കാശല്ല എനിക്ക് ആവശ്യം ബീഡിയാണ്, അത് നിർബന്ധമായും തരണം, സിഗരറ്റിന് ഭയങ്കര വിലയായതുകൊണ്ട് വാങ്ങാറില്ല; കുര്യൻ
വർഷങ്ങളുടെ അധ്വാനത്തിന്റെ ഫലമായാണ് ഇന്ന് കാണുന്ന സ്റ്റാർഡവും മെഗാസ്റ്റാർ ടാഗുമെല്ലാം മമ്മൂട്ടി നേടിയത്. അഭിനയത്തോടും സിനിമയോടുമുള്ള അതിയായ മോഹം കൊണ്ടാണ് വക്കീൽ ജോലി ഉപേക്ഷിച്ച് സിനിമയ്ക്ക് പിന്നാലെ അദ്ദേഹം അലയാൻ തുടങ്ങിയത്. തുടക്കകാലത്ത് മമ്മൂട്ടിക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചിട്ടുള്ള സംവിധായകനാണ് കുര്യൻ വർണശാല. ഒരുമിച്ച് ഒരു മുറിയിൽ കഴിഞ്ഞ സമയം വരെ ഉണ്ടായിട്ടുണ്ടെന്നും സൗഹൃദം ശക്തിപ്പെട്ടത് അങ്ങനെയാണെന്നും കുര്യൻ പറഞ്ഞിട്ടുണ്ട്.
അന്തിച്ചുവപ്പ് എന്ന സിനിമ കുര്യൻ സംവിധാനം ചെയ്തത് മമ്മൂട്ടിയെ നായകനാക്കികൊണ്ടായിരുന്നു. മാസ്റ്റർബിന്നിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു സമയത്ത് നിരന്തരമായി പുകവലിച്ചിരുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്ന് കുര്യൻ പറഞ്ഞു.

കാശില്ലാത്തതുകൊണ്ട് സിഗരറ്റിന് പണം ചിലവഴിക്കാറില്ലായിരുന്നുവെന്നും അതിന് പകരമാണ് ബീഡിയെ ആശ്രയിച്ചിരുന്നതെന്നും കുര്യൻ പറയുന്നു. നിർബന്ധമായിട്ട് എനിക്ക് ഒരു കാര്യം തരണം... കാശല്ല എനിക്ക് ആവശ്യം. ബീഡി നിർബന്ധമാണ്. ഏത് സമയവും ബീഡിയോയിരുന്നു വലിച്ചിരുന്നത്. നിങ്ങൾ എന്തിനാണ് എപ്പോഴും ബീഡി വലിക്കുന്നതെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. ബീഡിയാണ് എനിക്ക് ഇഷ്ടം. സിഗരറ്റിന് കാശുവേണ്ടേ?. സിഗരറ്റിന് ഭയങ്കര വിലയല്ലേ.
ബീഡിയാണെങ്കിൽ ഒരു കുഴപ്പവുമില്ല. ബീഡി ഭയങ്കര കുഴപ്പമാണ്. അടുത്ത് നിൽക്കാൻ പറ്റില്ല നാറിയിട്ട് എന്നൊക്കെ ഞാൻ തമാശയ്ക്ക് പറയും. അതൊന്നും കുഴപ്പമില്ലെന്ന് പുള്ളി പറയും. അതുപോലെ വർക്കില്ലെങ്കിലും പുള്ളി ലൊക്കേഷനിൽ വന്ന് വെറുതെ ഇരിക്കും. നിങ്ങൾക്ക് നാളെ വർക്കില്ലെന്ന് ഞാൻ പറയും.
ഇല്ലെങ്കിൽ വേണ്ട ഞാൻ അവിടെ ഇരുന്ന് എന്ത് ചെയ്യാനാ?. ഇവിടെ ഇരുന്ന് ഷൂട്ടിങ് കാണട്ടേയെന്ന് പുള്ളി പറയും. അന്ന് പുള്ളി സൗന്ദര്യം അധികം ശ്രദ്ധിക്കുന്ന കൂട്ടത്തിലായിരുന്നില്ല അദ്ദേഹം. ഒരു ചാൻസ് കിട്ടാൻ വേണ്ടി പുള്ളി നടക്കുന്ന സമയമാണ്. ഭയങ്കര കോപ്പറേറ്റീവ് ആയിരുന്നു എന്റെ അടുത്ത്. ഞങ്ങൾ പിന്നെ അങ്ങോട്ട് നല്ല ബന്ധമായി. കാരണം ഒരു റൂമിൽ അല്ലേ കിടക്കുന്നത്. തമാശ പറഞ്ഞ് കുര്യൻ ഉറങ്ങാനും സമ്മതിക്കുന്നില്ലല്ലോ എന്നൊക്കെ പുള്ളി പറയും.
കാരണം ഞാൻ ഇടയ്ക്ക് പോയി തട്ടി വിളിക്കും. അന്നൊക്കെ പുള്ളിക്ക് രാവിലെ എഴുന്നേൽക്കുന്നത് ഒരു പ്രശ്നമായിരുന്നു. കാരണം പുള്ളി എഴുന്നേൽക്കാൻ ഒരുപാട് സമയം എടുക്കും. വിളിച്ച് കഴിഞ്ഞാൽ എഴുന്നേറ്റ് വരും എന്നും കുര്യൻ പറഞ്ഞു. ഒരു നടന് ഏറ്റവും വലിയ സ്വത്ത് അവന്റെ ശരീരമാണെന്ന് മനസിലാക്കിയശേഷം ദുശീലങ്ങളെല്ലാം മമ്മൂട്ടി ഉപേക്ഷിച്ചു.

ഇന്ന് മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരങ്ങളിൽ മമ്മൂട്ടിയോളം ശരീരവും സൗന്ദര്യവും സംരക്ഷിക്കുന്ന നടനുണ്ടോയെന്ന് സംശയമാണ്. മാത്രമല്ല മറ്റുള്ളവരെ ഫിറ്റ്നസും ആരോഗ്യവും നിലനിർത്താൻ വേണ്ടത് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ കുറച്ച് നാളുകളായി അസുഖവും ചികിത്സയും എല്ലാമായി മമ്മൂട്ടി സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.
അടുത്തിടെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരാണ് നടൻ അസുഖത്തിൽ നിന്നും മുക്തി നേടിയെന്നും ആരോഗ്യം വീണ്ടെടുത്തുവെന്നും ആരാധകരെ അറിയിച്ചത്. സിനിമ തിരക്കുകളിലായിരുന്നപ്പോഴാണ് അസുഖം മൂലം നടൻ പെടുന്ന ലൈം ലൈറ്റിൽ നിന്നും പോയത്. അതുകൊണ്ട് തന്നെ പ്രിയതാരത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് അറിയാൻ പ്രേക്ഷകരും അക്ഷമരായി കാത്തിരിക്കുകയായിരുന്നു.
സെപ്റ്റംബർ 7 പിറന്നാൾ ദിനത്തിൽ മെഗാസ്റ്റാറിന്റെ കിടിലൻ റീ എൻട്രി ഉണ്ടാകുമെന്നാണ് പ്രിയപ്പെട്ടവർ പലപ്പോഴായി അറിയിച്ചത്. ചികിത്സയുടെ ഭാഗമായി വിശ്രമത്തിലായിരുന്നപ്പോഴും ഇടയ്ക്കിടെ സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെ നടൻ ആരാധകരുമായി സംവദിക്കാറുണ്ടായിരുന്നു.


Click it and Unblock the Notifications