സംഗതി അറിഞ്ഞാല്‍ ഷാജി സാര്‍ അപ്പോള്‍ എന്നെ പുറത്താക്കും! തിരക്കഥ നഷ്ടപ്പെട്ടതിനെ പറ്റി സംവിധായകന്‍
സിനിമയുടെ പിന്നാമ്പുറത്ത് ഒത്തിരി കഥകള്‍ നടക്കുന്നതിനെ പറ്റി താരങ്ങള്‍ തുറന്ന് സംസാരിക്കാറുണ്ട്. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ ബിപിന്‍ പ്രഭാകർ. 22 വര്‍ഷം പഴയൊരു കഥയാണ് മനോരമയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലൂടെ ബിപിന്‍ പങ്കുവെച്ചത്.
അന്ന് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തിരക്കഥ അടങ്ങിയ ബോക്‌സ് നഷ്ടപ്പെട്ടതിനെ കുറിച്ചാണ് സംവിധായകന്‍ പറഞ്ഞത്. ചിത്രത്തിലെ നായകനായിരുന്ന വിജയ്കാന്താണ് ഈ സംഭവമറിഞ്ഞിട്ടും കൂടെ നിന്നതെന്നും താരം പറയുന്നു.

'വിജയകാന്ത് നായകനായ 'വാഞ്ചിനാഥന്‍' എന്ന സിനിമയുടെ ഷൂട്ടിങ് ചെന്നൈയില്‍ നടക്കുകയാണ്. ഷാജി കൈലാസിന്റെ അസിസ്റ്റന്റാണ് ഞാന്‍. സ്വന്തം സിനിമ പോലെ തന്നെ കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്ന തരത്തിലാണ് ഷാജി സാറിന്റെ ഷൂട്ടിങ്. അതിവേഗത്തിലുള്ള തീരുമാനങ്ങളും അതിസാഹസികമായ ഷോട്ടുകളും ഒരു യുദ്ധത്തിനു പോകുന്നതു പോലെ എന്തിനും തയാറായായിട്ടാണ് ഞങ്ങള്‍ ലൊക്കേഷനിലേക്കു പോകുന്നത്. എം.പത്മകുമാറാണ് അസോഷ്യേറ്റ് ഡയറക്ടര്‍. ദീപനും ഞാനും അസിസ്റ്റന്റുമാര്‍.
തമിഴില്‍നിന്നു സദാശിവം എന്നൊരു അസോഷ്യേറ്റ് ഡയറക്ടറുമുണ്ട്. ലിയാഖത്ത് അലി ഖാനാണു തിരക്കഥാകൃത്ത്. അന്നു കംപ്യൂട്ടര്‍ പ്രിന്റൊന്നും സിനിമയില്‍ പരിചിതമല്ല. തിരക്കഥാകൃത്ത് കൈ കൊണ്ട് എഴുതുന്നു. അസിസ്റ്റന്റുമാര്‍ അതിന്റെ കോപ്പി എഴുതിയുണ്ടാക്കുന്നു. അതാണ് രീതി. ലിയാഖത്ത് തമിഴില്‍ എഴുതിയ തിരക്കഥ സദാശിവം എനിക്കു വായിച്ചുതരും. ഞാനതു മലയാള ലിപിയിലേക്കു മാറ്റും.
അതുകൊണ്ട് സ്‌ക്രിപ്റ്റിന്റെ തമിഴ് കോപ്പിയും മലയാളം കോപ്പിയും ഉണ്ടാവും. രണ്ടും സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം എനിക്കാണ്. ഞങ്ങള്‍ അസിസ്റ്റന്റുമാര്‍ക്കു വേണ്ടി ലൊക്കേഷനില്‍ പ്രത്യേക വണ്ടിയുണ്ടായിരുന്നു. ഷൂട്ടിങ് തീരുംവരെ വണ്ടി ലൊക്കേഷനില്‍ തന്നെ ഉണ്ടാവും. അസിസ്റ്റന്റുമാരുടെ നോട്ട് ബുക്കുകളും സ്‌ക്രിപ്റ്റുകളുടെ കോപ്പിയും ഈ വണ്ടിയിലാണ് സൂക്ഷിക്കുന്നത്.
അങ്ങനൊരു ദിവസം ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ഷൂട്ടിങ്ങ്. പതിവുപോലെ ഞങ്ങള്‍ രാവിലെ ലൊക്കേഷനിലെത്തി. അവിടെത്തന്നെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുകയാണ്. ലൈവ് കിച്ചന്‍. ഞങ്ങള്‍ തട്ടുകടയിലേക്കു പോയി. എന്നാല്‍, ഞങ്ങള്‍ ദോശ കഴിച്ച് തിരിച്ചു വരുമ്പോള്‍ വണ്ടി കാണാനില്ല. എന്റെയുള്ളില്‍ ഒരു ഫ്‌ളാഷ് മിന്നി.
പ്രൊഡക്ഷനില്‍ അന്വേഷിപ്പോഴാണ് അതു ടാക്‌സി വണ്ടിയാണെന്ന് അറിയുന്നത്. പ്രൊഡക്ഷന്‍ വണ്ടി വര്‍ക്ക് ഷോപ്പില്‍ ആയതിനാല്‍ പ്ര
ത്യേകം വിളിച്ചതാണ്. ഓട്ടം കഴിഞ്ഞ് അയാള്‍ അയാളുടെ വഴിക്ക് പോയി. വിളിച്ചു ചോദിക്കാന്‍ മൊബൈല്‍ ഫോണും ഇല്ല.
സ്‌ക്രിപ്റ്റ് ബോക്‌സ് ആ കാറിലാണ്. വേറെ കോപ്പിയുമില്ല.

