'ജയന്റെ മരണം മമ്മൂട്ടിക്ക് ഗുണമായി, ശങ്കർ മരംചുറ്റി പ്രേമം മാത്രം ചെയ്തത് വിനയായി, ദുൽഖറെ രക്ഷപ്പെട്ടുള്ളു'
മമ്മൂട്ടിയും മോഹൻലാലും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ രണ്ട് പേരുകളാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാർ. സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം ആര് എന്നതിനെ കുറിച്ച് മലയാളികൾ ചിന്തിക്കാറുപോലുമില്ലെന്നതാണ് സത്യം. ഇനി ആരൊക്കെ വന്നാലും ഇവരുടെ സിംഹാസനത്തിൽ ഇരിക്കാൻ സാധിക്കുമോയെന്നതും സംശയമാണ്. നാൽപ്പതിലേറെ വർഷമായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളെ കുറിച്ച് സംവിധായകനും നിർമാതാവുമായ കുര്യൻ വർണശാല പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
മമ്മൂട്ടിക്കും മോഹൻലാലിനും സൂപ്പർസ്റ്റാർ പദവി ലഭിക്കുന്ന കാലത്തെല്ലാം കുര്യൻ മലയാള സിനിമയിൽ സജീവമായിരുന്നു. മാത്രമല്ല മമ്മൂട്ടിയുമായി അടുത്ത സൗഹൃദവും കുര്യനുണ്ടായിരുന്നു. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് എൺപതുകളിലേയും തൊണ്ണൂറുകളിലേയും താരങ്ങളെ കുറിച്ച് കുര്യൻ വാചാലനായത്.

ഒരു കാലത്ത് മലയാള സിനിമയിൽ പ്രണയ നായകനായി തിളങ്ങിയിരുന്ന നടൻ ശങ്കറിന്റെ കരിയർ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഉയരാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തിക്കൊണ്ടാണ് കുര്യൻ സംസാരിച്ച് തുടങ്ങിയത്. ശങ്കർ കിട്ടുന്ന പടങ്ങളെല്ലാം കേറി ചെയ്യും. വെറൈറ്റി ചെയ്യാൻ പറഞ്ഞാൽ മടിയാണ്. മമ്മൂട്ടി ചെയ്ത ഭ്രമയുഗം പോലൊരു വേഷം ചെയ്യാൻ പറഞ്ഞാൽ മറ്റാരെങ്കിലും ചെയ്യുമോ... ഇല്ല. മമ്മൂട്ടി വെറൈറ്റി കഥാപാത്രങ്ങൾ ചെയ്യാൻ നോക്കുന്നുണ്ട്.
ശങ്കർ ലവ്വും മരംചുറ്റി പ്രേമവും പാട്ടും മാത്രം ചെയ്ത് കൊണ്ട് നടന്നു. ഞാൻ ശങ്കറിനോടും ഇത് പറയാറുണ്ട്. ഞാനും ശങ്കറും നല്ല കമ്പനിയാണ്. വേറെ ട്രാക്ക് പിടിക്കാൻ പലപ്പോഴായി ശങ്കറിനോട് പറഞ്ഞിരുന്നു. അങ്ങനെയുള്ള കഥാപാത്രങ്ങൾ ആരും തരുന്നില്ലെന്നാണ് ശങ്കർ പറയാറ്. അങ്ങനെയുള്ള കഥാപാത്രങ്ങൾ ചോദിച്ച വാങ്ങാനും ഞാൻ ശങ്കറിനോട് പറഞ്ഞിരുന്നു.
ലാലൊക്കെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തതുകൊണ്ടാണ് നിന്നുപോയത്. മാറ്റി പിടിച്ചിരുന്നുവെങ്കിൽ ശങ്കറും കേറിപ്പോയേനെ. പിന്നെ അവന്റെ ശബ്ദത്തിനും ചില കുഴപ്പങ്ങളുണ്ടല്ലോ. മമ്മൂട്ടിയുടെ വോയ്സ് ഭയങ്കരമല്ലേ. അതുപോലൊരു ശബ്ദം മോഹൻലാലിന് പോലുമില്ല. മോഹൻലാലിന് പെർഫോമൻസിനുള്ള കഴിവാണുള്ളത്.
മമ്മൂട്ടിയുടെ ശബ്ദം പ്രത്യേക ശബ്ദമാണല്ലോ. ബെയ്സുമുണ്ട്. മമ്മൂട്ടിയെപ്പോലെ ശബ്ദം കൺട്രോൾ ചെയ്ത് ചെയ്യുന്ന മറ്റൊരു ആർട്ടിസ്റ്റ് മലയാളത്തിൽ ഇല്ലെന്ന് തോന്നുന്നു. അതുപോലെ ജയന്റെ മരണവും അക്കാലത്ത് മമ്മൂട്ടിക്ക് ഒരുപാട് ഗുണം ചെയ്തു.
ഒരു ആർട്ടിസ്റ്റിന്റെ ഗ്യാപ്പുണ്ടായല്ലോ. നല്ല കഥാപാത്രങ്ങൾ ഒരുപാട് ആ സമയത്ത് മമ്മൂട്ടിക്ക് ലഭിച്ചു. ജയൻ ഉണ്ടായിരുന്നുവെങ്കിൽ മറ്റുള്ളവരെല്ലാം രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് മാറിയേനെ. പക്ഷെ മമ്മൂട്ടി ചെയ്യുന്നതുപോലെ വെറ്റൈറ്റി ചെയ്യാൻ ജയന് സാധിക്കില്ല.

