പുള്ളിയെ കോപ്പിയടിയെന്ന് കളിയാക്കണ്ട, പത്ത് സിഡി നിങ്ങൾക്ക് തരാം പക്ഷെ ആളുകൾ കൂവും, അതൊരു സ്കില്ലാണ്; മനു
പ്രിയദർശൻ എന്ന സംവിധായകനും തിരക്കഥാകൃത്തും ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള വിമർശനങ്ങളിൽ ഒന്നാണ് ഇംഗ്ലീഷ് സിനിമകൾ കോപ്പിയടിച്ച് മലയാളത്തിൽ ചെയ്ത് പേര് സമ്പാദിക്കുന്നുവെന്നത്. ചില സിനിമകളിൽ പോലും അദ്ദേഹത്തെ പരിഹസിച്ചും കോപ്പിയടിയാണെന്ന് ആക്ഷേപിച്ചും ഡയലോഗുകളും സീനുകളും വരെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അന്നും ഇന്നും ഏറ്റവും കൂടുതൽ ആളുകൾ ആസ്വദിച്ച് കാണുന്നത് ഇതേ പ്രിയദർശൻ സംവിധാനം ചെയ്ത വന്ദനവും ബോയിങ് ബോയിങും വെട്ടവും ഒക്കെയാണെന്നതാണ് മറ്റൊരു സത്യം.
ഇന്ത്യൻ സിനിമയ്ക്ക് ഒരുപിടി നല്ല സിനിമകൾ സംഭാവന ചെയ്തിട്ടുള്ള സംവിധായകനെ കോപ്പിയടിയെന്ന് വിളിച്ച് പരിഹസിക്കുന്നതിനോട് പ്രതികരിക്കുകയാണ് സംവിധായകൻ മനു സ്വരാജ്. അടുത്തിടെ റിലീസ് ചെയ്ത പടക്കളം സിനിമയുടെ സംവിധായകനാണ് മനു സ്വരാജ്.

താനും ഇംഗ്ലീഷ് സിനിമകളിൽ നിന്നും കോപ്പിയടിക്കാൻ ശ്രമിച്ചിട്ടുള്ളതാണെന്നും എല്ലാം പരാജയപ്പെട്ടുവെന്നും പത്ത് സിഡി തന്നാലും ആർക്കും പ്രിയദർശൻ ചെയ്തതുപോലുള്ള സിനിമകൾ ചെയ്യാൻ കഴിയില്ലെന്നും മനു സ്വരാജ് ഒരു പോഡ് കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു. തനിക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരെ കുറിച്ചും തന്നെ സ്വാധീനിച്ച സംവിധായകരേയും കുറിച്ച് സംസാരിക്കുകയായിരുന്നു മനു.
സംവിധായകന് ഏറ്റവും പ്രിയപ്പെട്ട സംവിധായകരുടെ പട്ടികയിലാണ് പ്രിയദർശന്റേയും സ്ഥാനം. പ്രിയദർശൻ സിനിമകൾ എല്ലാം കോപ്പിയടിയാണെന്ന് ആരെങ്കിലും പറഞ്ഞാൽ തനിക്ക് വേദനിക്കുമെന്നും മനു പറയുന്നു. വിറ്റ് ടോക്‌സിന്റെ പോഡ്കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സംവിധായകൻ. കോമഡിയുടെ കാര്യത്തില്‍ എന്നെ എല്ലാ കാലത്തും സ്വാധീനിച്ചിട്ടുള്ളത് പഴയ സംവിധായകരാണ്.
അവരുടെ സിനിമകളൊക്കെ നോക്കിയാല്‍ കോമഡികള്‍ മാറ്റിവെച്ചാലും ശക്തമായ ഒരു കഥയുണ്ടാകും. അതിന് മുകളിൽ ഇംപ്രവൈസ് ചെയ്യാൻ ഇട്ട് കൊടുത്താൽ മതി. അതുകൊണ്ടാണ് ഇപ്പോഴും ആ സിനിമകള്‍ നമുക്ക് ബോറടിക്കാത്തത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകനാണ് പ്രിയദര്‍ശന്‍ സാര്‍. ബോയിങ് ബോയിങ്, വന്ദനം തുടങ്ങിയ സിനിമകൾ എടുത്താലും അതിൽ ശക്തമായ കഥയുണ്ട്.
അദ്ദേഹത്തിന്റെ പേര് പറയുമ്പോള്‍ ചിലര്‍ക്കൊക്കെ ചിരി വരും. സിഡിയുണ്ടല്ലോ എല്ലാ പടവും കോപ്പിയടിയാണല്ലോ എന്നൊക്കെ കളിയാക്കും. അതുകൊണ്ട് തന്നെ എനിക്ക് ഇത് ഇവിടെ പറഞ്ഞേ പറ്റു. എല്ലാവരും ആ മനുഷ്യനെ ഒരുപാട് പറയുന്നുണ്ട്. ഞാൻ നിങ്ങളെ ബെറ്റ് ചെയ്യുകയാണ്. നിങ്ങൾ ഒരു ഇംഗ്ലീഷ് സിനിമ എടുത്ത് അത് മലയാളത്തിലേക്ക് ചെയ്യാൻ നോക്കൂ.

