അനിയത്തിപ്രാവിലേക്ക് ആദ്യം പരിഗണിച്ചത് നടൻ കൃഷ്ണയെയോ? വിശദീകരണവുമായി ഫാസിൽ
മലയാള സിനിമയിലെ എക്കാലത്തെയും മനോഹരമായ പ്രണയ ചിത്രങ്ങളിൽ ഒന്നാണ് ചാക്കോച്ചനും ശാലിനിയും ജോഡികളായി എത്തിയ അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബൻ നായകനായി അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രവും ഇതുതന്നെ. ചാക്കോച്ചൻ സിനിമയിലേക്ക് എത്തിയതിൻ്റെയും അനിയത്തിപ്രാവ് വെള്ളിത്തിരയിൽ എത്തിയതിന്റെയും 25 ആം വർഷികാഘോഷം അടുത്തിടെ നടന്നിരുന്നു.
ആഘോഷമുഹൂർത്തങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞാടി. എന്നാൽ ഇതിനിടെയാണ് അനിയത്തിപ്രാവിലേക്ക് നായകനായി ആദ്യം തിരഞ്ഞെടുത്തത് തന്നെയാണെന്ന നടൻ കൃഷ്ണയുടെ വെളിപ്പെടുത്തൽ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണ ഇക്കാര്യം അറിയിച്ചത്.
ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചു രംഗത്തുവരികയാണ് ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ. കൃഷ്ണയുടെ വാദത്തെ ഫാസിൽ പൂർണമായും തള്ളി. മനോരമ ന്യൂസ് ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഫാസിൽ ഇക്കാര്യം വ്യക്തമാക്കിയത്. 'അനിയത്തിപ്രാവ് എന്ന സിനിമയിലേക്ക് അല്ല കൃഷ്ണയെ പരിഗണിച്ചത്. ഹരികൃഷണൻസ് എന്ന ചിത്രത്തിലേക്കാണ് അദ്ദേഹത്തെ പരിഗണിച്ചത്. അതും ഹരികൃഷ്ണൻസിൽ കുഞ്ചാക്കോ ബോബൻ ചെയ്ത വേഷം അന്ന് ചാക്കോച്ചന് ഡേറ്റ് ഇല്ലെങ്കിൽ കൃഷ്ണയെ കൊണ്ട് ചെയ്യിക്കാം എന്നാണ് തീരുമാനിച്ചത്', ഫാസിൽ പറയുന്നു.

'പക്ഷെ ചാക്കോച്ചൻ ആ സിനിമയിൽ വരാമെന്ന് പറഞ്ഞു. ഇതോടെ ആ വേഷത്തിലേക്ക് വേറെ ആരെയും കൊണ്ടുവരുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നില്ല. ചിലപ്പോൾ ഇക്കാരണം കൊണ്ടാവാം കൃഷ്ണക്ക് തെറ്റിദ്ധാരണ ഉണ്ടായത്', ഫാസിൽ ചൂണ്ടിക്കാട്ടുന്നു. അനിയത്തിപ്രാവിലേക്ക് ചാക്കോച്ചൻ എത്തിയത് എങ്ങനെയെന്നും അഭിമുഖത്തിൽ ഫാസിൽ വെളിപ്പെടുത്തുന്നുണ്ട്.

'സിനിമയുടെ കഥയൊക്കെ പൂർത്തിയായ ശേഷം കഥാപാത്രത്തെ അന്വേഷിക്കുന്ന സമയത്താണ് പുതിയ വീട് ഞാൻ വെച്ചത്. ഇവിടേക്ക് അച്ഛനും അമ്മക്കും ഒപ്പം ചാക്കോച്ചനും വന്നു. അന്നെടുത്ത ഒരു ഫോട്ടോ പിന്നീട് ആൽബത്തിൽ കണ്ടപ്പോൾ എന്റെ ഭാര്യയാണ് അനിയത്തിപ്രാവിലേക്ക് ചാക്കോച്ചനെ പോരെ എന്ന് ചോദിക്കുന്നത്. ആൽബത്തിലെ ചിത്രം കണ്ടപ്പോൾ എനിക്കും ഇഷ്ടമായി', ഫാസിൽ ഓർമ്മച്ചെപ്പ് തുറക്കുന്നു.

'പിന്നെ ഞാൻ ചാക്കോച്ചന്റെ അമ്മയെയും അച്ഛനെയും വിളിച്ച് ചോദിച്ചു, ചാക്കോച്ചനെ നടനാക്കട്ടെയെന്ന്. അവർ സമ്മതം നൽകി. അങ്ങനെയാണ് അനിയത്തിപ്രാവിലേക്ക് ചാക്കോച്ചൻ എത്തുന്നത്. ചാക്കോച്ചനെ അല്ലാതെ മറ്റാരെയും ചിത്രത്തിലേക്ക് പരിഗണിച്ചിട്ടില്ല,' ഫാസിൽ വിശദീകരിച്ചു.
Recommended Video

'ചാക്കോച്ചൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഞാൻ വിളിക്കുന്നത്. എനിക്ക് ഒരു ടെൻഷൻ ഉണ്ടായിരുന്നു, പഠിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്ന പയ്യനെ വിളിക്കുന്നത് കൊണ്ട്. പക്ഷെ ചാക്കോച്ചനെ രണ്ട്, മൂന്ന് തവണ ഇൻ്റർവ്യു ചെയ്ത് കഴിഞ്ഞപ്പോൾ ചാക്കോച്ചൻ തന്നെ മതിയെന്ന് ഞാൻ തീരുമാനിച്ചു', ഫാസിൽ വെളിപ്പെടുത്തി.
1997 മാർച്ച് 26 -നാണ് ഫാസിൽ ചിത്രമായ അനിയത്തിപ്രാവ് തിയറ്ററുകളിൽ എത്തിയത്. സിനിമ ഇറങ്ങി ആദ്യ ദിവസങ്ങളിലൊന്നും ആളുകൾ എത്തിയില്ല. പിന്നീട് സിനിമ കണ്ട ശേഷമുള്ള ആളുകളുടെ പ്രതികരണങ്ങൾ വലിയ രീതിയിൽ പ്രചാരണം നേടിയ ശേഷമാണ് സിനിമ വിജയിക്കുന്നത്. സുധി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ചാക്കോച്ചന് അവതരിപ്പിച്ചത്. ചിത്രം ഹിറ്റ് ആയതോടെ സുധിയേയും സുധി കൊണ്ട് നടക്കുന്ന ഹീറോ ഹോണ്ട സ്‌പ്ലെണ്ടർ ബൈക്കും യുവാക്കൾക്കിടയിൽ ശ്രദ്ധ നേടുകയും ചെയ്തു.


Click it and Unblock the Notifications











