'മിനി പത്തിരുപത് വർഷമായി സഹിക്കുകയാണ്... നമ്മളോടുള്ള ദേഷ്യവും കൂടി മിനിയുടെ നെഞ്ചത്തായിരിക്കും'; മമ്മൂട്ടി
സിനിമ എന്നത് ഹൃദയം കൊണ്ട് കണ്ടതുപോലെ ഒരു അനുഭവം പ്രേക്ഷകന് അനുഭവപ്പെടുന്നത് ഓരോ സിനിമയും കണ്ടതിനുശേഷവും ആ സിനിമയിലെ ചില കഥാപാത്രങ്ങൾ നമ്മളെന്ന പ്രേക്ഷകന്റെ മനസിനെ വേട്ടയാടുന്നതുകൊണ്ടാകാം. അത്തരം സിനിമകളും കഥാപാത്രങ്ങളും കല്പന ചെയ്തെടുക്കാൻ കഴിവുള്ള സംവിധായകരിൽ മികവ് പുലർത്തിയ ആളാണ് ബ്ലെസ്സി. മനുഷ്യ വികാരങ്ങളുടെ വ്യത്യസ്തമായ പര്യായങ്ങൾ അദ്ദേഹത്തിന്റെ സിനിമകളിൽ കാണാൻ കഴിയും. അത്തരം ചില ബ്ലെസി സിനിമകളിൽ അഭിനയിച്ച് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മലയാളത്തിന് സ്വന്തമായ മമ്മൂട്ടി.
താരത്തിന്റെ കരിയർ ബെസ്റ്റ് ചിത്രങ്ങളിൽ രണ്ടെണ്ണമായ കാഴ്ചയും പളുങ്കും സംവിധാനം ചെയ്തത് ബ്ലെസിയാണ്. ഇപ്പോൾ തന്റെ ഏറ്റവും പുതിയ സിനിമ ആടുജീവിതം തിയേറ്ററിൽ നിറഞ്ഞോടുന്ന സന്തോഷത്തിലാണ് ബ്ലെസി. അതേസമയം ഇപ്പോഴിതാ ബ്ലെസിയുടെ ഇരുപതാം വിവാഹ വാർഷികത്തിൽ പങ്കെടുത്ത് സംസാരിക്കുന്ന മമ്മൂട്ടിയുടെ പഴയ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

ബ്ലെസിയെ കുറിച്ചും ഭാര്യ മിനിയെ കുറിച്ചും വളരെ രസകരമായാണ് വീഡിയോയിൽ മമ്മൂട്ടി സംസാരിച്ചത്. രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച് 2013ൽ പുറത്തിറങ്ങിയ കടൽ കടന്ന് ഒരു മാത്തുക്കുട്ടിയുടെ ഷൂട്ടിങ് പത്തനംതിട്ടയിൽ നടന്ന സമയത്താണ് ഈ വീഡിയോ ചിത്രീകരിക്കുന്നത്. ബ്ലെസിയുടെ നാടാണ് പത്തനംതിട്ട. മമ്മൂട്ടി ബ്ലെസിക്കും ഭാര്യ മിനിക്കും ആശംസകൾ നേർന്ന് സംസാരിക്കവെ പറഞ്ഞ കാര്യങ്ങളിലൂടെ തുടർന്ന് വായിക്കാം... 'ബ്ലെസി ഇന്നലെ വൈകുന്നേരം ചിത്രീകരണ സ്ഥലത്ത് വന്നു.'
'വിവാഹ വാർഷികമാണ് രാത്രി എത്തണമെന്ന് പറഞ്ഞു. അവിടെ പരിചയമുള്ള അത്യാവശ്യം ചില ആളുകളെയൊക്കെ വിളിച്ചു. ഞാൻ അവരോട് പറഞ്ഞു നമുക്ക് എന്തായാലും പോകണം. മിനിയെ നമ്മൾ നേരിട്ട് കണ്ട് അഭിനന്ദിക്കേണ്ടതുണ്ട്. സിനിമയിൽ നമ്മൾ ബ്ലെസിയെ സഹിച്ചുപോകുന്നുണ്ട്. ബ്ലെസിയുടെ പിടിവാശിയും ശാഠ്യങ്ങളുമൊക്കെ നമ്മളെപ്പോലെയുള്ള നടന്മാർ വേറൊരു വഴിയുമില്ലാത്തതുകൊണ്ട് അനുഭവിച്ചേ പറ്റൂ.'
'മിനി ഇത് പത്തിരുപത് വർഷമായി സഹിക്കുകയാണ്. നമ്മളോടുള്ള ദേഷ്യവും കൂടി മിനിയുടെ നെഞ്ചത്തായിരിക്കും. അപ്പോൾ മിനിയെ ഒന്ന് അഭിനന്ദിക്കുകയാണ്. ആശംസകൾ മിനി. പക്ഷെ ഇതൊരു നല്ല ആശയമാണ്. ഇത്രയും കുടുംബാംഗങ്ങൾ വിവാഹ വാർഷികത്തിന് ഒരുമിച്ച് കൂടുകയെന്നത്. അച്ചൻ പറഞ്ഞത് പോലെ ചില മാസം അഞ്ചും പത്തുമൊക്കെ കാണും ചില മാസം ഒന്നും കാണില്ല.'
'അങ്ങനെ അല്ലാതെ അച്ചനൊക്കെ ഒന്ന് ഉത്സാഹിച്ചിട്ട് എല്ലാ മാസവും ഒന്ന് ഒത്തുചേർന്നാൽ നല്ലതാണ്. പള്ളിയിൽ വരുന്നത് പ്രാർഥിക്കാൻ മാത്രമല്ല നമ്മൾ എല്ലാവരും ഒത്തുചേരാനും ഒരുമിച്ച് സമയം ചെലവഴിച്ച് സന്തോഷിക്കാനുമാണല്ലോ കൂട്ടപ്രാർഥനകൾ വെക്കുന്നത്. വല്ലാതെ ആത്മീയമായാൽ ഒന്നും സംസാരിക്കാൻ പറ്റില്ല. സത്യം പറഞ്ഞാൽ പള്ളിയിൽ പ്രാർഥിക്കുമ്പോഴും നമ്മൾ വേറെ പല കാര്യങ്ങളുമാണ് ആലോചിക്കുന്നത് അത് എല്ലാവർക്കും അറിയാം.'

