'നിങ്ങളുടെ അറിവ് പ്രകടിപ്പിക്കലല്ല സിനിമാ വിമർശനം, എഡിറ്റിംഗിലെ പാകപ്പിഴ പറയുന്നത് മണ്ടത്തരം'; ലാൽ ജോസ്
ഒരു സിനിമ റിലീസായൽ അതിനെ പറ്റിയുള്ള അഭിപ്രായം കുറിപ്പുകളായി സോഷ്യൽ മീഡിയയിൽ ഇടുന്നത് ഇപ്പോൾ സാധാരണയാണ്. സിനിമയുടെ നല്ല വശവും പോരായ്മകളും സിനിമ മുന്നോട്ട് വെക്കുന്ന ആശയവും എല്ലാം ചർച്ചയാവും. സിനിമയുടെ മേക്കിംഗ് വരെ ഇന്ന് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയമാണ്.
സോഷ്യൽ മീഡിയയുടെ കാലത്ത് ഇന്ന് എല്ലാവരും സിനിമാ ആസ്വാദകർക്കപ്പുറം നിരൂപകർ ആണെന്നാണ് സിനിമാ ലോകം പറയുന്നത്. നേരത്തെ മേക്കിംഗിനെ പറ്റി ആളുകൾ വലിയ തോതിൽ സംസാരിക്കുന്നതിനെ പറ്റി നടൻ മോഹൻലാലും സംവിധായകൻ ജിത്തു ജോസഫും ഉൾപ്പെടെ ചൂണ്ടിക്കാണിച്ചിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയ നിരൂപണത്തെ പറ്റിയുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. ഒരു വിമർശകൻ സിനിമയെ പറ്റിയുള്ള തന്റെ അറിവ് പ്രകടിപ്പിക്കാൻ വേണ്ടി ഇഴകീറി പരിശോധിക്കുന്നതിനെ വിമർശനമെന്ന് പറയാനാവില്ലെന്ന് ലാൽ ജോസ് പറയുന്നു. എഡിറ്റിങ്ങിൽ അവസാനത്തെ മൂന്ന് സെക്കന്റിൽ നാല് കട്ട് ശരിയായില്ല എന്നൊക്കെ പറയുന്നത് സ്റ്റുപിഡിറ്റിയാണ്, വിമർശനം അല്ല.
വിമർശനം എന്നത് അതിലെ പാകപ്പിഴകൾ ചൂണ്ടിക്കാണിക്കുന്നതാണ്. അല്ലാതെ എഡിറ്റിങ്ങിൽ മറ്റെ ഷോട്ടിൽ ലൈറ്റ് കത്തിയിട്ടില്ല, എന്നൊക്കെ പറയുന്നതല്ല. ആരാണ് സിനിമ കാണുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കുന്നതെന്നന്നും ആരെയാണ് ഇതൊക്കെ ബാധിക്കുന്നതെന്നും ലാൽ ജോസ് ചോദിക്കുന്നു. ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
നല്ല വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. ഞങ്ങളെ ആസ്വദിപ്പിക്കാൻ ഉദ്ദേശിച്ച പോലെ സിനിമ വന്നില്ല എന്ന് പറയുന്നതെല്ലാം ഓക്കെ. പക്ഷെ ഒരു കാരണവുമില്ലാതെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും ലാൽ ജോസ് പറഞ്ഞു. നിങ്ങൾക്കിഷ്ടമുള്ള ജോണറിലുള്ള സിനിമകൾ കാണൂ, ഇഷ്ടമുള്ള സംവിധായകരുടെ സിനിമ കാണൂ.

ആ സിനിമയക്ക് പ്രേക്ഷകരെ ലഭിക്കാൻ വേണ്ടത് ചെയ്യൂ. നിങ്ങൾക്കിഷ്ടമില്ലാത്ത ജോണറിലെ സിനിമകൾ കാണേണ്ട. എന്തിനാണ് അതിനെ നിങ്ങൾ ഡീഗ്രേഡ് ചെയ്യുന്നതെന്നും ലാൽ ജോസ് ചോദിച്ചു. ഇഷ്ടമില്ലാത്ത ജോണറിലെ സിനിമകളെ പുച്ഛിക്കുന്നത് ശരിയല്ലെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു.
ലാൽ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകൾ എന്ന സിനിമ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ജോജു ജോർജ്, വിൻസി അലോഷ്യസ്, ദർശന, ആഡിസ് അക്കര, ശംഭു എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications