മീര ജാസ്മിന്‍ തിരികെ പോകണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്! ദിലീപടക്കം അത് എതിര്‍ത്തു- സിനിമയിലെ മാറ്റത്തെ പറ്റി കമൽ
നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ കമല്‍ സിനിമയുമായി എത്തുകയാണ്. വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയാണ് കമലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം. അതേ സമയം സിനിമയ്ക്ക് വേണ്ടി കോംപ്രമൈസ് ചെയ്ത് അബദ്ധം സംഭവിച്ചതിനെ പറ്റി പറയുകയാണ് സംവിധായകനിപ്പോള്‍.
ഇപ്പോഴും ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയൊരു അനുഭവം ദിലീപിന്റെ ഗ്രാമഫോണ്‍ എന്ന സിനിമയിലെ ക്ലൈമാക്‌സില്‍ വരുത്തിയ മാറ്റമാണെന്നാണ് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ കമല്‍ പറയുന്നത്. ദിലീപടക്കമുള്ളവരുടെ നിര്‍ബന്ധം കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും സംവിധായകന്‍ പറയുന്നു.

കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് താരങ്ങളെ തിരഞ്ഞെടുക്കുക എന്നതാണ് എന്റെ രീതി. പിന്നെ സൂപ്പര്‍താരങ്ങള്‍ വരുമ്പോള്‍ അവര്‍ക്ക് പറ്റുന്ന കഥ തിരഞ്ഞെടുക്കാറുമുണ്ട്. എങ്കിലും അവരുടെ താരമൂല്യത്തിന് അനുസരിച്ചുള്ള കഥ ഉണ്ടാക്കാറില്ല.
കഥാപാത്രമായി താരങ്ങളെ ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. അപ്പോള്‍ അവര്‍ക്ക് നല്ല റോള്‍ കിട്ടും.സിനിമ സക്‌സസ് ആവാന്‍ വേണ്ടി കോമേഴ്‌സ്യല്‍ ഫോര്‍മുല ചേര്‍ത്തിട്ട് സിനിമകള്‍ ചെയ്യാറില്ല. എന്നാല്‍ നല്ല കഥയും കഥാപാത്രങ്ങളും ചെയ്യുമ്പോള്‍ താരങ്ങള്‍ക്കും ഗുണം ചെയ്യാറുണ്ട്. സെല്ലുലോയിഡിലൂടെ പൃഥ്വിരാജിന് മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയിട്ടുണ്ട്.
ഞാന്‍ ഇതിന് മുന്‍പ് ചെയ്ത സിനിമകളില്‍ നിന്നും വേറിട്ട കഥയാണ് ഇപ്പോള്‍ ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സിനിമയ്ക്ക് ഒരുപാട് മാറ്റമുണ്ട്. അഭിനേതാക്കാളും സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം മാറി. അതിലേറ്റവും മാറ്റം ഒടിടി പ്ലാറ്റ്‌ഫോമാണ്. അതിന് വേണ്ടിയായിട്ട് സിനിമകള്‍ വരുന്നുണ്ട്. ഞാനെന്നും വിശ്വസിക്കുന്നത് തിയേറ്ററില്‍ പോയി സിനിമ കാണുക എന്നതാണ്. മാത്രമല്ല ഇക്കാലത്ത് തിയേറ്ററിക്കല്‍ സിനിമ എന്നൊരു മാറ്റം കൂടി വന്നിട്ടുണ്ട്.
തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ ബിഗ് ബജറ്റില്‍ ഒരുക്കുന്ന അടിയും ഇടിയും വലിയ സൗണ്ടുമൊക്കെ ഉള്ളതാണെന്നാണ് യുത്തിനിടയിലൊരു തെറ്റിദ്ധാരണ വന്നത്. അതാണ് തിയേറ്ററിക്കല്‍ അനുഭവമെന്ന് പറയുന്നത്. ഏത് തരം സിനിമയാണെങ്കിലും അത് അവതരിപ്പിക്കുന്ന രീതിയാണ് തിയേറ്ററിക്കല്‍ അനുഭവം.

സിനിമയ്ക്ക് വേണ്ടി ഒരുപാട് കോംപ്രമൈസുകള്‍ ചെയ്തിട്ടുണ്ട്. ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു എന്നെനിക്ക് തോന്നിയത് ഗ്രാമഫോണ്‍ എന്ന സിനിമയിലെ ക്ലൈമാക്സില്‍ മാറ്റം വരുത്തിയിട്ട് കൊടുത്തതാണ്. ആ സിനിമയില്‍ രണ്ട് ക്ലൈമാക്സ് ഉണ്ട്. അത് വേണ്ടായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട്.
ശരിക്കും സിനിമയുടെ ക്ലൈമാക്സില്‍ മീര ജാസ്മിന്റെ കഥാപാത്രം ഇസ്രായേലിലേക്ക് തിരിച്ച് പോകുന്നതാണ് കഥയിലുള്ളത്. അതായിരുന്നു ശക്തിയായിട്ടുള്ളത്. പക്ഷേ അതിവിടെ പ്രദര്‍ശിപ്പിച്ചാല്‍ കുഴപ്പമാവുമെന്ന് ദിലീപ് അടക്കമുള്ള ആളുകളും പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂട്ടറുമടക്കം നിര്‍ബന്ധിച്ചിരുന്നു. പടം ഓടണമല്ലോ എന്ന പേടിയില്‍ അതിന്റെ ക്ലൈമാക്‌സ് വീണ്ടും ഷൂട്ട് ചെയ്തു.
അത് മാറ്റി ഷൂട്ട് ചെയ്തത് കൊണ്ട് തിയേറ്ററില്‍ കാര്യമായ യാതൊരു മാറ്റവും ഉണ്ടാക്കിയില്ല. മീര തിരിച്ച് വരുന്നത് പോലെയായിരുന്നു. അത് മോശമാവുകയും ചെയ്തു. പിന്നീട് സാറ്റലൈറ്റിന് കൊടുത്തപ്പോള്‍ പഴയ ക്ലൈമാക്‌സാണ് കൊടുത്തത്. ഇപ്പോള്‍ യൂട്യൂബില്‍ നോക്കിയാലും രണ്ട് വേര്‍ഷനിലും ക്ലൈമാക്‌സ് കിട്ടും. എനിക്കിഷ്ടപ്പെട്ടതും മീരയുടെ കഥാപാത്രം തിരികെ പോവുന്നതും ഒരിക്കലും തിരിച്ച് വരാത്തതും തന്നെയാണെന്ന് കമല്‍ പറയുന്നു.


Click it and Unblock the Notifications











