'ഇപ്പോൾ പ്രേമിക്കുന്ന രണ്ടുപേരെ പോലെയാണ് ലാൽ സാർ സുചിത്ര ചേച്ചിയോട് സംസാരിച്ചത്, നമുക്ക് വരെ കൊതി തോന്നും'
സുചിത്ര മോഹൻലാലെന്ന പേര് മലയാളികൾക്ക് വളരെ സുപരിചിതമാണ്. മോഹൻലാലിനോട് തോന്നുന്ന അതേ സ്നേഹം തന്നെയാണ് മലയാളികൾക്ക് സുചിത്രയോടും രണ്ട് മക്കളോടുമുള്ളത്. ഏത് യാത്രയിലും സുചിയേയും ഒപ്പം കൂട്ടാൻ ശ്രമിക്കുന്നയാളാണ് മോഹൻലാൽ. കഴിഞ്ഞ ദിവസമായിരുന്നു സുചിത്രയുടെ പിറന്നാൾ. രാവിലെ തന്നെ പ്രിയ പത്നിക്ക് ആശംസകളുമായി ലാൽ എത്തിയിരുന്നു. സിനിമാ കുടുംബത്തിലാണ് ജനനമെങ്കിലും മോഹൻലാലിന്റെ ഭാര്യയായതോടെയാണ് സുചിത്രാ മോഹൻലാൽ കൂടുതൽ ശ്രദ്ധേയയായത്.
തമിഴിലെ പ്രമുഖ നിർമാതാവ് കെ.ബാലാജിയുടെ മകളാണ് സുചിത്ര. വെള്ളിവെളിച്ചത്തിൽ നിന്നും കഴിയുന്നത്ര അകന്ന് ജീവിക്കുന്നയാളാണ് സുചിത്ര. വർഷങ്ങൾക്കുശേഷം അടുത്തിടെയാണ് ഒരു അഭിമുഖത്തിൽ സുചിത്ര പ്രത്യക്ഷപ്പെട്ടത്. അഭിമുഖം വൈറലായപ്പോൾ ഇത്ര സിംപിളായിരുന്നുവോ താരപത്നിയെന്നുള്ള അതിശയം നിറഞ്ഞ കമന്റുകളായിരുന്നു ഏറെയും.

മോഹന്‍ലാലും സുചിത്രയും വിവാഹിതരായിട്ട് 36 വര്‍ഷങ്ങൾ പിന്നിട്ടിരിക്കുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടേത്. മലയാള സിനിമ ഒന്നടങ്കം പങ്കെടുത്ത താരവിവാഹമായിരുന്നു മോഹന്‍ലാലിന്റേത്. സിനിമാ തിരക്കുകളിലും കുടുംബത്തെ ചേര്‍ത്തുപിടിച്ച് മുന്നേറുന്ന ആളാണ് മോഹന്‍ലാല്‍. പൊതുപരിപാടികളിലും മറ്റുമായി അദ്ദേഹത്തിനൊപ്പമായി സുചിത്രയും എത്താറുണ്ട്.
മോഹൻലാൽ കുടുംബത്തേയും ഭാര്യയേയും എത്രത്തോളം സ്നേഹിക്കുന്ന വ്യക്തിയാണെന്ന് വ്യക്തമാക്കുന്ന ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. യുവ സംവിധായകൻ ജിസ് ജോയിയുടേതാണ് അഭിമുഖം. ഒരിക്കൽ മോഹൻലാലിനൊപ്പം കാറിൽ സഞ്ചരിക്കാൻ അവസരം കിട്ടിയപ്പോൾ താൻ കണ്ടതും കേട്ടതുമായ കാര്യങ്ങളാണ് അഭിമുഖത്തിൽ ജിസ് ജോയ് വിവരിച്ചത്.
വണ്ടർവാൾ മീഡിയ നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിനൊപ്പമുള്ള അനുഭവം സംവിധായകൻ പങ്കിട്ടത്. നിറപറയുടെ ആഡ് ഷൂട്ടിന്റെ കഥ പറയാൻ കായംകുളം കൊച്ചുണ്ണി ഷൂട്ട് നടക്കുന്ന സമയത്ത് മംഗലാപുരത്ത് പോയതായിരുന്നു ജിസ് ജോയ്. അവിടെ വെച്ചാണ് എന്നേക്കും ഹൃദയത്തിൽ സൂക്ഷിക്കാവുന്ന ഓർമകൾ തനിക്ക് ഉണ്ടായതെന്ന് ജിസ് ജോയ് അഭിമുഖത്തിൽ പറയുന്നുണ്ട്.
'അന്ന് ആഡ് ഷൂട്ടിന്റെ കഥ പറയാൻ പോയപ്പോഴാണ് ഞാൻ ആദ്യമായി ലാൽ സാറിനെ പരിചയപ്പെടുന്നത്. രാവിലെ എട്ട് മണിക്ക് ഹോട്ടൽ ലോബിയിൽ വരാനായിരുന്നു മാനേജർ മുരളിയേട്ടൻ നൽകിയ നിർദേശം. ഞാൻ കറക്ട് എട്ട് മണിക്ക് തന്നെ എത്തി. എട്ട് അഞ്ച് ആയപ്പോൾ ലാൽ സാർ വന്നു. ശേഷം ഒരുമിച്ച് യാത്ര ചെയ്തുകൊണ്ട് കഥ കേൾക്കാമെന്ന് പറഞ്ഞു. കാരണം ഹോട്ടലിൽ നിന്നും കായംകുളം കൊച്ചുണ്ണിയുടെ സെറ്റിലേക്ക് ഒന്നര മണിക്കൂർ യാത്രയുണ്ട്.'

