ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു, അദൃശ്യത്തിന്റെ ചിത്രീകരണത്തെ കുറിച്ച് സംവിധായകൻ സാക് ഹാരിസ്
നവാഗത സംവിധായകൻ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം അദൃശ്യത്തിന്റെ ചിത്രീകരണം പൂർത്തിയായി.ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനർ ആയ ജുവിസ് പ്രൊഡക്ഷന്സിനോട് ചേർന്ന്, യു എ എൻ ഫിലിം ഹൗസ് , എ എ എ ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നൂറുദിവസത്തിലധികം നീണ്ടു നിന്ന ഈ ദ്വിഭാഷാ ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് പൂർത്തീകരിച്ചത്. ജോജു ജോർജ് , നരേൻ, ഷറഫുദ്ദീൻ , പവിത്ര ലക്ഷ്മി , ആത്മീയ രാജൻ എന്നിവർ പ്രാധാന വേഷങ്ങളിൽ എത്തുന്ന അദൃശ്യത്തിലൂടെ കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു. അദൃശ്യത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ, ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഈ കോവിഡ് കാലഘട്ടത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് മലയാളം, തമിഴ് എന്നീ രണ്ടു ഭാഷകളിലായി ചിത്രീകരണം പൂർത്തിയാക്കുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞ കാര്യമായിരുന്നു എന്ന് സംവിധായകൻ സാക് ഹാരിസ് പറഞ്ഞു. മൂന്ന് ഷെഡ്യൂൾ ആയിട്ടാണ് സിനിമയുടെ വർക്ക് തീർത്തതെന്ന് മലയാളം ഫിൽമീബറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു . എന്നാൽ സിനിമയുടെ റിലീസിനെ കുറിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ കൃത്യമായ ഉത്തരം പറയാൻ സാധിക്കില്ലെന്നാണ് സംവിധായകൻ പറഞ്ഞിരുന്നു. തിയേറ്ററിൽ സിനിമ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. കൊവിഡ് സാഹചര്യം നോക്കി മാത്രമേ സിനിമയുടെ തിയേറ്റർ റിലീസിനെ കുറിച്ച് തീരുമാനം എടുക്കാൻ കഴിയുകയുള്ളൂവെന്നും സംവിധായകൻ പറയുന്നു.
കൊവിഡ് കാലത്തെ സെറ്റിനെ കുറിച്ചും സംവിധായകൻ അന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. കൊവിഡിന് മുൻപും ശേഷവും സെറ്റിൽ നല്ല വ്യത്യാസമുണ്ടായിരുന്നുവെന്നാണ് സംവിധായകൻ പറഞ്ഞത്. പഴയത് പോലെയുള്ള സെറ്റ് ആയിരുന്നില്ല. മുമ്പത്തെ പോലെ ഫ്രീയായിട്ട് ഷൂട്ട് ചെയ്യാൻ പറ്റില്ല. സിനിമ ഷൂട്ട് ചെയ്യുന്നതിന് കുറെ നിയന്ത്രണങ്ങളുണ്ടായിരുന്നു. പരസ്പരം സംസാരിക്കാനുള്ള ഒരു ഫ്രീഡം തന്നെ കുറവായിരുന്നു. ആർട്ടിസ്റ്റുകൾക്കും പ്രൊഡക്ഷനുമെല്ലാം അൽപം ടെൻഷനുണ്ടായിരുന്നു.
രണ്ട് ഭാഷകളിലായിട്ടാണ് സിനിമ ഒരുങ്ങുന്നത്.''കഥ പറയുമ്പോള്‍ തന്നെ രണ്ട് ഭാഷകളില്‍ നിര്‍മ്മിക്കാമെന്ന് തന്നെ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് അവതരിപ്പിച്ചത്. പക്ഷേ ഈ സിനിമ അവിടെ വര്‍ക്കൗട്ട് ആവുമോന്നും ഇവിടെ മാത്രം ചെയ്താല്‍ പോരെയെന്ന് എല്ലാവരും ചോദിച്ചിരുന്നു. ആര്‍ട്ടിസ്റ്റിന്റെ അടുത്ത് കഥ പറഞ്ഞപ്പോള്‍ അവരാരും അങ്ങനൊരു ചോദ്യം ചോദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കതില്‍ വിശ്വാസമുണ്ട്. സത്യം പറഞ്ഞാല്‍ തമിഴും മലയാളവും തമ്മില്‍ കുറച്ച് സാമ്യം ഉണ്ടെങ്കിലും രണ്ടിന്റെയും ഡയലോഗ് പറയുന്നതും താരങ്ങളുടെ പെര്‍ഫോമന്‍സുമൊക്കെ വ്യത്യസ്തമാണ്. അത് കൃത്യമായി ജഡ്ജ് ചെയ്ത് നടത്തി എടുക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടാണ്. വലിയ ചലഞ്ച് ആയിരുന്നു. ഇങ്ങനെയുള്ള വെല്ലുവിളികളാണ് ഞാന്‍ നേരിട്ടതെന്ന് സംവിധായകന്‍ പറയുന്നു.
നവാഗതനായ സാക് ഹാരിസിന്റെ സംവിധാനത്തിൽ തെന്നിന്ത്യയിലെ ഒട്ടനവധി പ്രധാന താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രമുഖ താരങ്ങളായ പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.ഇതേ ബാനറിന്റെ കീഴിൽ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ പാരിയേറും പെരുമാൾ ഫെയിം കതിറിനൊപ്പം കൈതിയുടെ വൻ വിജയത്തിന് ശേഷം നരെയ്‌നും , കർണ്ണനിൽ മികച്ച പ്രകടനം കാഴ്ച വച്ച നട്ടി നടരാജനും അണിനിരക്കുന്നു. കൊവിഡ് കാലത്തായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.


Click it and Unblock the Notifications