അപ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്. വേറൊന്നുമല്ല നമ്മുടെ കൾച്ചറിൽ അത് റൂട്ട് ചെയ്യുക എന്നതുപോലെ വലിയൊരു ടാസ്ക്ക് വേറെയില്ല. പുള്ളിയെ സിഡിയെന്ന് പറഞ്ഞ് കളിയാക്കുന്നില്ലേ..? ആ പത്ത് സിഡി ഞാൻ നിങ്ങൾക്ക് തരാം. നിങ്ങൾ അത് മലയാളത്തിലേക്ക് സിനിമയാക്കി നോക്കൂ. ആളുകൾ കൂവും. ഇംഗ്ലീഷ് സിനിമയെ മലയാളത്തിലേക്ക് കള്‍ച്ചറലി റൂട്ടഡായി നില്‍ക്കുന്ന രീതിയിലേക്ക് മാറ്റുക എന്നത് ചില്ലറ പരിപാടിയല്ല.
ഞാൻ അത് ചെയ്യാൻ ശ്രമിച്ചിട്ടുള്ളയാളാണ്. എത്രയോ ഇംഗ്ലീഷ് പടങ്ങൾ ഞാനും ചുരണ്ടാൻ നോക്കിയിട്ടുണ്ട്. പക്ഷെ നടക്കില്ല. അത് വേറെ തന്നെ ഒരു സ്കില്ലാണ്. ആ കഴിവിനെ തരംതാഴ്ത്തി കാണേണ്ടതില്ല. അദ്ദേഹത്തെ ആരെങ്കിലും പരിഹസിക്കുമ്പോൾ ഞാൻ ഓഫന്റഡാകും. ആ മനുഷ്യനെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് എന്നാണ് മനു സ്വരാജ് പറഞ്ഞത്.
വീഡിയോ വൈറലായതോടെ കമന്റ് ബോക്സ് മുഴുവൻ മനുവിന്റെ വാക്കുകളെ അനുകൂലിക്കുന്നുണ്ട്. മനുവിന്റെ നിരീക്ഷണം ശരിയാണെന്നും ലെജന്റ് തന്നെയാണ് പ്രിയദർശനെന്നുമാണ് ഏറെയും കമന്റുകൾ. അങ്ങേര് അങ്ങനെ ചെയ്തതുകൊണ്ട് കിടിലം അഭിനേതാക്കളെ വെച്ച് ഒരുപാട് കോമഡി പടങ്ങൾ മലയാളത്തിൽ ഉണ്ടായിയെന്നും കമന്റുകളുണ്ട്.


Click it and Unblock the Notifications











