'സുജാതയോട് ഞാൻ ചെയ്ത കടുംകൈയാണ്, അന്ന് സുജാതയുടെ മുഖത്ത് കണ്ട നിരാശ എന്നെ വേദനിപ്പിച്ചു'; ദിനേശ് പണിക്കർ!
1998ൽ പുറത്തിറങ്ങിയ സുരേഷ് ഗോപി, മഞ്ജു വാര്യർ, ദിവ്യ ഉണ്ണി സിനിമയാണ് പ്രണയ വർണങ്ങൾ
നടനായും നിർമാതാവായും വിതരണക്കാരനായും വളരെ നാളുകളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന പേരാണ് ദിനേശ് പണിക്കരുടേത്. അടുത്തിടെയായി ഒരു യുട്യൂബ് ചാനൽ കൂടി തുടങ്ങിയ താരം താൻ പ്രവർത്തിച്ചിട്ടുള്ള സിനിമകളുടെ പിന്നാമ്പുറ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.
അത്തരത്തിൽ ദിനേശ് പണിക്കർ താൻ നിർമിച്ച പ്രണയവർണ്ണങ്ങൾ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ സംഭവിച്ച കാര്യങ്ങളെ കുറിച്ച് പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

താൻ കാരണം ഗായിക സുജാതയ്ക്ക് വലിയ വേദനയുണ്ടായതിനെ കുറിച്ചും ദിനേശ് വീഡിയോയിൽ പങ്കുവെച്ചു. 1998ൽ പുറത്തിറങ്ങിയ സുരേഷ് ഗോപി, മഞ്ജു വാര്യർ, ദിവ്യ ഉണ്ണി സിനിമയാണ് പ്രണയ വർണങ്ങൾ. 'ഞാൻ വിതരണം ചെയ്തതും നിർമ്മിച്ചതുമായ സിനിമകളിലെ മ്യൂസിക്കുകൾ ഹിറ്റായിരുന്നു. ഉദയപുരം സുൽത്താനിലെ പാട്ട് അടക്കം ഹിറ്റായിരുന്നു.'
'ഞാൻ എടുത്ത സിനിമകളിൽ ഏറ്റവും മനോഹരമായ പാട്ടുള്ളത് പ്രണയവർണ്ണങ്ങൾ എന്ന സിനിമയിലാണ്. ചിത്രത്തിലെ എല്ലാ ഗാനത്തിനും ഒരു വിഭാഗം ആരാധകരുണ്ട്. ഒരു കോടി രൂപയോളം മുടക്കിയാണ് പ്രണയവർണ്ണങ്ങൾ നിർമിച്ചത്. സിനിമ ഹിറ്റായി. കണ്ണാടിക്കൂടും കൂട്ടി എന്ന പാട്ടാണ് ആദ്യം റെക്കോർഡ് ചെയ്തത്.'
'ആ പാട്ട് കേട്ടപ്പോൾ തന്നെ ഇത് വളരെ മനോഹരമായി ചിത്രീകരിക്കണമെന്ന തീരുമാനം എല്ലാവർക്കും ഉണ്ടായിരുന്നു. അങ്ങനെ പാട്ട് സീൻ രാജസ്ഥാനിൽ ചിത്രീകരിക്കാൻ തീരുമാനിച്ചു. പ്രതീക്ഷിച്ചപോലെ ബഡ്ജെറ്റ് നിന്നില്ല. അങ്ങനെ സംവിധായകൻ സിബി മലയിലിനോട് സംസാരിച്ചു. പക്ഷെ സിബിക്ക് ദേഷ്യമാണ് വന്നത്.'
'ആ പാട്ട് വേണ്ടായെന്ന് വെക്കാം എന്നാണ് സിബി പറഞ്ഞത്. സ്വപ്നം തകർന്നതുകൊണ്ടാണ് ദേഷ്യകൊണ്ട് സിബി ഫോൺ കട്ട് ചെയ്തത്. പിന്നെ ഞങ്ങൾ ചെന്നൈയിൽ സെറ്റിട്ട് പാട്ട് നാലരലക്ഷം രൂപയ്ക്ക് ചിത്രീകരിച്ചു. അന്ന് എനിക്ക് പത്ത് ലക്ഷം രൂപയാണ് എനിക്ക് സേവ് ചെയ്യാൻ പറ്റിയത്.'

'ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ എന്ന പാട്ട് ആദ്യ സിനിമയിൽ ഇല്ലായിരുന്നു. ആദ്യം മറ്റൊരു പാട്ടാണ് ഓപ്പണിങ്ങിൽ വെക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നെ വീണ്ടും ഗിരീഷ് പുത്തഞ്ചേരിയും വിദ്യാസാഗറും ചേർന്നാണ് ഒത്തിരി ഒത്തിരി എന്ന പാട്ട് ഉണ്ടായത്. അതുപോലെ തന്നെ നടൻ നന്ദുവിന് വലിയ ഇംപാക്ട് കൊടുത്ത പാട്ടായിരുന്നു ആലേലോ പുലേലോ. വിദ്യാസാഗർ വരമഞ്ഞളാടിയ എന്ന ട്യൂൺ ഉണ്ടാക്കിയെടുത്തിന് അദ്ദേഹത്തെ നമിക്കണം.'
'അത്രത്തോളം മനോഹരമായാണ് ആ പാട്ട് അദ്ദേഹം ട്യൂൺ ചെയ്ത് വെച്ചിരിക്കുന്നത്. വരമഞ്ഞളാടിയ എന്ന പാട്ട് പാടിയിരിക്കുന്നത് സുജാതയാണ്. ആ പാട്ട് പാടുമ്പോൾ തന്നെ സുജാതയ്ക്ക് വലിയ പ്രതീക്ഷയായിരുന്നു. ദേശീയ തലത്തിൽ ഈ പാട്ട് ശ്രദ്ധിക്കപ്പെട്ട് തനിക്കൊരു നാഷണൽ അവാർഡ് കിട്ടുമെന്ന് സുജാത ഉറച്ച് വിശ്വസിച്ചിരുന്നു.'
'എനിക്കും അങ്ങനെയൊരു വിശ്വാസമുണ്ടായിരുന്നു. മഞ്ജു വാര്യർ അഭിനയം കൊണ്ട് ആ പാട്ടിനെ മനോഹരമാക്കി. ആ പാട്ട് പാടി പോയ ശേഷം സുജാതയെ ഞാൻ കണ്ടില്ല. വളരെ നാളുകൾക്ക്ശേഷം പിന്നീട് ഒരു പരിപാടിയിൽ വെച്ച് സുജാതയെ ഞാൻ കണ്ടു. അന്ന് സുജാത എന്നോട് ചോദിച്ചു വരമഞ്ഞളാടിയ എന്ന പാട്ട് നാഷണൽ അവാർഡിന് കൊടുത്തോയെന്ന്. പ്രണയവർണങ്ങൾക്ക് ശേഷം ഒരു മമ്മൂട്ടി സിനിമയുടെ തിരക്കിലായിരുന്നതിനാൽ ഈ പാട്ട് നാഷണൽ അവാർഡിന് അയക്കാൻ ഞാൻ വിട്ടുപോയി.'
'പാട്ട് അയക്കാൻ വിട്ടുപോയിയെന്ന് സുജാതയോട് ഞാൻ പറഞ്ഞപ്പോൾ അവരുടെ മുഖത്ത് വന്ന നിരാശ എന്നെ വേദനിപ്പിച്ചു. സുജാതയ്ക്ക് വളരെ പ്രതീക്ഷയുണ്ടായിരുന്നു. അന്ന് ഞാൻ സുജാതയോട് ഒരുപാട് മാപ്പ് പറഞ്ഞു. ഒരുപടി കൂടി മുകളിലേക്ക് ഉയരാനുള്ള സുജാതയുടെ അവസരം ഞാൻ കാരണമാണ് ഇല്ലാതായത്. സുജാതയോട് ഞാൻ ചെയ്ത കടുംകൈ ഇതാണ്. പ്രണയ വർണങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത് ദിലീപ്-മഞ്ജു വാര്യർ പ്രണയം അസ്ഥിക്ക് പിടിച്ച് നിൽക്കുന്ന സമയമായിരുന്നു' ദിനേശ് പണിക്കർ പറഞ്ഞു.


Click it and Unblock the Notifications