാകുക എന്ന് എന്നോട് ചോദിക്കുമായിരുന്നു.
പക്ഷെ അവൻ മരിച്ച ശേഷമാണ് ഗർഭിണിയായത്. മകൻ പിറന്ന ശേഷം അവനെയും കൊണ്ട് ശരത്തിന്റെ വീട്ടിൽ പോയിരുന്നെന്നും സോണിയ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രാജസേനന്റെ കൃഷ്ണ കൃപാസാഗരം എന്ന സീരിയലിലൂടെയാണ് ശരത്ത് സീരിയൽ രംഗത്തേക്ക് വരുന്നത്.


Click it and Unblock the Notifications











