10 ദിവസം മുന്‍പ് നെടുമുടി വേണു ചേട്ടന്‍ വിളിച്ചിരുന്നു; ഒരു ആഗ്രഹം ബാക്കി വെച്ചാണ് അദ്ദേഹം പോയെതന്ന് സംവിധായകൻ
ഒട്ടനവധി സൂപ്പര്‍ ഹിറ്റ് സിനിമകളും പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങളും മലയാള സിനിമയ്ക്ക് സമ്മാനിച്ച നടന്‍. നെടുമുടി വേണുവിന്റെ പെട്ടെന്നുള്ള വിയോഗത്തിന്റെ വേദനയിലാണ് സിനിമാലോകം. ശക്തമായ കഥാപാത്രങ്ങളിലൂടെ വര്‍ഷങ്ങളായി അഭിനയ രംഗത്ത് സജീവമായിരുന്ന താരം പലതും ബാക്കി വെച്ചാണ് മടങ്ങിയത്. അഭിനയിച്ച് കൊണ്ടിരുന്ന ചില സിനിമകള്‍ പൂര്‍ത്തിയാക്കിയെങ്കിലും അത് റിലീസ് ചെയ്ത് കാണാന്‍ പോലും സാധിച്ചിട്ടില്ലെന്നുള്ള വേദന കൂടി അദ്ദേഹം ബാക്കി വെക്കുന്നു.
നെടുമുടി വേണുവിനൊപ്പം ആദ്യമായിട്ടും അവസാനമായിട്ടും സിനിമകളൊരുക്കിയതിനെ കുറിച്ച് സംസാരിക്കുകയാണ് ഡോ. ബിജു ദാമോദരന്‍. സൈറ എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ടാണ് ബിജു സംവിധാന മേഖലയിലേക്ക് ചുവടുവെക്കുന്നത്. ആദ്യ സിനിമയില്‍ നായകനായിട്ടെത്തിയത് നെടുമുടി വേണുവായിരുന്നു. നടി സംവൃത സുനില്‍, രാജേഷ് ശര്‍മ്മ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലഭിനയിച്ചു. ഈ സിനിമയിലൂടെ സിംബാബ്വെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനായി നെടുമുടി വേണു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഏറ്റവുമൊടുവില്‍ താരം അഭിനയിച്ച ഓറഞ്ച് മരങ്ങളുടെ നാട്ടില്‍ എന്ന സിനിമയും സംവിധാനം ചെയ്യുന്നത് ബിജു ദാമോദരന്‍ ആയിരുന്നു. തിയറ്ററുകള്‍ തുറന്നതിന് ശേഷം സിനിമ കാണാം എന്ന് പറഞ്ഞിരുന്ന ആളായിരുന്നു നെടുമുടി വേണു ചേട്ടന്‍. എന്നാല്‍ ആ ആഗ്രഹം ബാക്കി വെച്ചാണ് അദ്ദേഹം മടങ്ങി പോയതെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ബിജു. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് വേണു ചേട്ടനൊപ്പമുള്ള സിനിമാ ജീവിതത്തിന്റെ തുടക്കവും അവസാനവും സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...
''ഏതാണ്ട് പത്തു ദിവസത്തിനു മുന്‍പും വേണുവേട്ടന്‍ വിളിച്ചിരുന്നു. ഓറഞ്ചു മരങ്ങളുടെ വീട് ഫെസ്റ്റിവലുകളില്‍ എങ്ങനെ പോകുന്നു, സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ക്കൊക്കെ അയച്ചിരുന്നോ എന്നൊക്കെയുള്ള അന്വേഷണങ്ങള്‍, വേണുവേട്ടന്‍ ഇതുവരെ സിനിമ കണ്ടില്ലല്ലോ ഓണ്‍ലൈന്‍ ലിങ്ക് തരട്ടെ എന്നു പറഞ്ഞപ്പോള്‍ വേണ്ട തിയറ്റര്‍ ഒക്കെ തുറന്നിട്ടു നമുക്ക് ഒരു തിയറ്റര്‍ വാടകയ്ക്ക് എടുത്തു ഒന്നിച്ചിരുന്നു കാണാം എന്നായിരുന്നു മറുപടി. ആ വാക്ക് പാലിക്കാതെ വേണുവേട്ടന്‍ പോയി...

2000 ല്‍ ആണ് വേണുവേട്ടനെ ആദ്യമായി കാണുന്നത്. യാതൊരു പരിചയവും ഇല്ലാതെ വീട്ടിലെത്തി, സൈറയുടെ സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുക്കുന്നു. ഒരാഴ്ച്ച കഴിഞ്ഞു വീണ്ടും വീട്ടില്‍ ചെന്നു കണ്ടപ്പോള്‍ വേണുവേട്ടന്‍ പറഞ്ഞു, എനിക്ക് സ്‌ക്രിപ്റ്റ് ഇഷ്ടമായി നമുക്കിത് ചെയ്യാം. സൈറ സിനിമ ആകുന്നത് 2005 ല്‍ ആണ്. ആ അഞ്ചു കൊല്ലവും വേണുവേട്ടന്‍ കൂടെ ഉണ്ട് എന്നതായിരുന്നു ആ സിനിമ ചെയ്യാന്‍ നല്‍കിയ ആത്മ ധൈര്യം. പിന്നീട് വേണുവേട്ടന്‍ നായകന്‍ ആയ ആകാശത്തിന്റെ നിറം. ആന്‍ഡമാനിലെ ഒരു ചെറിയ ദ്വീപില്‍ 23 ദിവസത്തെ ചിത്രീകരണം.
എല്ലാ ദിവസവും വൈകിട്ട് വേണുവേട്ടനും, ഇന്ദ്രജിത്തും, സി. ജെ കുട്ടപ്പന്‍ ചേട്ടനും, പട്ടണം റഷീദിക്കയും നിര്‍മാതാവ് അമ്പലക്കര അനില്‍ സാറും ചേര്‍ന്ന് പാട്ടും താളവും നിറഞ്ഞ ആഹ്ലാദപൂര്‍ണ്ണമായ 23 ദിവസങ്ങള്‍. പിന്നീട് പേരറിയാത്തവര്‍, വലിയ ചിറകുള്ള പക്ഷികള്‍. ഒടുവില്‍ 2020 ല്‍ ഓറഞ്ച് മരങ്ങളുടെ വീട്. അഞ്ചു സിനിമകളാണ് ഒന്നിച്ചു ചെയ്തത്. എന്റെ ആദ്യ സിനിമയിലെ നായകന്‍ ആയിരുന്നു വേണുവേട്ടന്‍. വേണുവേട്ടന്‍ നായകനായി അഭിനയിച്ച അവസാന സിനിമയും എന്റെ ഒപ്പം. ആദ്യ സിനിമയ്ക്കും അവസാന സിനിമയ്ക്കും വേണുവേട്ടന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ല.. ഇഷ്ടപ്പെട്ട ഓരോരുത്തരായി പിന്‍വാങ്ങുക ആണ്...'' എന്നും ഡോ. ബിജു ദാമോദരന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.


Click it and Unblock the Notifications