ഒരാഴ്ച മുമ്പ് കുറേ നേരം സംസാരിച്ച് പോയതാണ്, മരണം ഞെട്ടിച്ചു; തരുണിയെക്കുറിച്ച് ദിനേശ് പ്രഭാകർ
പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത മുഖമാണ് തരുണി സച്ച്ദേവിന്റേത്. സിനിമാ രംഗത്തും പരസ്യ രംഗത്തും തരംഗം സൃഷ്ടിച്ച ചെെൽഡ് ആർട്ടിസ്റ്റായിരുന്നു തരുണി. വെള്ളിനക്ഷത്രം, സത്യം എന്നീ സിനിമകളിലൂടെയാണ് തരുണി മലയാളികൾക്ക് പ്രിയങ്കരിയാകുന്നത്. പ്രശസ്തിയിലേക്ക് കുതിക്കവെയാണ് അപ്രതീക്ഷിതമായി തരുണിയുടെ മരണം. 2012 ൽ വിവമാന അപകടത്തിലാണ് തരുണി മരിക്കുന്നത്. പതിനാലാം പിറന്നാൾ ദിനത്തിലായിരുന്നു മരണം.
ഇന്നും തരുണിയെ പ്രേക്ഷകർ ഓർക്കുന്നു. ഇപ്പോഴിതാ തരുണിയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ദിനേശ് പ്രഭാകർ. തരുണിയെ കേരളത്തിലെ പരസ്യ മേഖലയിലേക്ക് കൊണ്ട് വരുന്നത് ദിനേശ് പ്രഭാകറാണ്. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെയാണ് നടൻ ഓർമകൾ പങ്കുവെച്ചത്.

മരണത്തിന് തൊട്ട് മുമ്പ് ഒരു സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരു തമിഴ് സിനിമയായിരുന്നു. രാധിക ആപ്തെയും ഈ കുട്ടിയും ഞാനുമുണ്ടായിരുന്നു. ആ പടം റിലീസ് ചെയ്തില്ല. ചില കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ടു. ഈ സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പ് ഈ കുട്ടിയെ ഞാൻ കണ്ടിട്ടുണ്ട്. അവർ ജെയിൻ കമ്മ്യൂണിറ്റിയാണ്. നോൺ വെജ് കഴിക്കില്ല. എപ്പോഴും സ്പെഷ്യൽ ഫുഡ് വേണം. ഇവൾ ഭയങ്കര ക്യൂട്ടാണ്. ഷൂട്ടിംഗിനിടെ ഹോട്ടലിൽ ഇരുന്ന് കുറേ നേരം സംസാരിച്ച് പോയതാണ്. ഷോക്കിംഗ് ന്യൂസ് ആയിരുന്നു.
പ്രായമായ ആൾ മരിച്ചാലും വിഷമം തോന്നും. പക്ഷെ അവർ അവരുടെ ജീവിതം കഴിഞ്ഞാട്ടാണല്ലോ മരിച്ചതെന്ന് തോന്നും. പക്ഷെ ഇതങ്ങനെയായിരുന്നില്ല. അത്രയും ടാലന്റഡായ കുട്ടിയായിരുന്നു. കേരളത്തിലേക്ക് അവരെ ഞാൻ കൊണ്ട് വന്നു എന്നേയുള്ളൂ. ബോബെയിൽ പരസ്യങ്ങൾ നേരത്തെ ചെയ്യുന്നുണ്ട്. പെട്ടെന്ന് ക്ലിക്കായ ആളായിരുന്നെന്നും ദിനേശ് പ്രഭാകർ ഓർത്തു.

നേരത്തെ പരസ്യ ഏജൻസി നടത്തുകയായിരുന്നു ദിനേശ് പ്രഭാകർ. റിമ കല്ലിങ്കൽ, അമല പോൾ തുടങ്ങിയവരെയെക്കെ പരസ്യ രംഗത്തേക്ക് കൊണ്ട് വരുന്നത് ഇദ്ദേഹമാണ്. പിന്നീടാണിവർ താരങ്ങളായി മാറിയത്. പരസ്യങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും ദിനേശ് പ്രഭാകർ പ്രവർത്തിച്ചിട്ടുണ്ട്. പുതിയ ചിത്രം മാർക്കോയിൽ ശ്രദ്ധേയ വേഷമാണ് ദിനേശ് ചെയ്തത്.
തരുണിയെക്കുറിച്ചുള്ള ഓർമകൾ നേരത്തെ നടി മീനാക്ഷിയും പങ്കുവെച്ചിരുന്നു. വെള്ളിനക്ഷത്രം എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തരുണി തനിക്ക് മകളെ പോലെയായിരുന്നെന്നാണ് മീനാക്ഷി പറഞ്ഞത്. എന്നോട് വളരെ ക്ലോസ് ആയിരുന്നു. അവളുടെ അമ്മയും അത് പോലെയായിരുന്നു. തരുണിയുടെ മാനേജർ അഞ്ചു എന്റെയും വർക്ക് മാനേജ് ചെയ്തിരുന്നു. മുംബെെയിലെ വർക്കുകൾ കോർഡിനേറ്റ് ചെയ്തിരുന്നത് അവരാണ്.
തരുണി, തരുണിയുടെ അമ്മ, ഞാൻ, അഞ്ചു തുടങ്ങിയവരെല്ലാം ഒരു കുടുംബം പോലയായെന്നും മീനാക്ഷി പറഞ്ഞു. ചില സമയത്ത് ദൈവമുണ്ടോയെന്ന് ചോദിച്ച് പോകും. തരുണിയുടെ അമ്മ വലിയൊരു വിശ്വാസി ആയിരുന്നു. എപ്പോഴും ജപിച്ച് കൊണ്ടിരിക്കും. അവരൊരു തീർത്ഥാടനത്തിന് പോകുമ്പോഴാണ് ഈ അപകടം സംഭവിക്കുന്നത്. മരണവാർത്ത വല്ലാതെ അസ്വസ്ഥതയുണ്ടാക്കിയിരുന്നെന്നും മീനാക്ഷി അന്ന് പറഞ്ഞു.


Click it and Unblock the Notifications