'അങ്ങനെ ലാൽ സാറിനെ കൂട്ടാൻ ഒരു ഇന്നോവ വന്നു. ലാൽ സാറിന് വേണ്ടി മൂന്ന്, നാല് കോടിയോളം വില വരുന്ന കാറൊക്കെ വരുമെന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. കാരണം ഇന്ത്യൻ സിനിമയുടെ സൂപ്പർ സ്റ്റാറായ താരമാണല്ലോ. ഒരുമിച്ചാണ് യാത്രയെന്ന് സാർ പറഞ്ഞപ്പോൾ തന്നെ എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങിയിരുന്നു. അങ്ങനെ ഇന്നോവയിൽ കയറാൻ ലാൽ സാർ ഡോർ തുറന്നപ്പോൾ വാഹനത്തിൽ മുഴുവൻ കൊതുക്. അത് കണ്ടപ്പോൾ അതിശയം തോന്നി.'
'ലാൽ സാറിന്റെ വണ്ടിയിൽ കൊതുകോ എന്നൊക്കെയാണ് തോന്നിയത്. ഉടൻ ഡ്രൈവർ അതിനുള്ള വിശദീകരണം ലാൽ സാറിന് നൽകി. കാറിലാണ് കിടന്നുറങ്ങിയതെന്ന് ഡ്രൈവർ പറഞ്ഞപ്പോൾ സാറും അത് കേട്ടു. എന്നോട് ചില്ലൊക്കെ താഴ്ത്തിക്കോളാൻ ലാൽ സാർ പറഞ്ഞു. ലാൽ സാറിനെ കാണാൻ മംഗലാപുരം വരെ പോകുമ്പോൾ ഇങ്ങനൊരു എപ്പിസോഡ് നമ്മൾ ചിന്തിക്കില്ലല്ലോ.'
'അങ്ങനെ യാത്ര തുടങ്ങി. അതിനിടയിൽ സുചിത്ര ചേച്ചി വിളിച്ചു. നമുക്ക് കൊതിയുണ്ടാക്കുന്ന രീതിയിൽ മോഹൻലാൽ സാർ ചേച്ചിയോട് സംസാരിച്ചു. ഇപ്പോൾ പ്രേമിക്കുന്ന രണ്ടുപേർ സംസാരിക്കുന്നത് പോലെയാണ് ലാൽ സാർ സുചിത്ര ചേച്ചിയോട് സംസാരിച്ചത്.'
'എന്റെ ദൈവമെ ഇങ്ങനെയൊക്കെ മനുഷ്യർക്ക് ജീവിക്കാമല്ലേ എന്ന തോന്നലാണ് അത് കേട്ടപ്പോൾ ഉണ്ടായത്', എന്നാണ് മോഹൻലാലിനെ കുറിച്ച് സംസാരിക്കവെ ജിസ് ജോയ് പറഞ്ഞത്. സോഷ്യൽ മീഡിയ സജീവമായതിനുശേഷമാണ് സുചിത്ര പ്രേക്ഷകരുമായി കൂടുതൽ അടുത്ത് നിൽക്കാൻ ആരംഭിച്ചത്. മോഹൻലാലിന്റെയോ മകന്റെയോ സിനിമ റിലീസ് ചെയ്താൽ ആദ്യദിവസം പോയിക്കാണുന്നവരിൽ സുചിത്രയുമുണ്ടാകും.


Click it and Unblock the Notifications











