'ഇവരാരും സമൂഹത്തിന് നന്മകളൊന്നും ചെയ്യില്ല, വിശപ്പിന്റെ വില മണിക്ക് അറിയാം, ദുൽഖർ പട്ടിണി അനുഭവിച്ചിട്ടില്ല'
സിനിമയിൽ വന്ന് പണവും പ്രശസ്തിയും നേടി കഴിഞ്ഞാൽ ചിലർ വന്ന വഴി മറക്കും. അവർ പിന്നിട്ട വഴികളെ കുറിച്ച് ഒന്ന് പറഞ്ഞുപോയാൽ പറയുന്ന വ്യക്തി അവരുടെ ആജന്മ ശത്രുക്കളാകും. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വന്ന വഴി മറക്കാത്ത മഹാപ്രതിഭയായിരുന്നു കലാഭവൻ മണി. മലയാള സിനിമയിലെ വിപ്ലവമായിരുന്നു കലാഭവൻ മണി. ഒരു നടനായി മാത്രമല്ല നല്ലൊരു മനുഷ്യനായി ജീവിച്ചും ജനങ്ങളുടെ പ്രിയപ്പെട്ടവനായി.
കുട്ടിക്കാലത്ത് ദാരിദ്രത്തിലൂടെ കടന്നുപോയ അനുഭവത്തെ അദ്ദേഹം ഒരിക്കലും സഹതാപമാക്കാൻ തുനിഞ്ഞില്ല. പകരം പ്രതികൂല സാഹചര്യങ്ങൾക്ക് എതിരെ പൊരുതുവാനുള്ള ഊർജമാക്കി അദ്ദേഹം അതിനെ മാറ്റി. നാടിനേയും നാട്ടുകാരേയും സ്നേഹിച്ചും പലരേയും സഹായിച്ചും സംരക്ഷിച്ചും ജനഹൃദയങ്ങളിൽ സ്ഥാനം ഉറപ്പിച്ചു.

ചോക്ലേറ്റ് നായകന്മാർ സ്വന്തമാക്കി വെച്ചിരുന്ന നായക സങ്കൽപങ്ങളെ തകർത്ത് എറിഞ്ഞുകൊണ്ട് കലാഭവൻ മണിയെന്ന താരം കാണികളിൽ വിസ്മയം ജനിപ്പിച്ചു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെന്ന സിനിമ മാത്രം മതി കലാഭവൻ മണിയെന്ന കലാകാരനെ അടയാളപ്പെടുത്താൻ. തന്റെ അസാമാന്യ പ്രതിഭ കൊണ്ട് മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലേക്കും മണിയുടെ നടനവൈഭവം കടന്ന് ചെന്നിരുന്നു.
ഒറ്റയ്ക്ക് പടപൊരുതി അദ്ദേഹം നേടിയതാണ് ജീവിതത്തിൽ ലഭിച്ച എല്ലാ സൗഭാഗ്യങ്ങളും. ഇപ്പോഴിതാ കലാഭവൻ മണിയും പുതുതലമുറയിലെ ദുൽഖർ അടക്കമുള്ള താരങ്ങളും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അഷ്റഫിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...
ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, പ്രണവ് മോഹൻലാൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരെല്ലാം വായിൽ സ്വർണ്ണ കരണ്ടിയുമായി പിറന്ന് വീണവരാണ്. ഇവർക്ക് സിനിമയിലേക്കുള്ള കടന്ന് വരവ് വലിയ കടമ്പയൊന്നും ആയിരുന്നില്ല. ഇവരുടെയൊക്കെ കടന്ന് വരവിന് പിന്നിൽ സിനിമാ പാരമ്പര്യവും പണവും സ്വാധീനവും ഫാൻസും കൂടാതെ നിരവധി ആൾക്കാരും എല്ലാമുണ്ട്. ഇവരാരും തന്നെ സമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്നവരെ കുറിച്ച് ധാരണയുള്ളവരല്ല.
അതുകൊണ്ട് തന്നെ സമൂഹത്തിന് വേണ്ടി വലിയ നന്മകളൊന്നും ചെയ്യുമെന്ന് തോന്നുന്നില്ല. കാരണം അവർ ജനിച്ച് വളർന്ന ചുറ്റുപാടുകൾ അവരെ അത്തരത്തിലാകും സ്വാധീനിച്ചിട്ടുള്ളത്. കലാഭവൻ മണി എപ്പോഴും തന്റെ ജന്മനാടിനോടും അവിടുത്തെ നാട്ടുകാരോടും ചേർന്ന് നിന്ന വ്യക്തിയാണ്. ചാലക്കുടി പുഴ സംരക്ഷിക്കാനുള്ള പ്രതിഷേധത്തിൽ വരെ അദ്ദേഹം പങ്കെടുത്തിരുന്നു.

