അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാമെന്ന് ലിജോ, മരണഭയത്തിലും എങ്ങനെ ഇതിനൊക്കെ തോന്നുന്നു ..
മിന്നൽ മുരളിയുടെ സെറ്റ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി മലയാള സിനിമ ലോകം. സിനിമ ചിത്രീകരണത്തിനായി കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിന് സമീപത്തായി നിർമ്മിച്ചിരുന്ന സെറ്റായിരുന്നു തകർക്കപ്പെട്ടത്. എഎച്ച്പി ജനറൽ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ട് ഹരി പാലോടനാണ് സെറ്റ് തകർത്ത വിവരം ഫേസ്ബുക്ക് ലൈവിലൂടെ പങ്ക് വെച്ചത്. മത വികാരം വ്രണപ്പെടുത്തിയതുകൊണ്ടാണ് സെറ്റ് തകർത്തതെന്ന് ഇയാൾ ലൈവിൽ പറയുന്നുണ്ട്. ഷൂട്ടിങ്ങ് സെറ്റ് തകർത്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സെറ്റ് തകർത്ത സംഭവത്തിൽ സമൂഹിക സാംസ്കാരിക സനിമ മേഖലകളിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയരുന്നത്. അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാമെന്നാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി പറയുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. 'അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം. പ്രളയമുണ്ടായപ്പോള്‍ അവിടെയുണ്ടായ വെള്ളം മുഴുവന്‍ നിങ്ങള്‍ കുടിച്ചു വറ്റിക്കുകയായിരുന്നോ' ലിജോ ഫേസ്ബുക്കിൽ കുറിച്ചു.
ഈ മത ഭ്രാന്തൻമാരെ ഒറ്റപ്പെടുത്തിയേ മതിയാവു...ഈ വിഷജന്തുക്കളെ അഴിഞ്ഞാടാൻ അനുവദിക്കരുത്...ഇത് കേരളമാണ്...ഏല്ലാ ജനാധിപത്യ വാദികളും പ്രതിഷേധിക്കുക...മിന്നൽ മുരളിയോടൊപ്പം.... നടൻ ഹരീഷ് പേരടി കുറിച്ചു.
സിനിമാ സെറ്റിനോടും വേണോ ഈ അസഹിഷ്ണുത! എന്ന് ആമുഖമായി പറഞ്ഞു കൊണ്ടായിരുന്നു സംവിധായകൻ വിനയൻ തന്റെ അഭിപ്രായം പങ്കുവെച്ചത്.നമ്മുടെ നാടിന് ഇതെന്തു പറ്റി എന്നോർത്ത് തലയിൽ കൈവച്ചു പോകുന്ന അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നത്.."മിന്നൽ മുരളി" എന്ന സിനിമയ്ക്ക് വേണ്ടി ഒരു പള്ളിയുടെ സെറ്റിടാൻ അമ്പലക്കമ്മിറ്റിക്കാരുടെ അനുവാദം വാങ്ങുകയും വാടക അടക്കുകയും ചെയ്തശേഷമാണ് ആ ജോലി ചെയ്തത്.. കോവിഡ് ദുരന്തം വന്നതിൻെറ കാലതാമസം ക്ഷേത്ര കമ്മിറ്റിക്കാരെ ബോദ്ധ്യപ്പെടുത്തുകയും അവരും പഞ്ചായത്തുമെല്ലാം പൂർണ്ണ പിന്തുണ തന്നിരുന്നു എന്നുമാണ് ചിത്രത്തിൻെറ നിർമ്മാതാവായ ശ്രീമതി സോഫിയ പോളിനോടു ഞാൻ സംസാരിച്ചപ്പോൾ അവർ പറഞ്ഞത്..
എന്നിട്ടും ഇങ്ങനൊരതിക്രമം ഉണ്ടായെങ്കിൽ അതിനെതിരെ ക്ഷേത്രക്കമ്മിറ്റി തന്നെ ആദ്യം നിയമ നടപടിക്കു പോകേണ്ടതാണ്.. മനുഷ്യൻ മരണഭയം പൂണ്ടോടുന്ന നാളുകളിൽ ഇത്തരം ക്രിമിനൽ മാനസികാവസ്ഥ ആളുകൾക്ക് എങ്ങനുണ്ടാവുന്നു എന്നു മനസ്സിലാവുന്നില്ല...
ചിത്രത്തിൻെറ നിർമ്മാതാവ് ശ്രീമതി സോഫിയക്കും, നടൻ ടൊവിനൊക്കും, സംവിധായകൻ ബേസിലിനും ടീമിനും ഐക്യദാർഢ്യം പങ്കുവയ്ക്കുന്നതോടൊപ്പം, കുറ്റവാളികളെ എത്രയും വേഗം നിയമത്തിൻെറ മുന്നിൽ എത്തിക്കാനുള്ള നടപടി പോലീസ് കൈക്കൊള്ളണമെന്നും ആവശ്യപ്പെടുന്നു.- വിനയൻ കുറിച്ചു.


Click it and Unblock the Notifications