'അന്ന് അവർ താമസിച്ച ഹോട്ടലിൽ ചില സംഭവങ്ങൾ അരങ്ങേറി, മഞ്ജുവിനെ ആരോ ഫോൺ ചെയ്ത് രഹസ്യമായി വിളിച്ച് വരുത്തി'
നടിയെ ആക്രമിച്ച കേസ് ചർച്ചയായപ്പോൾ അതിജീവിതയ്ക്കൊപ്പം നിന്ന് അവർക്ക് വേണ്ടിയും നീതിക്ക് വേണ്ടിയും സംസാരിച്ചിരുന്നയാളാണ് സംവിധായകൻ ആലപ്പി അഷ്റഫ്. ഇപ്പോഴിതാ കേസിൽ കോടതി ദിലീപിനെ വിട്ടയച്ചുവെന്ന് അറിഞ്ഞപ്പോൾ മുമ്പ് നടനെ വാക്കുകൾകൊണ്ട് വേദനിപ്പിക്കേണ്ടി വന്നതിൽ മാപ്പ് ചോദിക്കുകയാണ് ആലപ്പി അഷ്റഫ്. ഒപ്പം തനിക്ക് അറിയാവുന്ന ചില കാര്യങ്ങളും അദ്ദേഹം പങ്കുവെച്ചു. ആലപ്പി അഷ്റഫിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... നടി ആക്രമിക്കപ്പെട്ട കേസിന്റെ നാൾവഴികളിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ എനിക്കും പറയാനുണ്ട് ചിലത്.
ഒരു പാവം പെൺകുട്ടിയെ പിച്ചിചീന്തിയ കാട്ടാളന്മാർക്ക് എതിരെയുള്ള വിധി വന്നിരിക്കുകയാണല്ലോ. അന്ന് ആ രാത്രിയിലെ അവളുടെ പ്രാണന്റെ പിടച്ചിലും ഒഴുക്കിയ കണ്ണുനീരും സമാനതകൾ ഇല്ലാത്തതാണ്. മനുഷ്യന്റെ കോടതിയിൽ നിന്നും വിധി വരുന്നതിന് മുമ്പ് തന്നെ അവളുടെ ദുഖം കാണാതെ അവളെ വേദനിപ്പിച്ച് കുത്തിനോവിച്ച പലരും ദൈവത്തിന്റെ കോടതിയിൽ നിന്നും പല രൂപത്തിലും ഭാവത്തിലും ശിക്ഷ ഏറ്റ് വാങ്ങുന്നത് നമ്മൾ കണ്ടില്ലേ?.

ക്രൂരതയുടെ വേദനയിൽ നിന്ന് ഉയർന്ന ദീനരോധനം കേട്ട് ആഹ്ലാദം കൊണ്ടവർ, അത് കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചവർ നെട്ടോട്ടമോടുന്ന കാഴ്ച നമ്മൾ കണ്ടതല്ലേ. ചില്ലുകൊട്ടാരം പോലെ സംഘടനകൾ തകർന്ന് അടിഞ്ഞു. അവർ പരസ്പരം ഏറ്റുമുട്ടി. പലരും പല നീറുന്ന അനുഭവങ്ങളിലൂടെയും കടന്ന് പോകുന്ന കാഴ്ച നമ്മൾ കാണുകയാണ്. മധുര നഗരം കത്തിച്ച് ചാമ്പലാക്കിയ കണ്ണകിയായി മാറുകയായിരുന്നു ഇവിടെ അതിജീവിത. ഇങ്ങനൊരു സംഭവം നടന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ എനിക്ക് ദിലീപിന്റെ മേൽ സംശയം തോന്നിയിരുന്നു.
ദിലീപുമായി അടുപ്പമുള്ള ചില മിമിക്രിക്കാർ എനിക്ക് അതിന്റെ സൂചന തന്നിരുന്നു. ദുബായിൽ നടന്ന ഒരു ഷോയിൽ പങ്കെടുക്കാൻ ചെന്ന അവസരത്തിൽ അവർ താമസിച്ച ഹോട്ടലിൽ ചില സംഭവങ്ങൾ അരങ്ങേറി. ആ ഷോയിൽ മഞ്ജു വാര്യർ ഉണ്ടായിരുന്നില്ല. എന്നാൽ ആരോ മഞ്ജു വാര്യരെ ഫോൺ ചെയ്ത് അവിടെ രഹസ്യമായി വിളിച്ച് വരുത്തി. പിന്നീട് അവിടെ അരങ്ങേറിയ സംഭവങ്ങൾ പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.
അത് പറയരുതെന്ന് എന്നോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞയാൾ വിലക്കിയിട്ടുമുണ്ട്. സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വെളിപ്പെടുത്തിയപ്പോൾ എന്റെ സംശയം കൂടുതൽ ബലപ്പെട്ടു. പിന്നീട് ബൈജു പൗലോസിനെപ്പോലെ ക്ലീൻ ഇമേജുള്ള ഉദ്യോഗസ്ഥർ പറയുന്നു ഇത് ദിലീപ് കൊടുത്ത കൊട്ടേഷനാണെന്ന്. പിന്നീട് കേസ് കോടതിയിൽ എത്തിയപ്പോൾ ദിലീപിന് ജാമ്യം നിഷേധിച്ച് കോടതി പറഞ്ഞു തെളിവുണ്ടെന്നും സമാന മനസ്കർക്കുള്ള മുന്നറിയിപ്പാണെന്നും. വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോഴും ജാമ്യം നിഷേധിച്ചുകൊണ്ട് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ആവർത്തിക്കുന്നു.
ജാമ്യാപേക്ഷയുമായി ദിലീപ് ചെല്ലുമ്പോഴെല്ലാം ഇത് തന്നെയായിരുന്നു കോടതികൾ പറഞ്ഞ് കൊണ്ടിരുന്നത്. അതിനാലാണ് ദിലീപ് 85 ദിവസം റിമാന്റിൽ കഴിഞ്ഞത്. ദിലീപുമായി അടുത്തിടപഴകിയവരും പോലീസ് ഉദ്യോഗസ്ഥർ വരെയും ദിലീപ് സംഭവത്തിൽ ഭാഗമായിട്ടുണ്ടെന്ന് പറഞ്ഞു. പലരും പറയുന്നത് കേട്ടു ഞാൻ അറിയുന്ന ദിലീപ് അങ്ങനൊന്നും ചെയ്യില്ലെന്ന്. സ്വർണ്ണപ്പാളി കേസിൽ ഇപ്പോൾ ജയിലിൽ കിടക്കുന്ന മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാർ എന്റെ സഹപാഠിയായിരുന്നു.