ഞാൻ മമ്മൂട്ടിയുടെ ആളാണെന്ന ഒരു ധാരണ പണ്ട് മോഹൻലാലിനുണ്ടായിരുന്നു. അദ്ദേഹം തമാശയായി എന്റെ ഒരു സുഹൃത്തിനോട് അത് പറയുകയും ചെയ്തിട്ടുണ്ട്. എനിക്ക് ഏറ്റവും കൂടുതൽ അടുപ്പം മമ്മൂട്ടിയുമായി തന്നെയായിരുന്നു. പഴയ ആളുകളിൽ എല്ലാവരുമായും എനിക്ക് അടുപ്പമുണ്ട്. എല്ലാവരും എന്റെ ഓഫീസിൽ വന്നിട്ടുമുണ്ട്. എന്നോടൊപ്പം പ്രവർത്തിച്ച ഒരു ആർട്ടിസ്റ്റിനും ഞാൻ പണം കൊടുക്കാതിരുന്നിട്ടില്ല. അപ്രതീക്ഷിതമായാണ് ഞാൻ പരസ്യകലയിലേക്ക് വന്നത്.
അതോടെ സിനിമയിൽ അസിസ്റ്റ് ചെയ്യാൻ പറ്റാതെയായി. മകൻ വലിയ നടനാകണമെന്നത് നസീർ സാറിന് വലിയ ആഗ്രഹമായിരുന്നു. പക്ഷെ മലയാളം ഷാനുവിന് വലിയ വശമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് രക്ഷപ്പെടാതെ പോയത്. മലയാളത്തിൽ ദുൽഖർ മാത്രമാണ് നടന്റെ മകൻ എന്ന രീതിയിൽ രക്ഷപ്പെട്ടിട്ടുള്ളയാളെന്നും കുര്യൻ പറയുന്നു.
അടുത്ത കാലത്തായി തൊടുന്നതെല്ലാം മമ്മൂട്ടി ഹിറ്റാക്കുകയാണ്. കാതലിനുശേഷം മമ്മൂട്ടിയുടെ സ്ക്രിപ്റ്റ് സെലക്ഷൻ ബോളിവുഡിൽ പോലും ഡിസ്ക്ഷനായി മാറി കഴിഞ്ഞു. അടുത്തിടെയായി മലയാളത്തിൽ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുന്നൊരു നടനും മമ്മൂട്ടിയാണ്.


Click it and Unblock the Notifications