അസ്ഥികൂടവും എല്ലുകളും ഞങ്ങളും കണ്ടിട്ടുണ്ട്! അനന്യയെ കെട്ടിത്തൂക്കിയ സീൻ ചിത്രീകരിച്ചതിനെ പറ്റി സംവിധായകൻ
മഞ്ഞുമ്മല്‍ ബോയ്‌സും കൊടൈക്കനാലിലെ ഗുണ കേവും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി തുടങ്ങി വന്‍താരനിര അണിനിരന്ന ചിത്രം വലിയ വിജയമായി മാറിയിരിക്കുകയാണ്. ഈ സിനിമയുടെ പ്രധാന ലൊക്കേഷനായ ഗുണ കേവിനെ ചുറ്റിപ്പറ്റിയുള്ള കഥകളാണ് ഇപ്പോള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
സംവിധായകന്‍ എം പത്മകുമാറും ഗുണ കേവിനെ പറ്റിയുള്ള ചില കഥകള്‍ പങ്കുവെക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ എന്ന സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളാണ് അവിടെ ചിത്രീകരിച്ചിരുന്നത്. അന്ന് ഗുണ കേവില്‍ ചിത്രീകരണം നടന്നതിനെ പറ്റിയാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പത്മകുമാര്‍ പങ്കുവെച്ചിരിക്കുന്നത്.

'ഞാന്‍ സംവിധാനം ചെയ്ത ശിക്കാര്‍ എന്ന സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത് കൊടൈക്കനാലിലെ ഗുണ കേവ് എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു. അതുപോലൊരു സ്ഥലമായിരുന്നു ക്ലൈമാക്‌സിന് വേണ്ടിയിരുന്നത്. അതാണ് ഗുണ കേവില്‍ ഷൂട്ട് ചെയ്യാന്‍ കാരണം. വില്ലന്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അവിടെ കെട്ടിവച്ചിരിക്കുകയാണ് അവളെ ലാലേട്ടന്റെ കഥാപാത്രം രക്ഷിക്കുന്നതാണ് സീന്‍.
ത്യാഗരാജന്‍ മാസ്റ്ററാണ് ആക്ഷന്‍ ഡയറക്ടര്‍. അദ്ദേഹം സിനിമാട്ടോഗ്രാഫറെയും കൊണ്ട് കുറെ ലൊക്കേഷന്‍ നോക്കിയതിന് ശേഷമാണ് കൊടൈക്കനാലില്‍ ഇങ്ങനൊരു സ്ഥലം ഉണ്ടെന്നറിഞ്ഞ് അങ്ങോട്ട് പോകുന്നത്. കമലഹാസന്റെ ഗുണ എന്ന ചിത്രം അവിടെയാണ് ചിത്രീകരിച്ചതെന്നും അറിഞ്ഞു. അവിടെ പോയി വിഡിയോ എടുത്തു കൊണ്ടുവന്ന് എന്നെയും ലാലേട്ടനെയുമൊക്കെ കാണിച്ചു.
ഇവിടെ മറ്റ് സിനിമകള്‍ക്ക് വേണ്ടി ഫൈറ്റ് ഒന്നും അങ്ങനെ ഷൂട്ട് ചെയ്തിട്ടില്ല, അധികം ആരും ഷൂട്ട് ചെയ്തിട്ടില്ലാത്ത സ്ഥലമാണ്. ഇവിടെയെടുത്താല്‍ നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലൊക്കേഷന്‍ ഭയങ്കര ഇംപാക്ട് ആയിരിക്കും എന്നുള്ളതു കൊണ്ടാണ് അവിടെ ചെയ്യാന്‍ തീരുമാനിച്ചു. ഞങ്ങള്‍ ഓക്കേ പറയുകയും ചെയ്തു.
