ജയറാമിനെ കണ്ട് എഴുന്നേറ്റില്ല, ഒടുവിൽ സെറ്റിൽ ആ നടന് നേരിടേണ്ടി വന്നത്; അന്ന് പോയതാണ് അയാൾ: അനിൽ
കുടുംബ പ്രേക്ഷകർ സ്വീകരിച്ച ഒരുപിടി സിനിമകളൊരുക്കിയ സംവിധായകനാണ് അനിൽ കുമാർ. അനിൽ കുമാർ, ബാബു നാരായണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമയാണ് ഉത്തമൻ. 2001 ൽ പുറത്തിറങ്ങിയ ഉത്തമനിൽ ജയറാമായിരുന്നു നായകൻ. സിദ്ദിഖ്, ബാബു ആന്റണി, ഇന്നസെന്റ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്തു. ഉത്തമന്റെ ഷൂട്ടിംഗിനിടെ നടന്ന സംഭവം ഓർത്തെടുക്കുകയാണ് സംവിധായകൻ അനിൽ കുമാറിപ്പോൾ. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
ബാബുവിന്റെ ഏതോ ഫ്രണ്ട് അഭിനയിക്കാൻ വന്നു. ഭയങ്കര ജാഡയായിരുന്നു. ആർട്ടിസ്റ്റ് വരുമ്പോൾ എഴുന്നേൽക്കാതിരിക്കുക. അവർ ഭക്ഷണം കഴിക്കാൻ വരുമ്പോൾ മാറിക്കൊടുക്കാതിരിക്കുക. ആവശ്യമില്ലാത്തിടത്ത് കയറി ഓരോ അഭിപ്രായം പറയുക. ബാബുവിനാണെെങ്കിൽ പുള്ളിയെ പറഞ്ഞയക്കാനും പറ്റില്ല. ഒരു ദിവസം ജയറാം വന്നപ്പോൾ അയാൾ എണീറ്റില്ല. ആരാണിതെന്ന് ജയറാം ചോദിച്ചു. ഉച്ചയ്ക്ക് ബ്രേക്ക് സമയത്ത് എല്ലാവരും കഴിക്കാനിരുന്നു. ഇയാൾ ഇരിപ്പുണ്ട്. ഇയാളുടെ ഭാഗും വെച്ചിട്ടുണ്ട്. രണ്ട് കസേര അങ്ങനെ പോയി.

ആര് വന്നിട്ടും പുള്ളി മെെൻഡ് ചെയ്യുന്നില്ല. കഴിച്ച് കൊണ്ടിരിക്കുകയാണ്. ആരോ പറഞ്ഞപ്പോൾ പുള്ളി എഴുന്നേറ്റ് പോയി. ബാബു രാജ്, ബാബു ആന്റണി, അബു സലിം, ജയറാം, സിദ്ധിഖ് എന്നിവരെല്ലാം അവിടെയുണ്ട്. എല്ലാവരും അവനെക്കുറിച്ച് ചർച്ച ചെയ്തു. കുറച്ച് കഴിഞ്ഞ് സീൻ തുടങ്ങി.
സീനിൽ പൊലീസുകാർ തികയാത്തതിനാൽ ശല്യക്കാരനായ അയാളോട് ഒരു കോസ്റ്റ്യൂം എടുത്തിട് എന്ന് പറഞ്ഞു. അടിയും പിടിയുമായി സീനിൽ ഭയങ്കര ബഹളമാണ്. ക്യാമറ സ്റ്റാർട്ട് പറഞ്ഞു. വലിയ ഷോട്ടാണ്. ബാബു ആന്റണി വരുന്നു, സിദ്ദിറ് ജയറാമിനെ സെല്ലിനകത്താക്കുന്നു, പൊലീസുകാർ ഇടിച്ച് വീഴുന്നു. അവസാനം ജയറാം മാത്രം സെല്ലിനകത്ത്. എല്ലാം ഓക്കെയായെന്ന് കരുതിയിപ്പോൾ താഴെ ഒരു പൊലീസുകാരൻ കിടക്കുന്നു. ആൾ എണീക്കുന്നില്ല. തിരിച്ചിട്ട് നോക്കിയപ്പോൾ ശല്യക്കാരനായ ആളാണ്. അയാൾ ബോധമില്ലാതെ കിടക്കുകയായിരുന്നു.

ആരാണ് കുഴപ്പമുണ്ടാക്കിയതെന്ന് ചോദിച്ചു. ഞാനൊന്നും ചെയ്തിട്ടില്ലെന്ന് ജയറാം പറഞ്ഞു. ദെെവത്തിനാണേൽ ഞാൻ ചെയ്തിട്ടില്ലെന്ന് ബാബുരാജ്. ബാബു ആന്റണിയും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. ആരും ഒന്നും ചെയ്തിട്ടില്ല. ആ ചെക്കന്റെ തലയ്ക്ക് പിറകിൽ മുഴയുണ്ട്. ബോധമില്ലാത്ത അയാളെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. തിരിച്ച് വന്നപ്പോൾ അയാളെക്കൊണ്ട് ഒരു ശല്യവുമില്ല. പിന്നെ അയാളെ ഒരു സെറ്റിലും കണ്ടിട്ടില്ല. അയാൾ അഭിനയം നിർത്തി സ്ഥലം വിട്ടെന്നും അനിൽ ഓർത്തു.
പരാമർശത്തിൽ അനിലിനെ വിമർശിച്ച് കൊണ്ട് കമന്റുകൾ വരുന്നുണ്ട്. ആർട്ടിസ്റ്റുകൾ വരുമ്പോൾ എഴുന്നേറ്റ് കൊടുക്കുന്നത് എന്തിനാണെന്നാണ് ചോദ്യങ്ങൾ. വലിയ ശ്രദ്ധ ലഭിക്കാതെ പോയ സിനിമയായിരുന്നു ഉത്തമൻ. ഞാൻ സൽപ്പേര് രാമൻകുട്ടിയാണ് അനിൽ-ബാബു കൂട്ടുകെട്ടിൽ ജയറാം നായകനായി പിന്നീട് വന്ന സിനിമ. ഈ സിനിമയും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
അന്തരിച്ച നടി കൽപ്പനയുടെ മുൻ ഭർത്താവാണ് അനിൽ. ശ്രീസംഖ്യ എന്നാണ് ഇവരുടെ മകളുടെ പേര്. 1998 ൽ വിവാഹിതരായ അനിലും കൽപ്പനയും 2012 ൽ വേർപിരിയുകയായിരുന്നു. 2016 ലാണ് കൽപ്പന മരിച്ചത്. കൽപ്പനയെക്കുറിച്ചുള്ള ഓർമകളും അനിൽ സഫാരി ടിവിയിൽ പങ്കുവെക്കുന്നുണ്ട്. കൽപ്പനയുമായുള്ള വിവാഹത്തെക്കുറിച്ചും ഒരുമിച്ച് പ്രവർത്തിച്ച സിനിമകളെക്കുറിച്ചുമാണ് അനിൽ കുമാർ സംസാരിച്ചത്.


Click it and Unblock the Notifications