'ഷോട്ട് കഴിഞ്ഞാൽ രണ്ടുപേരും രണ്ട് ഭാഗത്ത്, ചില ഭാര്യ ഭർത്താക്കന്മാരെപ്പോലെ'; തിലകനും ലളിതയും പിണങ്ങിയപ്പോൾ!
സ്ഫടികം കുറച്ച് ദിവസം മുമ്പാണ് സംവിധായകൻ ഭദ്രൻ വീണ്ടും തിയേറ്ററുകളിൽ റീ റിലീസ് ചെയ്തത്. സിനിമ തിയേറ്ററിൽ പോയി കണ്ടവരെല്ലാം ഓർത്തത് കെപിഎസി ലളിത, തിലകൻ തുടങ്ങിയവരുടെ വേർപാടിനെ കുറിച്ചായിരുന്നു.
ഇവർക്ക് പകരമാകാൻ ഇനി ആരെങ്കിലും മലയാള സിനിമയിൽ വരുമോയെന്നത് സംശയമാണ്. സ്വന്തം നിലപാടുകള്‍ തുറന്നടിച്ച് വ്യക്തമാക്കുന്ന പ്രകൃതമായിരുന്നു തിലകന്റേത്. സഹപ്രവര്‍ത്തകരുമായും അദ്ദേഹം വഴക്കടിച്ചിരുന്നു.

കെപിഎസി ലളിതയും തിലകനും തമ്മിലുണ്ടായിരുന്ന പിണക്കവും ഇണക്കവും മലയാള സിനിമയിലെ പരസ്യമായ രഹസ്യമാണ്. വര്‍ഷങ്ങളോളം മിണ്ടാതിരുന്ന ഇരുവരുടേയും പിണക്കം പരിഹരിച്ചത് ശ്രീവിദ്യയായിരുന്നു. ഇരുവരും ആ സംഭവത്തെ കുറിച്ച് സിദ്ദിഖ് അവതരിപ്പിച്ച സമാഗമം എന്ന അമൃത ടിവിയിലെ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചിരുന്നു.
'ആളുകള്‍ പറയുന്ന പോലെ വലിയ നടനാണ് തിലകന്‍ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞങ്ങളൊന്നിച്ച് നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ അഭിനയിച്ചതും അഭിനയിക്കാത്തതുമായ സിനിമകള്‍ കണ്ടിട്ടുണ്ട്.'
'എന്ത് വേഷമാണെങ്കിലും ചെയ്യുന്ന വേഷത്തോടുള്ള ആത്മാര്‍ത്ഥത. ആ ക്യാരക്ടര്‍ എന്താണെന്ന് അറിഞ്ഞ് ചെയ്യുന്നയാളാണ്. ശരിക്കും ആ കഥാപാത്രമായി മാറുന്ന ആളാണ്. അഭിനയിക്കുകയാണെന്ന് നമുക്ക് തോന്നില്ല' കെപിഎസി ലളിത പറഞ്ഞു. 'ഇടയ്ക്ക് ഞാനും ലളിതയുമായി ഒരു ഉടക്ക് ഉണ്ടായിരുന്നു. അന്നത് കാര്യമായിരുന്നു.'
'പിന്നെ തമാശയായി. 5 കൊല്ലം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചില്ല. അതിനിടയില്‍ 3 സിനിമകള്‍ ഒന്നിച്ച് അഭിനയിച്ചു. അതിലൊന്നാണ് സ്ഫടികം. അപ്പോഴൊക്കെ ഞാന്‍ ചില നിര്‍ദേശങ്ങള്‍ പറയും. അതെല്ലാം ഒരു കുഴപ്പവുമില്ലാതെ അനുസരിക്കും. യാതൊരു ബുദ്ധിമുട്ടും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിട്ടില്ലെന്നായിരുന്നു' തിലകന്‍ പറഞ്ഞത്.
അതൊരു ആര്‍ടിസ്റ്റിനോടുള്ള ബഹുമാനമാണെന്നായിരുന്നു കെപിഎസി ലളിത പറഞ്ഞത്. 'അഭിനയിക്കുമ്പോള്‍ എല്ലാം കേള്‍ക്കും. കട്ട് പറഞ്ഞാല്‍ ലളിത അങ്ങോട്ട് പോവും ഞാന്‍ ഇങ്ങോട്ടും. ഭയങ്കര ഉടക്കാണ്. എന്തോ കാര്യം പറഞ്ഞ് തുടങ്ങിയ സൗന്ദര്യപ്പിണക്കമാണ്. അത് വലുതായി രൂക്ഷമായിപ്പോയി.'
'എന്നിട്ടൊരു കോലൊടിച്ചിട്ടു. ഇത് കൂടുന്ന സമയത്തെ മിണ്ടാന്‍ വരുന്നുള്ളൂ എന്ന് പറഞ്ഞു. കൂടിയാലും നിങ്ങളോട് മിണ്ടാന്‍ വരുന്നില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞതെന്നായിരുന്നു' കെപിഎസി ലളിത തിലകനെ കുറിച്ച് പറഞ്ഞത്.
'ശ്രീവിദ്യയാണ് ഞങ്ങളുടെ പിണക്കം മാറ്റിയത്. അനിയത്തിപ്രാവിന്റെ സെറ്റില്‍ വെച്ചായിരുന്നു അത്. കെപിഎസിയില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യം കണ്ടതും ഒന്നിച്ച് അഭിനയിച്ചതും. അപ്പോഴും ഈ വഴക്കുണ്ടായിരുന്നു. മുഖാമുഖത്തിന്റെ സെറ്റില്‍ വെച്ച് കണ്ടതാണ് സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്നത്.'
'കണ്ടാല്‍ ചിരിക്കുകയും ഗുഡ് മോണിംഗ് പറയുകയുമൊക്കെ ചെയ്താലും ചേട്ടന്‍ ഒന്ന് നോക്കുകയേയുള്ളൂ. അതെനിക്ക് വിഷമമുണ്ടാക്കിയ കാര്യമായിരുന്നു. നിങ്ങള്‍ വീട്ടില്‍ എഴുന്നേറ്റാല്‍ അച്ഛനും അമ്മയ്ക്കും ഗുഡ് മോണിംഗ് പറയുമോ എന്നായിരുന്നു അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ചേട്ടന്‍ മറുപടി തന്നത്.'

'അത്രയും അടുപ്പമുള്ളവരോട് ഗുഡ് മോണിംഗൊന്നും പറയേണ്ട കാര്യമില്ല. ഞങ്ങള്‍ പിണങ്ങി നിന്ന സമയത്ത് ആദ്യം ചെയ്ത സിനിമയാണ് സ്ഫടികം. ഗാന്ധിമതി ബാലനായിരുന്നു സിനിമയെക്കുറിച്ച് പറഞ്ഞത്. തിലകന്‍ ചേട്ടനാണ് കൂടെ എന്ന് പറഞ്ഞപ്പോള്‍ അയ്യോ എന്നായിരുന്നു പ്രതികരണം. ഞാനാണെന്ന് പറഞ്ഞാല്‍ അദ്ദേഹം അഭിനയിക്കുമോ എന്നറിയില്ലെന്നും ഞാന്‍ അവരോട് പറഞ്ഞിരുന്നു.'
'ആര്‍ടിസ്റ്റ് ആരാണെന്നൊന്നും തിലകന്‍ ചേട്ടന്‍ ചോദിച്ചിരുന്നില്ല. അപ്പോഴാണ് അവര്‍ എന്നോട് രാവിലെ നാല് മണിക്ക് വരാന്‍ പറഞ്ഞത്. ചേച്ചി വന്നാലേ തിലകന്‍ ചേട്ടനെ വിളിക്കാനാവൂ എന്നായിരുന്നു അവര്‍ പറഞ്ഞത്.'
'അതൊന്നും ഞാന്‍ പറഞ്ഞതല്ല അവര് കളിച്ചതാണെന്നായിരുന്നു' തിലകന്‍ പറഞ്ഞത്. ഇരുവരും പിണക്കത്തിലായിരുന്നുവെങ്കിലും അസാധ്യ കെമിസ്ട്രിയോടെയാണ് സ്ഫടികം ചെയ്തതെന്ന് പറയുകയാണ് സംവിധായകൻ ഭദ്രൻ.
'ഷോട്ട് കഴിഞ്ഞാൽ രണ്ടുപേരും രണ്ട് ഭാഗത്താണ്. ചില ഭാര്യ ഭർത്താക്കന്മാരെപ്പോലെയാണ് പിണങ്ങിയാൽ പിന്നെ മിണ്ടില്ല. അത് ഞാൻ പലതവണ അവരോട് തന്നെ പറഞ്ഞ് ചിരിച്ചിട്ടുണ്ട്. അത് കേട്ട് കെപിഎസി ലളിത ചേച്ചി ചിരിക്കും. തിലകൻ ചേട്ടൻ പക്ഷെ ചിരിക്കില്ല' ഭദ്രൻ പറഞ്ഞു.


Click it and Unblock the Notifications