'മണിയുടെ പേരിൽ കാശുണ്ടാക്കാൻ മുതിരുന്നവരുടെ ചതിക്കുഴികളിൽ പോയി പെടരുത്'; നാദിർഷയുടെ കുറിപ്പ് ഇങ്ങനെ!
അപ്രതീക്ഷിതമായി മരണം കീഴടക്കിയെങ്കിലും മലയാളികളുടെ മനസില്‍ ഇന്നും തിളങ്ങുന്ന നക്ഷത്രമായി നിലകൊള്ളുകയാണ് കലാഭവന്‍ മണി. നാടന്‍പാട്ടുകളിലൂടെയും വ്യത്യസ്ത അഭിനയ മുഹൂര്‍ത്തങ്ങളിലൂടെയും പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയിരുന്നു ഈ ചാലക്കുടിക്കാരന്‍.
വെള്ളിത്തിരയില്‍ കലാഭവന്‍ മണി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സ്വന്തം നാട്ടില്‍ പലയിടത്തും വെച്ച് കണ്ടുമുട്ടിയവര്‍ തന്നെയാണ്. കഴിഞ്ഞ ദിവസം താരത്തിന്റെ 51ആം പിറന്നാൾ ആയിരുന്നു.
ഒട്ടനവധി ആളുകൾ മണിയുടെ ഓർമകളിൽ നിന്നുകൊണ്ട് സോഷ്യൽമീഡിയയിലും മറ്റും കുറിപ്പുകൾ പങ്കുവെച്ചിരുന്നു. അത്തരത്തിൽ മണിയെ കുറിച്ച് ഉറ്റ സുഹൃത്തും നടനും സംവിധായകനുമായ നാദിർഷ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.
മണിയുടെ പേരിൽ കാശുണ്ടാക്കാൻ മുതിരുന്നവരുടെ ചതിക്കുഴികളിൽ പോയി പെടരുത് എന്നാണ് നാദിർഷ എഴുതിയിരിക്കുന്നത്. നാദിർഷയുടെ കുറിപ്പ് ഇതിനോടകം വൈറലാണ്.

'ജനുവരി ഒന്ന്.... കലാഭവൻ മണിയുടെ ജന്മദിനം. കലാഭവൻ മണിയുടെ പേരിൽ മുക്കിനും മൂലയിലുമുള്ള ഒരുപാട് സംഘടനകൾ അവാർഡ് നിശയുമായി ഇറങ്ങിയിട്ടുണ്ട്. മണിയുമായുള്ള ബന്ധത്തിന്റെ പേരിൽ ആർട്ടിസ്റ്റുകളും ടെക്നീഷ്യൻസും ആരും തന്നെ ഇതിനെ ചോദ്യം ചെയ്യാതെ ചെല്ലുമെന്നും കലാപരിപാടികൾ ഫ്രീയായി അവതരിപ്പിക്കുമെന്നും ഇവറ്റകൾക്കറിയാം.'
'അതിനാൽ പ്രിയപ്പെട്ടവരുടെ ശ്രദ്ധയ്ക്ക്.... ശരിയായതേത് ശരിയല്ലാത്തതേത് എന്ന് വ്യക്തമായി ബോധ്യപ്പെട്ടതിന് ശേഷം പരിപാടികളിൽ പങ്കെടുക്കാൻ ശ്രമിക്കുക.'

