മമ്മൂട്ടിയുടെ താരമൂല്യം താഴ്ത്തുന്നതായിരുന്നു ആ സിനിമ, ഇടയ്ക്ക് മമ്മൂട്ടിയും ഒന്ന് സംശയിച്ചു; കമൽ
മലയാളത്തിലെ മഹാനാടനായ മമ്മൂട്ടി ഇപ്പോൾ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്ന് പോവുന്നതെന്നാണ് ആരാധകർ പറയുന്നത്. ജനപ്രിയതയും കഥാമൂല്യവും ഉള്ള സിനിമകൾ തെരഞ്ഞെടുക്കുന്ന മമ്മൂട്ടി കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ മികച്ച സിനിമകളുടെ ഒരു നിര തന്നെ സമ്മാനിച്ചു.
റോഷാക്ക് ആണ് ഈ നിരയിൽ അവസാനം പുറത്തിറങ്ങിയ സിനിമ. നടന്റെ താരമൂല്യം മാറ്റി വെച്ചുള്ള സിനിമകളാണ് ഇപ്പോൾ ഇറങ്ങുന്നതിൽ ഭൂരിഭാഗവും എന്നാണ് പരക്കെ ഉയരുന്ന അഭിപ്രായം. എന്നാൽ കരിയറിൽ മുന്നേ തന്നെ ഇത്തരം പരീക്ഷണങ്ങൾ മമ്മൂട്ടി നടത്തിയിട്ടുണ്ട്.

സംവിധായകൻ കമൽ ഇതേപറ്റി മുമ്പൊരിക്കൽ ജെബി ജംഗ്ഷൻ പരിപാടിയിൽ സംസാരിച്ചിരുന്നു. മമ്മൂട്ടി പ്രധാന വേഷം ചെയ്ത
അഴകിയ രാവണൻ, കറുത്ത പക്ഷികൾ എന്നീ സിനിമകളെ പറ്റിയാണ് കമൽ സംസാരിച്ചത്. മമ്മൂട്ടിയുടെ താരമൂല്യത്തെ താഴ്ത്തുന്ന സിനിമകളായിരുന്നു ഇവ രണ്ടുമെന്ന് കമൽ പറഞ്ഞു.
'സഹ സംവിധായകൻ ആയിരുന്ന കാലം മുതൽ മോഹൻലാലുമായും മമ്മൂട്ടിയുമായും സൗഹൃദം ഉണ്ട്. ഞാനൊരിക്കലും ഇവരുടെ താരമൂല്യം ഉപയോഗപ്പെടുത്തുന്ന സംവിധായകൻ ആയിരുന്നില്ല. അവരുടെ താരമൂല്യത്തോട് മതിപ്പ് ഉണ്ടെങ്കിലും അതുപയോഗിച്ച് സിനിമ ചെയ്യാൻ തയ്യാറായിട്ടില്ല. അവർ പ്രതീക്ഷിക്കുന്നുമില്ല. മമ്മൂക്കയെ വെച്ച് ഞാൻ ചെയ്ത സിനിമകളൊക്കെ അദ്ദേഹത്തിന്റെ താരമൂല്യത്തെ ഡീ മെറിറ്റ് ചെയ്യുന്നതായിരിക്കും'

'അഴകിയ രാവണനിൽ ഒരു കോമാളി വേഷം എന്ന് തോന്നാവുന്ന കഥാപാത്രം ആയിരുന്നു. അവിടെ മമ്മൂട്ടി എന്ന നടനെ നമ്മൾ നമിച്ചേ പറ്റൂ. ശ്രീനിവാസനാണ് അതിന്റെ തിരക്കഥ. ശ്രീനിവാസനിൽ ഉള്ള വിശ്വാസവും ഉണ്ട്. എന്നിലുള്ള വിശ്വാസം മാത്രമല്ല. ഇങ്ങനെ ഒരു കഥാപാത്രം ചെയ്യണമെന്ന് മമ്മൂക്ക ഉള്ളിൽ ആഗ്രഹിച്ചിരുന്നു. പക്ഷെ എവിടെയോ ഒരു ആത്മകഥാംശം ഉണ്ടോ എന്ന പേടിയുണ്ടായിരുന്നു. നിങ്ങളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു'

'അന്ന് തെന്നിന്ത്യൻ സിനിമകളിലെ ചില നിർമാതാക്കൾ ഒക്കെ ഇതിന് മാതൃക ആയിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ മമ്മൂക്കയ്ക്ക് അത് രസിച്ചു. അവിടെയാണ് മമ്മൂട്ടി എന്ന നടന്റെ പ്രത്യേകത. അതല്ലെങ്കിൽ മമ്മൂട്ടിയുടെ താരമൂല്യം വെച്ച് ഇങ്ങനെ ഒരു സിനിമ ചെയ്യാൻ തയ്യാറാവണം എന്നില്ല. എനിക്ക് വ്യത്യസ്തമായ കഥാപാത്രം ചെയ്യണം എന്നുള്ള തിരിച്ചറിവ്, നമ്മളിലുള്ള വിശ്വാസവും'

'കറുത്തപക്ഷികളിലെ കഥാപാത്രത്തെക്കുറിച്ച് അദ്ദേഹമാണ് ആദ്യം എന്നോട് പറയുന്നത്. രാപ്പകൽ എന്ന സിനിമ കഴിഞ്ഞ് ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ മമ്മൂക്കയ്ക്ക് ഏത് തരം കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ഇഷ്ടം എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം കുറച്ച് നേരം ആലോചിച്ചിട്ട് എന്നോട് പറഞ്ഞു, താൻ കണ്ടിട്ടില്ലേ നമ്മുടെ നാട്ടിൽ ജോലി ചെയ്യുന്ന തമിഴൻമാരെ, അവർ മലയാളം പറയുന്നത് കേട്ടിട്ടുണ്ടോ എന്ന്'
'മമ്മൂക്ക പറഞ്ഞത് ശരിയാണ് എന്റെ വീട്ടിൽ അങ്ങനെ ഒരാൾ വരാറുണ്ടെന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് മമ്മൂക്ക അത് പിടിക്കെടോ എന്ന് പറഞ്ഞത്,' കമൽ പറഞ്ഞു.


Click it and Unblock the Notifications