'മമ്മൂട്ടിയുടെ എട്ടിരട്ടിയാണ് അന്ന് സത്യൻ, മനപൂർവം മസിലുപിടിക്കാറില്ല, ഷീലയെ വരച്ച വരയിൽ നിർത്തി'; കൃഷ്ണദാസ്
ഓടയിൽ നിന്നിലെ പപ്പുവിനെയും ചെമ്മീനിലെ പളനിയെയും അനശ്വരമാക്കിയ മലയാളത്തിന്റെ അഭിമാനമാണ് സത്യൻ എന്ന സിനിമാപ്രേമികളുടെ സത്യൻ മാഷ്. അഭിനയത്തെ മാത്രം നെഞ്ചേറ്റിയ നടൻ. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ വിയോഗം.
രക്താർബുദം ജീവനെ കാർന്ന് തിന്നുമ്പോഴും അഭിനയിച്ചുകൊണ്ട് മരിക്കണമെന്ന ആഗ്രഹിച്ച് ഒരു സിനിമയിൽ നിന്ന് മറ്റൊന്നിലേക്ക് ഓടി നടന്ന് അഭിനയിച്ചു അദ്ദേഹം. മലയാളത്തിന്റെ അനശ്വര നായകൻ വിടപറഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു. അമ്പത്തിയെട്ടാമത്തെ വയസിലായിരുന്നു സത്യന്‍റെ വിയോഗം. അതിനിടയിൽ മികച്ച വേഷങ്ങൾ നിരവധി സത്യൻ മാഷിനെ തേടിയെത്തി.
സത്യൻ-ഷീല കൂട്ടുകെട്ടിൽ ചെമ്മീൻ, അനുഭവങ്ങൾ പാളിച്ചകൾ, കളിത്തോഴി, അശ്വമേധം, വാഴ്വേ മായം തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ പിറന്നു. ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ രോഗാവസ്ഥയെക്കുറിച്ച് കൂടുതൽ അറിഞ്ഞിരുന്നില്ലെന്ന് നടി ഷീല തന്നെ പറഞ്ഞിരുന്നു.
'അനുഭവങ്ങൾ പാളിച്ചകൾ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് അദ്ദേഹത്തിന്‍റെ രോഗത്തിന്‍റെ ഗുരുതരാവസ്ഥയെക്കുറിച്ച് മനസിലായത്. അദ്ദേഹം എന്‍റെ മടിയിൽ തലവെച്ച് സംസാരിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. അന്ന് ഞാൻ വെള്ള സാരിയായിരുന്നു ഉടുത്തിരുന്നത്.'

'ആ സീനിന്റെ ഷൂട്ട് കഴിഞ്ഞ് എഴുന്നേറ്റപ്പോൾ എന്റെ സാരിയിൽ നിറയെ രക്തമായിരുന്നു. അദ്ദേഹത്തിന്‍റെ മൂക്കിൽ നിന്ന് രക്തം വന്നുകൊണ്ടിരിക്കുകയായിരുന്നു. രക്താർബുദമാണെന്ന് അറിയാമായിരുന്നെങ്കിലും അത്രയും ഗുരുതരമാണെന്ന് അറിയില്ലായിരുന്നു.'
'തുണികൊണ്ട് മൂക്ക് തുടച്ച് ഒറ്റക്കൈയിൽ വാഹനം ഓടിച്ച് അന്ന് അദ്ദേഹം ഒറ്റക്ക് ആശുപത്രിയിൽ പോയി', മഹാനടനൊപ്പമുള്ള അനുഭവം പങ്കുവെച്ച് ഷീല ഒരിക്കൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇന്ന് മമ്മൂട്ടി വാഴുന്നത് പോലെയായിരുന്നു അന്ന് സത്യൻ മലയാള സിനിമയിൽ. സഹതാരങ്ങൾക്ക് പോലും അദ്ദേഹത്തിന്റെ വ്യക്തിത്വത്തോട് ആരാധനയായിരുന്നു.
സിനിമയുള്ള കാലത്തോളം അനുസ്മരിക്കപ്പെടാൻ പോകുന്ന പേരാണ് സത്യൻ എന്നത്. ഇപ്പോഴിതാ സത്യനെ ആദ്യമായി നേരിട്ട് കണ്ട അനുഭവം മുതിർന്ന സംവിധായകൻ കല്ലയം കൃഷ്ണദാസ് മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. മമ്മൂട്ടിയുടെ എട്ടിരട്ടിയാണ് അന്ന് സത്യൻ മാഷ് എന്ന് കൃഷ്ണദാസ് പറയുന്നു.
'ഒരിക്കൽ മെറിലാന്റ് സ്റ്റുഡിയോയിൽ പോയപ്പോഴാണ് സത്യൻ എന്ന മഹാസംഭവത്തെ ആദ്യമായി കണ്ടത്. അന്ന് കടുത്ത ആരാധനയായിരുന്നു സത്യനോട്. നസീർ, സത്യൻ, വയലാർ, ദേവരാജൻ, യേശുദാസ് ഇവർ അഞ്ചുപേരാണ് അക്കാലത്ത് ഞങ്ങളുടെ പഞ്ചദൈവങ്ങൾ. ഒരു ഫിയറ്റ് കാറിലാണ് സത്യൻ വന്ന് ഇറങ്ങിയത്. ഇന്നത്തെ മമ്മൂട്ടിയുടെ എട്ടിരട്ടിയാണ് അന്ന് സത്യൻ.'

'പക്ഷെ രണ്ടിലും വ്യത്യാസമുണ്ട്. അധ്യാപകൻ, പോലീസ് ഓഫീസർ, പട്ടാളക്കാരൻ തുടങ്ങി പല പദവിയും കഴിഞ്ഞശേഷമാണ് അദ്ദേഹം സിനിമയിലേക്ക് വന്നത്. അതിന്റെ പ്രൗഢി അദ്ദേഹത്തിൽ കാണാം. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനാണ് അന്ന് ബഹുമാനം കിട്ടിയിരുന്നത്. മനപൂർവം മസിലുപിടിക്കാറില്ല അദ്ദേഹം. എല്ലാ കാര്യത്തിലും കൃത്യമാണ് അദ്ദേഹം. അദ്ദേഹത്തിനുണ്ടായിരുന്ന പൗരുഷം മറ്റൊരാളിലും കണ്ടിട്ടില്ല.'
'സത്യൻ സത്യനാണ്. അദ്ദേഹത്തിന് വർക്കിനോടുള്ള അർപ്പണബോധവും വളരെ വലുതാണ്. സമയം പാലിക്കും. സത്യൻ മാഷ് ഏഴ് മണിക്കാണ് വരുന്നതെങ്കിൽ മറ്റുള്ള താരങ്ങൾ ആറരയ്ക്ക് സെറ്റിൽ വന്ന് റെഡിയായി നിൽക്കും. ഒരിക്കൽ ഷീലയോട് അദ്ദേഹം ദേഷ്യപ്പെട്ടിരുന്നു. വൈകി വന്നുവെന്നതായിരുന്നു കാരണം. അതിന് ശേഷം ഷീലാമ്മ വൈകി വന്നിട്ടില്ലെന്നും', കൃഷ്ണദാസ് പറയുന്നു.


Click it and Unblock the Notifications