'ആരും തന്നെ മണിയുടെ പേരിൽ കാശുണ്ടാക്കാൻ മുതിരുന്നവരുടെ ചതിക്കുഴികളിൽ പോയി പെടരുത് എന്ന് അഭ്യർത്ഥിക്കുന്നു...' നാദിർഷ കുറിച്ചു. കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ കമന്റുമായി എത്തി.
'ഇക്ക ഇങ്ങനെ ഒരു പോസ്റ്റിട്ടത് തന്നെ എത്ര മാത്രം മണിചേട്ടൻ എന്ന വ്യക്തിയെ അറിയുന്നതുകൊണ്ടാവും ഒരു പക്ഷെ ഇക്കയെ പോലെ മണി ചേട്ടനെ അറിയുന്ന ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിട്ടും ആർക്കും തോന്നിയില്ലല്ലോ ആ മനുഷ്യന്റെ പേരിൽ അരുതാത്തത് നടക്കരുതെന്ന് ഇക്കയുടെ വലിയ മനസ് തന്നെ ഞങ്ങൾ കലാകാരന്മാർക്ക് പ്രചോദനവും മുന്നറിയിപ്പുമായി കരുതുന്നു നന്ദി ഇക്ക.'

'കലാഭവൻ മണിയെ കുറിച്ചായത് കൊണ്ട് പറയട്ടെ ഇനി കള്ള പിരിവാണെങ്കിലും അതിലും സന്തോഷിക്കും മണിയുടെ ആത്മാവ് അത്രക്ക് ശുദ്ധനും നന്മയുള്ളവനുമായിരുന്നല്ലോ നമ്മുടെ മണിച്ചേട്ടൻ.... മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം..'
'മണിച്ചേട്ടാ മിന്നാമിനുങ്ങിനോട് ചോദിച്ച പോലെ മണിച്ചേട്ടനോട് ഞങ്ങളും ചോദിച്ചോട്ടേ ഏന്തിനായിരുന്നു ഈ തിടുക്കം...., ആരെങ്കിലുമൊക്കെ ജീവിക്കട്ടെ ഭായീ.. കൂട്ടത്തിൽ പ്രിയ മണിയെ നാട് ഓർക്കുകയും ചെയ്യുമല്ലോ' തുടങ്ങി നിരവധി കമന്റുകളാണ് വന്നത്.

ഓട്ടോറിക്ഷാ ഡ്രൈവറിൽ നിന്നും മിമിക്രിയിലേക്കും അവിടുന്ന് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടനിലേക്കും എത്തിയ താരമായിരുന്നു മലയാളികളുടെ പ്രിയ നടൻ കലാഭവൻ മണി.
നടനായും ഗായകനായും തിളങ്ങിയ കലാഭവൻ മണിയുടെ സന്നിധ്യം തെന്നിന്ത്യൻ സിനിമയിലേക്ക് വളർന്ന സമയത്താണ് അപ്രതീക്ഷിതമായി താരത്തിന്റെ വിയോഗമുണ്ടായത്.
ആദ്യ കാലത്ത് പ്രേക്ഷകരെ ചിരിപ്പിച്ച ഹാസ്യതാരമായിരുന്നെങ്കിൽ പിന്നീട് നായകനായും വില്ലനായും കലാഭവൻ മണി തിളങ്ങി. സകലകലാവല്ലഭനെന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന കലാകാരൻ കൂടിയായിരുന്നു മണി.

അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കഴിവ് തെളിയിക്കാത്ത മേഖലകൾ കുറവാണ്. നാടൻ പാട്ടുകളിലൂടെ മലയാളി മനസുകളിൽ അതിവേഗത്തിൽ കയറി കൂടാനും മണിക്ക് സാധിച്ചു. തൊണ്ണൂറുകളിൽ സ്റ്റേജ് ഷോകളിൽ മണിയുടെ തകർപ്പൻ പ്രകടനമാണ് സദസിനെ ആസ്വദിപ്പിച്ചിരുന്നത്.
മണിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് ആംബുലൻസിലേക്ക് മാറ്റാനായി കൊണ്ടുപോയപ്പോൾ സുഹൃത്തിന് അരികിൽ നിന്ന് വിങ്ങിപ്പൊട്ടുന്ന നാദിർഷയുടേയും ദിലീപിന്റേയും ചിത്രം വൈറലായിരുന്നു.


Click it and Unblock the Notifications