അദ്ദേഹത്തോട് നല്ല സൗഹൃദവുമുണ്ടായിരുന്നയാളാണ് ഞാൻ. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു മോശം പ്രവൃത്തിയും ഞാൻ ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ല. അതുകൊണ്ട് ഇങ്ങനൊരു കേസ് വന്നപ്പോൾ ഞാൻ അറിയുന്ന പത്മകുമാർ ഇങ്ങനൊരാളല്ലെന്ന് പറയുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുമ്പോൾ ബന്ധങ്ങൾ മറന്ന് സംസാരിക്കേണ്ടി വരും. എനിക്ക് ദിലീപിനോട് വ്യക്തിപരമായി ശത്രുതയില്ല. നല്ല കലാകാരൻ എന്ന നിലയിൽ ഒത്തിരി ഇഷ്ടവുമായിരുന്നു.
എന്തായാലും ആ പെൺകുട്ടിക്ക് ഇങ്ങനൊരു കാര്യം സംഭവിച്ചുവെന്നത് പച്ചയായ സത്യമാണ്. ദിലീപിന് എതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്നത് പ്രോസിക്യൂഷന്റെയും സർക്കാരിന്റെയും പരാജയമാണ്. നീതിന്യായ വ്യവസ്ഥയെ മാനിക്കുന്നതുകൊണ്ട് ഇപ്പോൾ വന്ന വിധി അംഗീകരിക്കുന്നു. കോടതി വിധി ഇപ്രകാരമായപ്പോൾ അദ്ദേഹത്തിന് ഉണ്ടായ ഭീമമായ തകർച്ചയ്ക്കും ജയിൽവാസം, കരിയറിനുണ്ടായ നാശം എന്നിവയ്ക്കെല്ലാം ആര് ഉത്തരവാദിത്വം പറയും.
ഇവിടെ കുറ്റവാളികൾ ഇവിടുത്തെ ഭരണകൂടമാണ്. നിങ്ങൾ തെറ്റിദ്ധരിപ്പിച്ചത് നിങ്ങളെ വിശ്വസിച്ച വലിയൊരു സമൂഹത്തെയാണ്. ദിലീപ് നിരപരാധിയാണെന്ന കോടതിയുടെ വിധിയിൽ വിശ്വസിച്ചുകൊണ്ട് എന്റെ ഭാഗത്ത് നിന്നുണ്ടായ വേദനിപ്പിക്കുന്ന വാക്കുകളിൽ ഞാൻ അദ്ദേഹത്തോട് നിരുപാദികം മാപ്പ് ചോദിക്കുന്നു എന്നാണ് അഷ്റഫ് പറഞ്ഞത്.


Click it and Unblock the Notifications