അപ്പോഴേക്കും നായകനായി അഭിനയിക്കുന്ന വിജയകാന്ത് ലൊക്കേഷനിലേക്ക് എത്തി. ഏതുസമയവും ഷാജി സാര്‍ വരുമെന്ന സ്ഥിതിയാണ്. സംഗതി അറിഞ്ഞാല്‍, ഷാജി സാര്‍ അപ്പോള്‍ തന്നെ എന്നെ പുറത്താക്കും. സിനിമയുടെ സ്‌ക്രിപ്റ്റ് കൊണ്ടുപോയി കളഞ്ഞവന്‍ എന്ന പേരു വീണാല്‍ പിന്നെ ഒരു സംവിധായകനും കൂടെ നിര്‍ത്തില്ല.
സിനിമ എന്ന സ്വപ്നം ഇവിടെ അവസാനിക്കുകയാണ്; ഞാന്‍ ഉറപ്പിച്ചു. എങ്കിലും രണ്ടും കല്‍പിച്ച് വിജയ്കന്തിന്റെ അടുത്തേക്കു നടന്നു. അദ്ദേഹം ഞങ്ങള്‍ അസിസ്റ്റന്റുമാരുമായി നല്ല ചങ്ങാത്തത്തിലാണ്. ഞാന്‍ കാര്യം പറഞ്ഞു. ഒരു പ്രതിവിധി ആലോചിച്ച് അദ്ദേഹം ഗേറ്റിലേക്കു നോക്കി.
ഷാജി സാറിന്റെ വാഹനം ഒരു സ്ലോമോഷന്‍ ഷോട്ടില്‍ അതാ കടന്നു വരുന്നു. ഞാന്‍ പെട്ടെന്ന് ഒരു മരത്തിനു പിന്നില്‍ മറഞ്ഞ് നിന്നു. ഒന്നുകൂടി
തിരിഞ്ഞു നോക്കി, എനിക്കു വിശ്വസിക്കാനായില്ല. വണ്ടിയില്‍ ഷാജിസാര്‍ ഇരിക്കേണ്ട സീറ്റില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാമവാസുവാണ്. ചെറിയൊരു നിശ്വാസത്തോടെ ഞാന്‍ വണ്ടിയുടെ അടുത്തേക്കു നടന്നു.
''ഷാജി സാറിനു പെട്ടെന്ന് ബിപി കൂടി. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ഇന്ന് ഷൂട്ടില്ല'' നല്ല തമിഴിലാണ് രാമവാസു ആ വിവരം പറഞ്ഞത്. പിന്നാലെ വിജയ്കാന്തിന്റെ മുഖത്തേക്ക് ഞാന്‍ നോക്കി. അദ്ദേഹം എനനെ വന്ന് ചേര്‍ത്ത് പിടിച്ചു. എന്നിട്ട് ടാക്‌സി സ്റ്റാന്‍ഡില്‍ പോയി ആ കാറ് ഏതാണെന്ന് അന്വേഷിക്കാന്‍ പറഞ്ഞു. അങ്ങനെ പോയി ആ കാര്‍ കണ്ടെത്തി. വൈകുന്നേരത്തിനുള്ളില്‍ ഡ്രൈവര്‍ സ്‌ക്രീപ്റ്റ് ബോക്‌സുമായി തിരിച്ചെത്തി.


Click it and Unblock the Notifications