അവിടെ ചെന്നതിന് ശേഷമാണ് ഇത്രയും അപകടം പിടിച്ച സ്ഥലം ആണെന്ന് അറിയുന്നത്. ത്യാഗരാജന്‍ മാസ്റ്റര്‍ വളരെയധികം എക്‌സ്പീരിയന്‍സ് ഉള്ള ആളാണ്. അദ്ദേഹത്തിന്റെ ധൈര്യത്തിലാണ് അവിടെ ചെയ്യാമെന്ന് തീരുമാനിച്ചത്. കേവിനുള്ളില്‍ മുകളില്‍ നിന്ന് താഴേക്ക് ഇറങ്ങാന്‍ വലിയ ബുദ്ധിമുട്ടാണ്. കയര്‍ ഏണി കെട്ടിയിട്ടാണ് താഴേക്ക് ഇറങ്ങിയത്. അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതും അങ്ങനെയാണ്. അധികം ആള്‍ക്കാരെ താഴേക്ക് ഇറക്കാനും പറ്റില്ല.
ലാലേട്ടന്റെ മകളായി അഭിനയിച്ചത് നടി അനന്യയാണ്. രണ്ടു പാറകള്‍ക്കിടയില്‍ ആഴത്തില്‍ ഒരു ഗര്‍ത്തമുണ്ട് അവിടെയാണ് അനന്യയെ കെട്ടിയിട്ടിരിക്കുന്നത് ചിത്രീകരിച്ചത്. വളരെ അപകടം പിടിച്ച ഷോട്ട് ആയിരുന്നു അത്. കയര്‍ പൊട്ടിപ്പോവുകയോ അഴിഞ്ഞു പോവുകയോ ചെയ്താല്‍ പിന്നെ ആളിന്റെ പൊടിപോലും കിട്ടില്ല.

'വേണമെങ്കില്‍ നമുക്ക് ഡ്യൂപ്പിനെ വച്ച് ഷൂട്ട് ചെയ്യാമെന്നും റിസ്‌ക് എടുക്കണ്ടെന്നും' അനന്യയോട് പറഞ്ഞിരുന്നു. പക്ഷേ നടി കുഴപ്പവുമില്ല, ഞാന്‍ തന്നെ ചെയ്യാമെന്നാണ് പറഞ്ഞത്. ലാലേട്ടന്‍ പറഞ്ഞിരുന്നു. 'മോളേ, സൂക്ഷിക്കണം ഉറപ്പുണ്ടെങ്കില്‍ മാത്രം ചെയ്താല്‍ മതി. അല്ലെങ്കില്‍ ഡ്യൂപ്പിട്ട് ചെയ്യാമെന്ന്'. എന്നാല്‍ അനന്യ പിന്‍മാറിയില്ല.
അന്ന് അനന്യ അങ്ങനെ ചെയ്യാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിച്ചേ മതിയാകൂ. അതുപോലെ ലാലേട്ടന്‍ ചാടി വീണ് അവളെ പിടിക്കുന്ന ഒരു രംഗമുണ്ട്. അതൊക്കെ ഒരുപാട് മുന്‍കരുതല്‍ എടുത്താണ് ചെയ്തത്. അദ്ദേഹവും ഒരുപാട് റിസ്‌ക് എടുത്തിരുന്നു. ലാലേട്ടനെയും അഭിനന്ദിക്കാതെ തരമില്ലെന്ന് പത്മകുമാര്‍ പറയുന്നു.
മഞ്ഞുമ്മല്‍ ബോയിസില്‍ ഗുണകേവിനുള്ളില്‍ തലയോട്ടിയും എല്ലുകളുമൊക്കെ കിടക്കുന്നത് കാണിച്ചിരുന്നു. അത് സീനിന് വേണ്ടി വെറുതേ ഉണ്ടാക്കിയതല്ല. യഥാര്‍ഥത്തില്‍ അങ്ങനെയൊക്കെ അവിടെയുണ്ട്. ഞങ്ങള്‍ അതിനകത്തേക്ക് ഇറങ്ങുന്ന വഴിയ്ക്ക് തലയോട്ടിയും എല്ലുകളുമൊക്കെ കിടക്കുന്നത് കണ്ടിട്ടുണ്ട്. ഒരുപാട് അപകടം നടന്ന സ്ഥലമാണെന്ന് അവിടെയുള്ള ആളുകള്‍ പറഞ്ഞിട്ടാണ് അറിയുന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