പഠിച്ച സ്കൂൾ വിപുലീകരിക്കാൻ ഒരു തുക സംഭാവനയായും നൽകിയ വ്യക്തിയാണ്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം പാവങ്ങൾക്കായി ചിലവഴിച്ചു. വിശപ്പിന്റെ വില അറിഞ്ഞയാളാണ്. ഈയിടെ ദുൽഖർ പറയുകയുണ്ടായി കുട്ടികളുടെ അനിമേഷൻ സിനിമയായ ലയൺ കിങിലെ മുഫാസ മരിക്കുന്ന രംഗം കണ്ട് കരഞ്ഞുവെന്ന്.
ദുൽഖർ അനിമേഷൻ സിനിമ കണ്ട് കരഞ്ഞപ്പോൾ വിശപ്പിൽ പ്രാണന്റെ പിടയൽ അനുഭവിച്ച് അറിഞ്ഞ് കരഞ്ഞ കലാഭവൻ മണിയുടെ കരച്ചിലാണ് നാം കണ്ടത്. രണ്ടുപേരെയും കുറ്റപ്പെടുത്താനാവില്ല. കാരണം അവരുടെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ദുൽഖർ പട്ടിണിയും വിശപ്പുമൊന്നും അനുഭവിച്ച് അറിഞ്ഞിട്ടുള്ളയാളല്ല. അദ്ദേഹം അത് സിനിമകളിൽ മാത്രമാകും കണ്ടിട്ടുള്ളത്. തമിഴിലും തെലുങ്കിലും വരെ മാർക്കറ്റുള്ള താരമാണ് ഇന്ന് ദുൽഖർ. തെലുങ്കിൽ ദുൽഖറിന് സോളോ മാർക്കറ്റാണുള്ളത്.
ഈയിടെയായി ദുൽഖർ വെറുതെ ഇരുന്നാലും വഴിയെ പോകുന്ന വയ്യാവേലിയെല്ലാം വന്ന് തലയിൽ കയറും. ഇതിന്റെയൊക്കെ പിന്നിൽ ആരെങ്കിലും പ്രവൃത്തിക്കുന്നുണ്ടോയെന്ന് പോലും സംശയിക്കേണ്ടി ഇരിക്കുന്നു.
മുഫാസയുടെ മരണം കണ്ട് കരഞ്ഞ ദുൽഖർ സമൂഹത്തിൽ കഷ്ടപ്പെടുന്നവരുടെ ദുഖം നേരിട്ട് കണ്ടറിഞ്ഞ് അവരെ കൂടി ചേർത്ത് നിർത്തി സഹായിച്ചാൽ നന്നായിരുന്നു. സമൂഹത്തിൽ കഷ്ടപ്പെടുന്നവരെ ചേർത്തി നിർത്തി സഹായിച്ച് ദുൽഖറും ഫഹദുമെല്ലാം മാതൃകയാകണം എന്നാണ് ആലപ്പി അഷ്റഫ് പറഞ്ഞത്.


Click it and Unblock the Notifications











