'തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ധൈര്യമായി ഇരിക്കാമല്ലോ, മനസമാധാനത്തോടെ ഉറങ്ങുന്നവരാണ് ഞാനും ദിലീപും'; നാദിർഷ!
ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും ദിലീപിനൊപ്പം നിന്ന സുഹൃത്താണ് നാദിര്‍ഷ. ഇരുവരുടെയും സൗഹൃദത്തിന് 35 വര്‍ഷം പഴക്കമുണ്ട്. കൂട്ടുകാരന് അപ്പുറം നാദിര്‍ഷയ്ക്ക് ഒരു സഹോദരന്‍ കൂടിയാണ് ദിലീപ്. തന്റെ അമ്മ പ്രസവിക്കാത്ത സഹോദരനാണ് നാദിര്‍ഷയെന്ന് ദിലീപ് പറഞ്ഞിരുന്നു.
കലാഭവനിൽ മിമിക്രിയും മറ്റ് പരിപാടികളും ചെയ്ത് നടക്കുന്ന കാലം മുതലുള്ളതാണ് ഇരുവരുടേയും സൗഹൃദം. ദിലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും ചേർന്ന് സിനിമയിലെത്തും മുമ്പ് നിരവധി ടെലിവിഷൻ പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്.
സഹസംവിധായകനായി സിനിമാ ജീവിതം തുടങ്ങിയ ദിലീപ് പിന്നീട് സഹനടനായി സ്ക്രീനിൽ വന്ന് തുടങ്ങിയപ്പോൾ നാദിർഷയും ദിലീപിനൊപ്പമുണ്ടായിരുന്നു. ഇരുവരും ചേർന്ന് നിരവധി ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് ദിലീപ് നായകനായി.
നാദിർഷയും രാവണപ്രഭു അടക്കമുള്ള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചില ചർച്ച ചെയ്യപ്പെട്ട ഹ്രസ്വ ചിത്രങ്ങളിലും നാദിർഷ പ്രധാന വേഷം ചെയ്തിട്ടുണ്ട്.

അടുത്തിടെയായി സംവിധാനത്തിലേക്കും ചുവടുവെച്ച നാദിർഷയുടെ ഏറ്റവും പുതിയ സിനിമ ഈശോയാണ്. ജയസൂര്യ നായകനായ സിനിമ ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദിലീപിനെ കുറിച്ച് നാദിർഷ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
'1994ൽ ഞാനും ദിലീപും ജയറാമുമെല്ലാം ഒരുമിച്ച് അമേരിക്കയിൽ ഒരു ഷോ ചെയ്യാൻ പോയിരുന്നു. താരാട്സ് വിജയേട്ടൻ വഴിയാണ് അമേരിക്കയിൽ പരിപാടിക്ക് പോയത്. വിജയേട്ടൻ സുഹൃത്തായിട്ടുള്ള സണ്ണി മാളിയേക്കലും ഞങ്ങളും അവിടെ വെച്ച് പരിചയക്കാരായി.'

'ഷോ കഴിഞ്ഞ് തിരികെ വരാൻ തുടങ്ങുമ്പോൾ ഞങ്ങൾക്ക് പ്രതിഫലമായി അമ്പതിനായിരം രൂപ വീതം ഒരാൾക്ക് ലഭിച്ചു. അന്ന് അമ്പതിനായിരം രൂപയെന്ന് പറയുന്നത് ചെറിയ പൈസയായിരുന്നില്ല. അമേരിക്കയിൽ വന്ന് ഒരു മാസം കൊണ്ടാണ് ഞങ്ങൾ ആ പണം സമ്പാദിച്ചത്. അതുകൊണ്ട് ഞങ്ങൾ ഇങ്ങനെ ചിന്തിച്ചു.'
'തിരികെ പോകാതെ അമേരിക്കയിൽ നിന്ന് ജോലി ചെയ്ത് പണമുണ്ടാക്കിയാലോയെന്ന്. അങ്ങനെ ഞങ്ങൾ സണ്ണി മാളിയേക്കൽ വഴി എനിക്ക് റെസ്റ്റോറന്റിലും ദിലീപിന് പെട്രോൾ പമ്പിലും ജോലി റെഡിയാക്കി. പിന്നീട് ഞങ്ങൾക്കൊപ്പം വന്നവരെല്ലാം തിരികെ പോകുന്നത് കണ്ടപ്പോൾ രണ്ടുപേർക്കും ഒറ്റപ്പെട്ടുവെന്ന തോന്നലുണ്ടായി.'

'അങ്ങനെ തിരികെ നാട്ടിൽ പോയി ഒരു വർഷം കൂടി രക്ഷപ്പെടാൻ ശ്രമിക്കാമെന്നും എന്നിട്ടും നടന്നില്ലെങ്കിൽ തിരികെ അമേരിക്കയിലേക്ക് വരാമെന്നും ഉറപ്പിച്ച് മടങ്ങി. ആ യാത്ര കഴിഞ്ഞ് തിരികെ വന്നപ്പോഴാണ് മാനത്തെ കൊട്ടാരം സിനിമ കിട്ടിയത്. പിന്നെ പോയില്ല. കൂട്ടുകാർ രക്ഷപ്പെടുമ്പോഴാണ് എനിക്ക് ധൈര്യം വരുന്നത്.'
'എടാ എന്ന് ധൈര്യത്തിൽ വിളിച്ച് സംസാരിക്കാൻ പറ്റുന്നവർ സിനിമാ മേഖലയിൽ എനിക്കുണ്ടല്ലോ എന്ന ആശ്വാസം. രക്ഷപ്പെട്ട് പോയ കൂട്ടുകാരെ വളരെ വിരളമായി മാത്രമാണ് ഞാൻ വിളിക്കുന്നത്. അതേസമയം എന്റെ സഹായം ആവശ്യമുള്ള കൂട്ടുകാരെ ഞാൻ വിളിക്കും. പറ്റുന്നപ്പോലെ സഹായിക്കും.'

'തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ധൈര്യമായി ഇരിക്കാമല്ലോ. ക്രിയേറ്റീവായി ജോലികൾ ചെയ്യാം. കുറ്റബോധം തോന്നണമെങ്കിൽ നമ്മൾ അത്തരത്തിൽ എന്തെങ്കിലും ചെയ്താലല്ലോ വരൂ. ട്രാൻസ്പെരന്റായി ജീവിക്കുന്നവർ ഭയക്കേണ്ടതില്ലല്ലോ.'
'ഞാനും ദിലീപും സ്വസ്ഥമായി രാത്രിയിൽ മനസമാധാന്തിൽ ഉറങ്ങുന്നവരാണ്. ആരെങ്കിലും കുത്തിയെണീപ്പിക്കണം ഉണരണമെങ്കിൽ', നാദിർഷ പറഞ്ഞു. നാദിർഷയുടെ ത്രില്ലർ സിനിമയാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഈശോ. ജയസൂര്യയായിരുന്നു നായകൻ.


Click it and Unblock the Notifications