അസാധ്യ ധൈര്യമാണ്! ആ ഒരൊറ്റ മറുപടിയിലൂടെയാണ് അവൾ ഇൻ ആയത്, അനുശ്രീയെക്കുറിച്ച് ലാൽ ജോസ്
മലയാള സിനിമക്ക് ഒരുപാട് നായികമാരെ നൽകിയിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ പുതുമുഖ നായികമാരെ മലയാളത്തിന് സംഭാവന ചെയ്തിട്ടുള്ള സംവിധായകനും ലാൽ ജോസ് തന്നെയായിരിക്കും. അദ്ദേഹത്തിൻ്റെ സിനിമയിലൂടെ വന്ന നടിയാണ് അനുശ്രീ. സൂര്യ ടിവിയിൽ സംഘടിപ്പിച്ച ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് അനുശ്രീയെ ലാൽ ജോസ് തിരഞ്ഞെടുത്തത്. 'ഡയമണ്ട് നെക്ലെയ്സ്' എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ വെള്ളിത്തിരയിലേക്ക് എത്തുന്നത്.
ലാൽ ജോസിൻ്റെ പുതിയ സിനിമയാണ് 'സോളമന്റെ തേനീച്ചകൾ'. ചിത്രത്തിന് അനുശ്രീയും ആശംസകൾ അറിയിച്ച് വന്നിരുന്നു. 'എൻ്റെ ഹൃദയത്തിൽ വലിയൊരു സ്ഥാനം കൊടുത്തിട്ടുള്ള ആളാണ് അദ്ദേഹം. ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിൽ ഏറ്റവും കൂടുതൽ പങ്കുള്ളയാൾ. എന്റെ ദൈവത്തിനൊപ്പമാണ് ഞാൻ അദ്ദേഹത്തെ വെച്ചിട്ടുള്ളത്'.
'അദ്ദേഹത്തിന് വേണ്ടി ചെയ്യാൻ പറ്റുന്ന എന്ത് കാര്യവും ഞാൻ ചെയ്യും. അതെന്നും അങ്ങനെ തന്നെയായിരിക്കും, അനുശ്രീ പറഞ്ഞു. ഞങ്ങളൊക്കെ ഇവിടത്തന്നെയുണ്ടെന്നും ഇനിയും ഒരുപാടുപേരെ കൊണ്ടുവരണ്ടെന്നും തമാശയായി അനുശ്രീ പറയുകയും ചെയ്തു'.

ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു ലാൽ ജോസും സോളമന്റെ തേനീച്ചകൾ താരങ്ങളും വിശേഷങ്ങൾ പങ്കുവെക്കാൻ എത്തിയത്. അഭിമുഖത്തിനിടയിൽ അനുശ്രീയുടെ ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നു. ഞങ്ങളെ പരിചയപ്പെടുത്തുമ്പോഴും ഇപ്പോഴത്തെ കുട്ടികളുമായി പ്രവർത്തിക്കുമ്പോഴുള്ള വ്യത്യാസത്തെക്കുറിച്ചായിരുന്നു അനുശ്രീ ചോദിച്ചത്.
'ഭയങ്കര ധൈര്യമുള്ള കുട്ടിയായിരുന്നു അനുശ്രീ. മണ്ടൻ ധൈര്യമാണോ ശരിക്കുള്ള ധൈര്യമാണോ എന്ന് എനിക്ക് മനസിലായിട്ടില്ല. സൂര്യ ടിവിയിലെ റിയാലിറ്റി ഷോയിൽ ഞാനുമായി ഇന്ററാക്റ്റ് ചെയ്യുന്നതായിരുന്നു ആദ്യഭാഗം. ഒരു ഹവായ് ചെരിപ്പൊക്കെയിട്ട് വീട്ടിൽ നിൽക്കുന്നത് പോലെയാണ് അനുശ്രീ വന്നത്'.
'ബാക്കിയുള്ളവർ മേക്കപ്പിലായിരുന്നു. ഞാൻ നിന്നെ സെലക്റ്റ് ചെയ്തില്ലെങ്കിൽ എന്ത് ചെയ്യുമെന്നായിരുന്നു ഞാൻ അവളോട് ചോദിച്ചത്. സാർ അല്ലെങ്കിൽ മറ്റൊരു സാർ, ഞാനെന്തായാലും സിനിമയിൽ വരും. ആ ഒരൊറ്റ മറുപടിയിലൂടെയാണ് അവൾ ഇൻ ആയത്'.

'അസാധ്യ സെൻസ് ഓഫ് ഹ്യൂമറുള്ളയാളാണ്. ഒരുപാട് പരിമിതികളൊക്കെയുള്ള സാഹചര്യങ്ങളിൽ നിന്നും വന്നതാണ്. ഒരുപാട് കാര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഡയമണ്ട് നെക്ലേസിനായി ദുബായിലേക്ക് പോവുമ്പോൾ അവളുടെ അമ്മ നോക്കാനാളില്ലാത്തത് കൊണ്ട് പശുവിനെ കൊടുത്തിരുന്നു. അവർ അവിടെ ഗ്ലൂമിയായി ഇരിക്കുമായിരുന്നു. വിചിത്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്നവരാണ് വിജയിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്'.
'എപ്പോഴും വിളിക്കാറൊന്നുമില്ലെങ്കിലും എന്തെങ്കിലും പ്രശ്‌നം വന്നാൽ വിളിക്കാറുണ്ട്. ഒരോ പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടയുമാണ് ഓരോരുത്തരും വന്നത്. എനിക്കാണ് അവരെക്കുറിച്ച് ഭയം തോന്നിയത്', ലാൽ ജോസ് പറഞ്ഞു.

'സൂര്യ ടിവിയിലെ റിയാലിറ്റി ഷോയെക്കുറിച്ച് അനുശ്രീ മുമ്പ് പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്. ഷോയിൽ പങ്കെടുക്കാൻ ഒരു പഴയ ചപ്പൽ ഒക്കെ ഇട്ടാണ് പോയത്. അതേ ഉണ്ടായിരുന്നുള്ളു അന്ന്. അന്നു മത്സരിക്കാൻ എത്തിയ ബാക്കി ആൾക്കാരുടെ ലുക്കും ഡ്രസും ഒക്കെ കണ്ട് നമുക്കിത് പോലെ ഒന്നും പറ്റില്ല അമ്മേ എന്നു പറഞ്ഞു തിരിച്ചു പോകാൻ തുടങ്ങിയ എന്നെ അന്ന് പിടിച്ചു നിർത്തിയത് സൂര്യ ടിവിയിലെ ഷോ കോർഡിനേറ്റർ വിനോദ് ചേട്ടനാണ്'.
Recommended Video

'ആദ്യ ദിവസങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടി. ഞാൻ ഒന്നുംഅല്ല എന്ന ഒരു തോന്നൽ മനസിനെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു അന്നൊക്കെ. പക്ഷെ ഒരു നിയോഗം പോലെ ആ ഷോ യിൽ ഞാൻ വിജയിച്ചു. അന്ന് ഷോ യിൽ കൂടെ ഉണ്ടായിരുന്ന സ്വാസികയും, ഷിബ്ലയും ഇന്നും എന്റെ പ്രിയ സുഹൃത്തുക്കളാണ്', അനുശ്രീ പറഞ്ഞു.


Click it and Unblock the Notifications