'ലൊക്കേഷൻ കണ്ട് മമ്മൂക്കയ്ക്ക് ദേഷ്യം വന്നു ഭാര്യയോടും പറഞ്ഞു, ലാൽ സാർ ഒരു പരാതിയും പറയാതെ വന്ന് അഭിനയിച്ചു'
ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള സംവിധായകൻ എന്നാണ് ബ്ലെസിയെ സിനിമാ പ്രേമികൾ വിശേഷിപ്പിക്കാറുള്ളത്. വളരെ സൗമ്യമായി ശാന്തമായി നമ്മോട് സംവദിക്കുന്ന കാഴ്‌ച മുതൽ ആടുജീവിതം വരെയുള്ള എട്ടോളം സിനിമകളാണ് ബ്ലെസിയുടെ സംവിധാനത്തിൽ പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്. ഏറ്റവും അവസാനം റിലീസ് ചെയ്ത ആടുജീവിതം ബ്ലെസിയുടെ പതിനാറ് വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു.
മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ചിലത് ബ്ലെസി സംവിധാനം ചെയ്തവയാണ്. ഇപ്പോഴിതാ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ മലയാളത്തിലെ ബിഗ് എമ്മുകൾക്കൊപ്പം സിനിമ ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബ്ലെസി.
പളുങ്കിന്റെ ലൊക്കേഷൻ കണ്ട് മമ്മൂട്ടി ദേഷ്യപ്പെട്ട കഥയടക്കം ബ്ലെസി വെളിപ്പെടുത്തി. സംവിധായകന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'ആടുജീവിതത്തിന്റെ ക്ഷീണം മാറിയിട്ടില്ല. ഇനിയും ഉറങ്ങണം. യാത്രകളായിരുന്നു ഇതുവരെ.'

'മമ്മൂക്കയുടെയും മോഹൻലാൽ സാറിന്റെയും കൂടെ മൂന്ന് സിനിമകൾ വീതം ചെയ്തിട്ടുണ്ട്. രണ്ടുപേരുടെയും സ്വഭാവവും മറ്റുള്ളവരോട് പെരുമാറുന്ന രീതിയും അഭിനയവുമൊക്കെ എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതുകൊണ്ട് ഞാൻ പ്രത്യേകിച്ച് അതിനെ കുറിച്ച് പറയേണ്ടതില്ല. പളുങ്കിൽ മമ്മൂക്കയ്ക്കൊപ്പം പ്രവർത്തിക്കുന്ന സമയത്ത് വലിയ ക്രൗഡുള്ള സമയത്ത് മമ്മൂക്ക ഭയങ്കരമായി ഡിസ്റ്റർബ്ഡാകും.'
'ഒരിക്കൽ കാഴ്ച സിനിമ ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ എടത്വാ പള്ളിയിലെ വലിയ ക്രൗഡിൽ ഷൂട്ട് നടക്കുമ്പോൾ മമ്മൂക്ക എന്നോട് പറഞ്ഞു. നീ എന്താ വിചാരിച്ചത്... ഞാൻ മമ്മൂട്ടിയാണ് മാധവനല്ലയെന്ന്. അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു. മമ്മൂക്ക മമ്മൂട്ടിയാണെന്ന് വിചാരിച്ച് എനിക്ക് ഈ സിനിമ ചെയ്യാൻ പറ്റില്ല മാധവനായിട്ടെ എനിക്ക് കാണാൻ പറ്റുകയുള്ളൂവെന്ന്. അതാണ് മമ്മൂക്കയ്ക്കൊപ്പമുള്ള ഒരു അനുഭവം.'
'ആദ്യ സിനിമ ചെയ്യുമ്പോൾ മമ്മൂക്കയോട് അങ്ങനെ പറയാൻ ധൈര്യം എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. ഗുരുത്വം കൊണ്ടായിരിക്കാം അങ്ങനെ പറയാൻ കഴിഞ്ഞത്. നീ നന്നായി ഷൗട്ട് ചെയ്ത് ശബ്ദമെടുത്ത് സംസാരിക്കണം എങ്കിൽ മാത്രമെ സെറ്റ് ലീഡ് ചെയ്ത് കൊണ്ടുപോകാൻ പറ്റുകയുള്ളൂവെന്ന് എന്നോട് ആദ്യം പറഞ്ഞത് മമ്മൂക്കയാണ്.'
'പളുങ്കിന്റെ ഷൂട്ട് തോപ്രാംകുടിയിൽ ഒരു കുന്നിന്റെ മുകളിൽ ഇട്ട സെറ്റിലായിരുന്നു. ജീപ്പിൽ കയറിയും നടന്നുമൊക്കെ വേണം സെറ്റിലെത്താൻ. ഏതാവനാ ഇവിടെ കൊണ്ട് സെറ്റിട്ടത് എന്നൊക്കെ ചോദിച്ച് ദേഷ്യപ്പെട്ടുകൊണ്ടാണ് മമ്മൂക്ക സെറ്റിലേക്ക് വരുന്നത്. ഭാര്യ വിളിച്ചപ്പോൾ ഭൂമിയുടെ അറ്റത്താണ് സെറ്റിട്ടിരിക്കുന്നത് ഇത് കൂടി കഴിഞ്ഞാൽ അപ്പുറത്ത് നരകമാണെന്ന് തോന്നുന്നു എന്നൊക്കെ പറയുന്നുണ്ടായിരുന്നു.'

'ഒരു സ്നേഹത്തോടെയുള്ള ദേഷ്യപ്പെടലാണ്. മമ്മൂക്കയെ നമ്മൾ കൺവിൻസ് ചെയ്യിപ്പിക്കണം. അദ്ദേഹത്തിന് ഒരുപാട് സംശയം കാണും. അതുപോലെ ഭ്രമരം നെല്ലിയാമ്പതിയിലെ ഉൾ ഏരിയയിലായിരുന്നു. അവിടേക്ക് വെള്ളമോ ജനറേറ്ററോ പോലും എത്തില്ല. ആർക്കും അവിടെ ഷൂട്ട് ചെയ്യുന്നതിനോട് താൽപര്യമില്ലായിരുന്നു. ക്യാമറമാൻ ഉൾപ്പടെ എതിർപ്പ് പറഞ്ഞിരുന്നു. പക്ഷെ ഞാൻ ലൊക്കേഷൻ മാറ്റാൻ തയ്യാറായില്ല. ഒരു കലഹം വരെ നടന്നു.'
'അപ്പോഴാണ് ലാലേട്ടൻ സെറ്റിലേക്ക് വന്നത്. ഇവിടെ എത്തിപ്പെടാൻ ബുദ്ധിമുട്ടിയല്ലേയെന്ന് ചോദിച്ചപ്പോൾ സാരമില്ല.... ഇങ്ങനെയൊക്കെ കഷ്ടപ്പെട്ടാലല്ലേ നമുക്ക് ഷൂട്ട് ചെയ്യാൻ പറ്റുകയുള്ളുവെന്ന് ലാലേട്ടൻ പറഞ്ഞതോടെ പ്രൊഡ്യൂസർ അടക്കം എല്ലാവരുടെയും ബുദ്ധിമുട്ടും പരാതിയും അതോടെ തീർന്നു. സീനുകൾ ഞാൻ അഭിനയിച്ച് കാണിച്ച് കൊടുക്കും.'
'അപ്പോൾ മമ്മൂക്ക കളിയാക്കും നീ എന്തിനാണ് അഭിനയിക്കുന്നതെന്ന് ചോദിച്ച്. ഞാൻ ഒന്ന് അഭിനയിച്ച് കാണിക്കുന്നുവെന്നേയുള്ളു നിങ്ങൾക്ക് നിങ്ങളുടേതായ രീതിയിൽ ചെയ്യാമെന്ന് ഞാൻ അപ്പോൾ മറുപടി പറഞ്ഞു', എന്നാണ് ബ്ലെസി പറയുന്നത്.


Click it and Unblock the Notifications











