എപ്പോൾ എവിടെ കാണണമെന്ന് കാഴ്‌ച്ചക്കാരന് തീരുമാനിക്കാം, ജീവിതം വീണ്ടെടുത്തിട്ട് പോരേ സിനിമ
ലോക്ക് ഡൗണും കൊറോണ വൈറസ് വ്യാപനവും ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയായിരുന്നു സിനിമ മേഖല. വൈറസ് വ്യാപനത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ സിനിമ സീരിയൽ ഷൂട്ടിങ്ങുകൾ നിർത്തി വെച്ച് താരങ്ങൾ ക്വാറന്റൈനിലേയ്ക്ക് പോകുകയായിരുന്നു. ലോക്ക് ഡൗൺ നീട്ടി കൊണ്ട് പോകുന്നതോടെ സിനിമ ലോകം വൻപ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ്. നിലവിലെ പ്രതിസന്ധി മറി കടക്കാനായി ഓൺലൈൻ റിലീസിങ്ങിനൊരുങ്ങുകയാണ് തെന്നിന്ത്യൻ സിനിമ ലോകം.

ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുകയാണെന്ന് നിര്‍മാതാവ് വിജയ് ബാബു അറിയിച്ചിരുന്നു. ഇതിനെതിരെ ക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. . അങ്ങനെയെങ്കില്‍ ജയസൂര്യയുടെയോ വിജയ് ബാബുവിന്റെയോ ചിത്രങ്ങള്‍ ഇനിമുതല്‍ തീയേറ്റര്‍ കാണുകയില്ലെന്നായിരുന്നു ഇവരുടെ ഭീഷണി. സിനിമ ലോകം രണ്ട് തട്ടുകളിലായി തിരിയുമ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായ സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. സിനിമ എങ്ങനെ എപ്പോൾ എവിടെ കാണണമെന്ന് തീരുമാനിക്കുന്നത് കാഴ്ചക്കാരനാണെന്ന് പെല്ലിശ്ശേരി പറയുന്നു.
സംവിധായകന്റെ കുറിപ്പ്
തങ്ങളുടെ സിനിമകൾ എവിടെ പ്രദർശിപ്പിക്കണമെന്നു നിർമാതാക്കളും ഏതു സിനിമ പ്രദർശിപ്പിക്കണമെന്നു തീയേറ്റേഴ്‌സും തീരുമാനിക്കട്ടെ. ഇനി അതെങ്ങനെ എവിടെ എപ്പോൾ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ട്.നിലവിൽ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്ക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം.ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട്- സംവിധായകൻ കുറിച്ചു.
ജയസൂര്യ അദിഥി റാവൂ പ്രധാന വേഷത്തിൽ എത്തുന്ന സൂഫിയും സുജാതയുമാണ് മലയാള സിനിമയിൽ ഇതാദ്യമായി ഒടിടി പ്രദർശനത്തിന് തയ്യാറെടുക്കുന്നത്. അമസോൺ പ്രൈം വഴിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് അടച്ച തിയറ്ററുകൾ എന്ന് തുറക്കാനാകുമെന്ന് വ്യക്തതയില്ലാത്തതിനാലാണ് പുതിയ നീക്കം. ലോക സിനിമയുടെ ചരിത്രം മാറുകയാണെന്നും വൻനഷ്ടത്തിന്റെ കാലത്ത് ഇത്തരമൊരു വഴി ഉപയോഗിക്കുന്നത് തിജീവന ശ്രമമാണെന്നും വിജയ് ബാബു പറഞ്ഞു.
അതേസമയം തിയേറ്ററുകളുമായുണ്ടാക്കിയ കരാർ ലംഘിച്ചതിനാൽ നിർമാതാവ് വിജയ് ബാബുവിന്റെ ചിത്രങ്ങൾക്ക് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളാ (ഫിയോക്) വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ റിലീസിങ് അംഗീകരിക്കാനാകില്ലെന്ന് ഫിലിം ചേംബറും അറിയിച്ചിട്ടിണ്ട്.ബോളിവുഡിലുൾപ്പെടെ പ്രധാന താരങ്ങളുടെ സിനിമകൾ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യാൻ തയ്യാറെടുത്തിരുന്നു.


Click it and Unblock the Notifications