ജോജി കണ്ടപ്പോൾ തോന്നിയത് ഇതാണ്, ചിത്രത്തിനെ കുറിച്ച് സംവിധായകൻ ഭഭ്രൻ
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. അമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഫഹദ് ഫാസിലിനോടൊപ്പം ബാബു രാജ്, ഉണ്ണിമായ പ്രസാദ്, ഷമ്മി തിലകൻ ബെയിൽ ജോസ്ഫ് , ജോജി മുണ്ടക്കയം എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ജോജി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിച്ചത്.

മാലിയിൽ ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ, ചിത്രം കാണൂ
ഇപ്പോഴിത ജോജി ടീമിന് അഭിനന്ദനവുമായി സംവിധായകൻ ഭഭ്രൻ. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ലഭിച്ചതെന്നും എന്നാൽ തനിക്ക് ചിത്രം വളരെയേറെ ഇഷ്ടമായെന്നും ഭദ്രൻ പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വന്തം പറമ്പിലെ പ്ലാവിൽ നിന്ന് തേൻവരിക്ക കഴിക്കുന്ന പോലെയായിരുന്നു എന്നാണ് ഭഭ്രൻ പറയുന്നത്.

ഇന്ന് ജോജി കാണാൻ ഇടയായി, കാണണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. പിന്നെ തോന്നി അഭിപ്രായങ്ങൾ കേൾക്കട്ടെ എന്ന്. മുക്കിലും മൂലയിലും ഒക്കെ ഉള്ള ചില നല്ല ആസ്വാദകരിൽ പലരും "ഓഹ്" "വൺ ടൈം വാച്ച്" "ഒരു തട്ടിക്കൂട്ട് കഥ" "പക്കാ സൂഡോ''.സത്യം പറയട്ടെ, എന്റെ പറമ്പിലെ കുത്തുകല്ലുങ്കൽ പ്ലാവിലെ തേൻ വരിക്കയുടെ പത്ത് ചൊള തിന്ന സ്വാദ് തോന്നി. വളരെ സത്യസന്ധമായ കഥ. വേണമെങ്കിൽ ഞങ്ങൾ കിഴക്ക് ദേശക്കാരുടെ കഥ എന്ന് പറയാം. അതിലെ അപ്പനും, അദ്ദേഹത്തോടൊപ്പം ശ്വാസം മുട്ടി ഭയന്നും വിറച്ചും ചില്ലറ സ്നേഹ പ്രദർശനങ്ങളൊക്കെ കാണിച്ചു കഴിയുന്ന മക്കളെയും, മരുമക്കളെയും, അത്തരം കുടുംബങ്ങളെയും, ഒരുപാട് അറിയാം.

ശ്യാം പുഷ്കർ കാടും മേടും ഒക്കെ സഞ്ചരിച്ച് കിട്ടിയ നുറുങ്ങുകൾ മഷിയിൽ ചാലിച്ച് അനുഭവ സാക്ഷ്യമാക്കിയ "ഒരു നല്ല സിനിമ". അതി മനോഹരമായി അതിന്റെ ആത്മാവിനെ പ്രാപിച്ച് അന്തസ്സുള്ള ശൈലി നിലനിർത്തി പോത്തൻ. ഒപ്പം ഹൃദ്യമായ നിറക്കൂട്ടുകളും.ചൊറിയണങ്ങു ദേഹത്ത് തൊട്ട പ്രതീതി ജനിപ്പിച്ചു ജോജിയിലൂടെ ഫഹദ്. നടപ്പിലും, ചേഷ്ടകളിലും, അനായാസം കഥയിലൂടെ സഞ്ചരിച്ചു. കൂട്ടിനു ഒപ്പം ഉണ്ടായിരുന്ന ആ "ബെർമൂഡ" രസമായി തോന്നി. ബാബുരാജും ഷമ്മി തിലകനും കലക്കി.

ഒരു കണ്ടി തടിയുടെ തൂക്കം തോന്നിപ്പിക്കുന്ന "തൊരപ്പൻ ബാസ്റ്റിൻ" നിർജീവമായ ശരീരത്തിലെ കണ്ണുകൾ കൊണ്ട് ഭാവോജ്വലമാക്കി. ചിത്രത്തിലെ അങ്ങിങ്ങായി നിന്ന ഓരോ മുഖങ്ങളും മിഴിവുറ്റതായിരുന്നു. ചില മുഹൂർത്തങ്ങളിൽ അലയടിച്ച വയലിന്റെ ചില സിംഫണികൾക്ക് കേൾക്കാത്ത ശബ്ദ മാധുരിമ തോന്നി. ഉമ്മറത്തു കുത്തി പൂത്തു നിൽക്കുന്ന പാരിജാതത്തിന്റെ ഒരു പൂച്ചെണ്ട്..... ഭഭ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഏപ്രിൽ ഏഴിനാണ് ആമസോൺ പ്രൈമിലൂടെ ജോജി റിലീസ് ചെയ്തത്. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് 'ജോജി' ഒരുങ്ങുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് കിരണ്‍ ദാസ്.


Click it and Unblock the Notifications