'ആദ്യ ഷോട്ടിലാണ് ഫഹദിന് അപകടം സംഭവിച്ചത്, അപകടം മാധ്യമങ്ങളിൽ വരാതിരിക്കാൻ കുറേ ശ്രമിച്ചു'; ഫാസിൽ പറയുന്നു
ഫഫദ് ഫാസിലിനെ നായകനാക്കി സജിമോന്‍ പ്രഭാകര്‍ ഒരുക്കിയ മലയന്‍കുഞ്ഞ് മികച്ച പ്രതികരണത്തോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഉരുള്‍പൊട്ടലിന്റെ ഭീകരതയും അവിടങ്ങളിലെ ജീവിതവും പറയുന്ന സിനിമയാണ് ഫഹദ് ഫാസിലിന്റെ മലയന്‍കുഞ്ഞ്.
ആദ്യ പകുതിയെ ഞെട്ടിക്കുന്ന രണ്ടാം പകുതി എന്നാണ് സിനിമ കണ്ടിറങ്ങിയവരുടെ കമന്റുകള്‍. ഏറെ അപകടം നിറഞ്ഞ ഒട്ടേറെ സീനുകളും സിനിമയിലുണ്ട്. സിനിമയുടെ പകുതിയിലേറെ ഭാഗം ചിത്രീകരിച്ചത് പ്രത്യേകം പണികഴിപ്പിച്ച സെറ്റിൽ വെച്ചാണ്.

ഫഹദിന്റെ പിതാവ് ഫാസിലാണ് സിനിമ നിർമിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഫഹദിന് സംഭവിച്ച അപകടം വലിയ വാർത്തയായിരുന്നു. അപകടം സംഭവിച്ചശേഷം അത് മാധ്യമങ്ങളിൽ വരാതിരിക്കാൻ പരമാവധി ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഫാസിൽ.
'40 അടി താഴ്ചയിലെ സീനുകള്‍ മൂന്ന് കോടി മുടക്കി സെറ്റിട്ടാണ് ചിത്രീകരിച്ചത്. ഷൂട്ടിങ്ങിന്റെ ആദ്യ ഷോട്ടിൽ തന്നെ ഫഹദിന് അപകടം പറ്റി. അത്ഭുതകരമായാണ് ഫഹദ് രക്ഷപ്പെട്ടത്. വേഗത്തില്‍ താഴേക്ക് പതിക്കുന്ന സീനാണ് എടുക്കുന്നത്.'
'ലിഫ്റ്റിൽ നിന്ന് ഫഹദും അതെ വേഗത്തില്‍ താഴെക്ക് വീണു. വീഴുന്ന ഫോഴ്സിനെക്കാള്‍ മൂന്നിരട്ടി ഫോഴ്സില്‍ ലാന്‍ഡ് ചെയ്ത ലിഫ്റ്റ് മുകളിലോട്ട് അടിച്ചു. ഭയങ്കരമായ അപകടമായിരുന്നു അത്. ഒരു മാസം എടുത്തു പരുക്കില്‍ നിന്നും രക്ഷനേടാന്‍. ഫഹദിന് അപകടം സംഭവിച്ചപ്പോൾ ഞങ്ങൾ ഒത്തിരി അണ്ടർപ്ലെ ചെയ്തു.'
'മീഡിയയിൽ ഇതൊരു വലിയ അപകടമാണെന്ന് വരാതിരിക്കാൻ ശ്രമിച്ചു. ഇപ്പോഴും ഫഹദിന്റെ മുഖത്ത് അപകടത്തിന്റെ ശേഷിപ്പുകളുണ്ട്. ആ അപകടം എന്നെ ഭയങ്കരമായി ബാധിച്ചു. കാരണം ഞാൻ നിർമിക്കുന്ന പടത്തിലാണല്ലോ ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. പിന്നെ കൊവിഡ് അടക്കമുള്ള പ്രതിസന്ധികളായി.'

'കൂടാതെ കമൽഹാസൻ പടം നേരത്തെ ഫഹദ് കമ്മിറ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിനും പറഞ്ഞ സമയത്ത് ഡേറ്റ് കൊടുക്കണം. അങ്ങനെ പലവിധ കാര്യങ്ങളുണ്ട്. കൂാടതെ പടം നീണ്ട് പോകാനും തുടങ്ങി. ഞാൻ ഒരുപാട് വിഷമിച്ചു.'
'എന്തെ എന്റെ പടത്തിന് ഇങ്ങനെ സംഭവിക്കുന്നുവെന്ന് ചിന്തിച്ചു. പക്ഷെ അവസാനം എല്ലാം നന്നായി അവസാനിച്ചു' ഫാസിൽ പറഞ്ഞു. ചിത്രത്തിന് എ.ആർ റഹ്മാനാണ് സംഗീതം നൽകിയത്.
രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് താരങ്ങള്‍. പതിനെട്ട് വർഷങ്ങൾക്ക് ശേഷം ഫഹദും ഫാസിലും വെള്ളിത്തിരയിൽ വീണ്ടും കൈ കോർക്കുന്ന ചിത്രം കൂടിയാണ് മലയൻ കുഞ്ഞ്. മഹേഷ് നാരായണൻ, വൈശാഖ്, വി.കെ പ്രകാശ് എന്നിവരുടെ അസോസിയേറ്റ് ആയിരുന്നു സജിമോൻ. മഹേഷ് നാരായണന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.


Click it and Unblock the Notifications