'അത്രയും പ്രശനങ്ങൾക്ക് നടുവിൽ നിന്നാണ് നമ്മൾ ഇങ്ങോട്ട് വരുന്നത് ഏകാഗ്രത കിട്ടില്ല. പിന്നെ ദൈവത്തിന് നമ്മളെ അറിയാവുന്നതുകൊണ്ട് പുള്ളി അതൊക്കെ ക്ഷമിക്കും. ഇതൊരു നല്ല ആശയമാണ് ഇതിനോട് നമുക്ക് യോജിക്കാതിരിക്കാൻ പറ്റില്ല. ഇതൊക്കെ ബ്ലെസിയെപ്പോലെ സാമൂഹികമായി ഇടപെടുന്നവർക്കെ കഴിയൂ.'
'പക്ഷെ സിനിമയിൽ അഭിനയിക്കുന്നവർക്ക് ഇത് ബുദ്ധിമുട്ടാണ്. ഞങ്ങൾ വർഷത്തിൽ ഒരിക്കൽ അമ്മയുടെ മീറ്റിങ് കൂടുമ്പോൾ ഒരുമിച്ച് കൂടും എന്നല്ലാതെ ഇതുപോലെ എല്ലാവരെയും ഒന്നും കാണാൻ പറ്റില്ല. എന്തോ ബ്ലെസിയും ഞാനും തമ്മിലുള്ള ഇരിപ്പുവശം വെച്ചായിരിക്കും ഇതുപോലെയുള്ള നല്ല സമയങ്ങളിൽ ഞാൻ എപ്പോഴും കൂടെ ഉണ്ടാകാറുണ്ട്. ബ്ലെസിക്ക് ബുദ്ധിമുട്ട് ഉള്ളപ്പോഴും എന്റെ അടുത്ത് വരാറുണ്ട്. കാശൊന്നും കടം വാങ്ങാൻ അല്ല കേട്ടോ.'
'ബ്ലെസി ഒരു പാവമായിട്ടാണ് നമുക്കൊക്കെ ആദ്യം തോന്നിയത്. ഇപ്പൊ ഏതായാലും അതങ്ങ് മാറി. ബ്ലെസിയുടെ ശക്തിയാണ് മിനി. ബ്ലെസിക്ക് ബ്ലെസിയെക്കാളും വലിയ മക്കളുമായി... അത് എല്ലാവർക്കും അങ്ങനെയാണ്. മക്കൾ നമ്മുടെ മുന്നിൽ ഇങ്ങനെ വലുതാകുന്നത് നമ്മൾ അറിയില്ല ഞാനും അങ്ങനെ അത്ഭുതപ്പെട്ടിട്ടുണ്ട്.'
'എന്തായാലും ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ഇനി നമുക്ക് കേക്ക് മുറിക്കാം', എന്നാണ് മമ്മൂട്ടി വീഡിയോയിൽ പറഞ്ഞത്. ബ്ലെസിക്ക് വളരെ അധികം ആത്മബന്ധമുള്ള മലയാളത്തിലെ ഒരു സംവിധായകനാണ് ബ്ലെസി.


Click it and Unblock the Notifications











