'കഴിവ് കണ്ട് അഭിനയിപ്പിച്ചതാണ്, വീഡിയോ മമ്മൂട്ടിയേയും ലാലിനെയും കാണിച്ചു, അവൻ വരുമെന്ന് ഉറപ്പായിരുന്നു'
ആലപ്പുഴക്കാരൻ അബ്ദുൾ ഹമീദ് മുഹമ്മദ് ഫാസിൽ എന്നുപറഞ്ഞാൽ ആർക്കും അറിയില്ല. ഷാനുവിന്റെയും വെച്ചുവിന്റെയും വാപ്പ എന്നുപറഞ്ഞാലും പുറത്തുള്ളവർക്കറിയില്ല. പക്ഷെ ഫാസിൽ എന്ന മാന്ത്രിക നാമം കേട്ടാൽ ഇന്ത്യൻ ചലച്ചിത്ര ലോകവും പ്രേക്ഷകരും തീർച്ചയായും തിരിച്ചറിയും. അടുപ്പക്കാർ പാച്ചിക്കയെന്ന് വിളിക്കുന്ന ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, അഭിനേതാവ് അതിലുമുപരി നല്ലൊരു മനുഷ്യനുമാണ് ഫാസിൽ. ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന പ്രിയ സംവിധായകന് സിനിമാസുഹൃത്തുക്കൾ അടക്കം നിരവധി പേർ ആശംസകൾ നേരുന്നുണ്ട്.
1980ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രം മുതൽ മുപ്പത്തി ഒന്നോളം എണ്ണം പറഞ്ഞ സിനിമകൾ സംവിധാനം ചെയ്ത ഒമ്പത് സിനിമകൾ നിർമിച്ച ഒട്ടനവധി പുതുമുഖങ്ങളെ അരങ്ങത്തേക്ക് കൊണ്ടുവന്ന ഫാസിലിന്റെ 1993ൽ പുറത്തിറങ്ങിയ ലോകോത്തര അത്ഭുത സിനിമ മണിച്ചിത്രത്താഴ് മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു.

ഇന്നും ഫാസിൽ എന്ന് കേൾക്കുമ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂക്കളും മണിച്ചിത്രത്താഴുമാണ് പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം എത്തുക. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, പൂവിന് പുതിയ പൂന്തെന്നൽ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, എന്റെ സൂര്യപുത്രിക്ക്, പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ് തുടങ്ങി നിരവധി മെഗാ ഹിറ്റ് സിനിമകൾ വേറെയും നിരവധി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട് ഫാസിൽ.
ഇന്നും മലയാളികൾ ഫാസിൽ സിനിമകൾ റിപ്പീറ്റ് അടിച്ച് കാണുന്നുണ്ട്. ഇപ്പോൾ അദ്ദേഹം മലയാളത്തിലെ തന്റെ 21 ആം സിനിമയുടെ പണിപ്പുരയിലാണ്. എഴുത്തുകാരി ലതാലക്ഷ്മിയുടേതാണ് കഥ. മധു മുട്ടമാണ് തിരക്കഥ എഴുതുന്നത്.
എഴുപത്തഞ്ചാം വയസിൽ സംവിധാനം ചെയ്യുമ്പോൾ സമകാലിക സിനിമയെപ്പറ്റി നല്ല ധാരണ വേണമെന്നും പുതിയ സംവിധാന സംരംഭത്തെ കുറിച്ച് സംസാരിച്ച് ഫാസിൽ പറയുന്നു. ഫാസിലിന്റെ കൈപിടിച്ചാണ് മകൻ ഫഹദും സിനിമയിലേക്ക് എത്തിയത്. പക്ഷെ മകനെ വെച്ച് കയ്യെത്തും ദൂരത്ത് സിനിമ സംവിധാനം ചെയ്തതിന്റെ പേരിൽ വലിയ വിമർശനമാണ് സിനിമയുടെ റിലീസിനുശേഷം ഫാസിലിന് നേരിടേണ്ടി വന്നത്.
അതിനുശേഷം കുറേവർഷങ്ങളോളം സിനിമയിലേക്ക് തിരിഞ്ഞ് നോക്കിയില്ല ഫഹദ്. മകനായതുകൊണ്ട് ഫാസിൽ ഫഹദിനെ നായകനാക്കി എന്ന ധാരണ അക്കാലത്ത് സിനിമാപ്രേമികൾക്കുണ്ടായിരുന്നു. എന്നാൽ സത്യം അതല്ലെന്നും കഴിവ് കണ്ടിട്ട് തന്നെയാണ് തന്റെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്നും പറയുകയാണ് ഇപ്പോൾ ഫാസിൽ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ.

'പൃഥ്വിരാജിനെയും അസിനെയും ആദ്യമായി അഭിനയിപ്പിക്കാൻ ആലോചിച്ചത് ഞാനാണ്. ഈ വീട്ടിലാണ് അവർ ആദ്യം വന്നത്. പക്ഷെ ആ സിനിമ എഴുതാൻ കഴിഞ്ഞില്ല. നയൻതാരയേയും ആദ്യം വിളിച്ചത് ഞാനാണ്. ഫഹദിന്റെ നായികയാക്കാൻ പ്രിയാമണിയെ ഞാൻ ഇന്റർവ്യു ചെയ്തിരുന്നു. ഫഹദിനെ അഭിനയിപ്പിച്ചത് എന്റെ മകനായതുകൊണ്ടല്ല... കഴിവ് കണ്ടിട്ടാണ്.'
'അവനെയും ഞാൻ ഇന്റർവ്യു ചെയ്തിരുന്നു. അതിന്റെ വീഡിയോ മമ്മൂട്ടിയെയും മോഹൻലാലിനെയുമൊക്കെ കാണിച്ചിട്ടുണ്ട്. ആദ്യ സിനിമയ്ക്കുശേഷം ഗ്യാപ്പുണ്ടായപ്പോൾ അവൻ തിരിച്ചുവന്നിരിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. പുതിയ സിനിമയിൽ ഫഹദ് ഉണ്ടാകുമോ എന്ന ചോദിച്ചാൽ അവനെയും ഉൾപ്പെടുത്തണമെന്ന് ശുപാർശ ചെയ്യാൻ അവൻ എന്റെയൊരു സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്.'
'ശേഷം വരട്ടെ നോക്കാം...', എന്നാണ് ഫഹദിനെ കുറിച്ച് സംസാരിച്ച് ഫാസിൽ പറഞ്ഞത്. പരാജയത്തിന്റെയും പരിഹാസത്തിന്റെയും പടികൾ ചവിട്ടി കയറിയാണ് കരിയർ ഫഹദ് കെട്ടിപടുത്തത്. അതുകൊണ്ട് തന്നെ ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. തമിഴിൽ വരെ മുൻനിര താരങ്ങളുടെ ലിസ്റ്റിലാണ് ഫഹദ് ഇടംപിടിച്ചിരിക്കുന്നത്.


Click it and Unblock the Notifications











