'പ്രേം നസീർ പുളിച്ചതും തിന്നും... അദ്ദേഹം മറ്റൊരു ഗന്ധർവനാണ്, ഉമ്മർ എടുത്തെറിയും'; കല്ലയം കൃഷ്ണദാസ്!
കാലങ്ങൾക്കിപ്പറവും മലയാളികളുടെ നിത്യഹരിത നായകനും മലയാളിയുടെ കാമുക സങ്കല്‍പങ്ങളുടെ ആദ്യ രൂപവും നടൻ പ്രേം നസീറാണ്. മലയാള സിനിമയിലേക്ക് കടന്നുവന്ന ചിറയിന്‍കീഴ് അബ്ദുല്‍ ഖാദര്‍ എന്ന ഇരുപത്തിരണ്ടുകാരനെ പ്രേം നസീര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമ്പോള്‍ മലയാളത്തിലെ ആദ്യ സൂപ്പര്‍താരം എന്നറിയപ്പെടുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍ അറിഞ്ഞിരുന്നില്ല താന്‍ തിരുത്തുന്നത് മലയാള സിനിമാ ചരിത്രത്തെയാണെന്ന്.
മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ വിടവാങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് കഴിയുമ്പോഴും പ്രേക്ഷകരുടെ മനസിൽ ഇന്നും മായാത്ത നക്ഷത്രമായി തെളിഞ്ഞ് നിൽക്കുകയാണ് അദ്ദേഹം.
പ്രേം നസീറിന് പകരം ഒരു പ്രതിഭയെ കണ്ടെത്താൻ ഇന്നും മലയാള സിനിമയ്ക്ക് സാധിച്ചിട്ടില്ല. സോഷ്യൽമീഡിയ ഇല്ലാതിരുന്ന കാലത്തെ സിനിമാക്കാരുടെ ജീവിതം ഇന്നത്തെ തലമുറ അറിയുന്നത് എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിൽ പ്രവർത്തിച്ചിരുന്നവർ വഴിയാണ്.
അത്തരത്തിൽ സത്യൻ, പ്രേം നസീർ അടക്കമുള്ള പ്രതിഭകൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള സംവധിധായകൻ കല്ലയം കൃഷ്ണദാസ് പ്രേം നസീറിനെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിത രീതിയെ കുറിച്ചും വെളിപ്പെടുത്തിയ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ദാനശീലനായിരുന്ന നസീറിന്റെ വീട്ടിലേക്ക് സഹായം അഭ്യർത്ഥിച്ച് ജനങ്ങളുടെ കുത്തൊഴുക്കായിരുന്നുവെന്നും കല്ലയം കൃഷ്ണദാസ് പറയുന്നു. ചിലർ നസീറിനെ പറ്റിച്ച് പണം സ്വന്തമാക്കാൻ മാത്രമായി എത്തുമായിരുന്നുവെന്നും കൃഷ്ണദാസ് മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിനോട് സംസാരിക്കവെ വെളിപ്പെടുത്തി.
'ഏറ്റവും ചിലവ് ചുരുക്കി സിനിമ പിടിക്കുന്ന നിർമാതാവായിരുന്നു കെ.പി കൊട്ടാരക്കര. ഭക്ഷണ സാധനം വാങ്ങുമ്പോഴാണ് കൂടുതലായും ചിലവ് ചുരുക്കൽ നടക്കുന്നത്. ഭക്ഷണം തികയാതെ വന്നാലും കൂടുതൽ വരരുത് എന്ന നിർബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഔട്ട് ഡോർ ഷൂട്ടിന് പോകുമ്പോൾ നല്ല ഭക്ഷണം നല്ല കടകൾ ഇല്ലാത്തതിനാൽ ലഭിക്കില്ല.'
'ചിലപ്പോഴൊക്കെ ലഭിക്കുന്നത് പുളിച്ച ഇഡ്ഡലി, ദോശ, വടയൊക്കെയായിരിക്കും. ആരുടെയും കുറ്റമായി പറയാൻ പറ്റിയില്ല. സാഹചര്യവും അതായിരുന്നു. കെ.പി കൊട്ടാരക്കരയ്ക്ക് അറിയാം ഭക്ഷണം പഴകിയതാണ്... പുളിയുണ്ട് എന്നൊക്കെ. പക്ഷെ നല്ലതാണെന്ന് നസീർ സാറിനെ വിശ്വസിപ്പിക്കാൻ അദ്ദേഹത്തിന്റെ മുമ്പിലിരുന്ന് കൊട്ടാരക്കര ആദ്യം കഴിക്കും.'
'ശേഷം നസീർ സാറിനും കൊടുക്കും. അദ്ദേഹവും മടി കൂടാതെ കഴിക്കും. പരാതി പറയാറില്ല. പക്ഷെ ഉമ്മറിക്കയൊക്കെയാണെങ്കിൽ പ്രതികരിക്കും ദേഷ്യപ്പെടും. സത്യൻ സാറിന്റെ കാര്യം വരുമ്പോഴും എല്ലാവരും ഭക്ഷണം നല്ലത് കൊടുക്കാൻ ശ്രമിക്കും. അല്ലെങ്കിൽ പിന്നീട് ശിക്ഷ വരുമെന്ന് എല്ലാവർക്കും അറിയാം.'

'നസീർ സാർ അധികം പ്രതികരിക്കാറില്ല. അദ്ദേഹം മറ്റൊരു ഗന്ധർവനാണ്. എപ്പോഴും സൗമ്യനായി മാത്രമാണ് പെരുമാറാറുള്ളതെന്നും', പഴയ ഓർമകൾ പൊടിതട്ടിയെടുത്ത് കല്ലയം കൃഷ്ണദാസ് പറഞ്ഞു. ജന്മാന്തരങ്ങൾക്കിപ്പുറവും മലയാളിയുടെ സങ്കല്‍പങ്ങളിലെ നിത്യഹരിത നായകനായി പ്രേം നസീർ ജീവിക്കുന്നുണ്ട്. മലയാള കാമുക സങ്കല്‍പങ്ങളുടെ ആദ്യ രൂപമായിരുന്ന അദ്ദേഹത്തിന്റെ ആകാരഭംഗിയും കലയോടുള്ള അഭിനിവേശവും സഹാനുഭൂതി നിറഞ്ഞ മനസും മലയാളികളുടെ ഹൃദയത്തിൽ നസീറിന് പകരക്കാരനില്ലാതാക്കി.
കാലഘട്ടത്തിന്റെ പ്രതീകമായി നസീര്‍ ഇന്നും മലയാളിയുടെ ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്നു. അസുഖ ബാധിതനായി ചികിത്സയില്‍ കഴിയവെ 1989 ജനുവരി 16ന് ചെന്നൈയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അതുല്യ പ്രതിഭയുടെ ശരീരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ അവസാനമായി ഒന്ന് കാണാൻ ആർത്തിരമ്പിയെത്തിയത് ജനസാഗരമായിരുന്നു.


Click it and Unblock the Notifications