'അഞ്ച് ലക്ഷം പൃഥ്വിരാജിന് കൊടുത്താൽ മേപ്പോട്ട് നോക്കി നിൽക്കും, സന്തോഷ് പണ്ഡിറ്റിനെ ഞാൻ അംഗീകരിക്കുന്നു'
സംവിധായകനും മുൻ ബിഗ് ബോസ് താരവുമെല്ലാമായ ഒമർ ലുലു എപ്പോഴും വാർത്തകളിലും വിവാദങ്ങളിലും നിറഞ്ഞ് നിൽക്കാറുള്ള വ്യക്തിയാണ്. അടുത്ത കാലത്ത് ഒമറിന്റെ പേരിൽ യുവനടി നൽകിയ പരാതി വലിയ രീതിയിൽ ചർച്ചയായിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തന്നായിരുന്നു നടിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്.
കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് ഒമർ ലുലുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. പിന്നീട് ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. ഇപ്പോൾ ഒമർ തന്റെ പുതിയ സിനിമയായ ബാഡ് ബോയ്സ് റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ്.

അതേസമയം അടുത്തിടെ സെല്ലുലോയ്ഡ് മാഗസീന് നൽകിയ അഭിമുഖത്തിൽ സന്തോഷ് പണ്ഡിറ്റിനെ കുറിച്ചും സിനിമ സംവിധാനം ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടുകളെ കുറിച്ചും തുറന്ന് പറഞ്ഞതാണ് ശ്രദ്ധനേടുന്നത്. വെറും അഞ്ച് ലക്ഷം രൂപയ്ക്ക് സിനിമ ചെയ്ത് അത് റിലീസ് ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിനെ താൻ അംഗീകരിക്കുന്നുവെന്നാണ് ഒമർ ലുലു പറഞ്ഞത്.
ഞാൻ എപ്പോഴും പറയും... സന്തോഷ് പണ്ഡിറ്റ് അഞ്ച് ലക്ഷം രൂപയ്ക്കാണ് സിനിമ ചെയ്തത്. ഞാൻ അയാളെ അംഗീകരിക്കുന്ന വ്യക്തിയാണ്. ഇതേ അഞ്ച് ലക്ഷം കൊണ്ടുപോയി പൃഥ്വിരാജിന് കൊടുത്തിട്ട് ഒരു സിനിമ ഉണ്ടാക്കാീൻ പറഞ്ഞാൽ പൃഥ്വിരാജ് മേപ്പോട്ട് നോക്കി നിൽക്കും. അഞ്ച് ലക്ഷം രൂപയ്ക്ക് സിനിമയുണ്ടാക്കി എന്നതുകൊണ്ടാണ് ഞാൻ സന്തോഷം പണ്ഡിറ്റിനെ അംഗീകരിക്കുന്നത്. അയാളുടെ കയ്യിൽ അതേയുള്ളു.
അയാൾ അയാളുടെ ആഗ്രഹം നടത്തി. പ്രോഡക്ട് എന്തുമാവട്ടെ... മുടക്കിയ പൈസയ്ക്ക് സന്തോഷം കണ്ടെത്തി ആ പടം പുള്ളി റിലീസും ചെയ്തു. എത്രയോ കോടികൾ മുടക്കിയ പടങ്ങൾ ഇപ്പോഴും പെട്ടിയിൽ ഇരിക്കുന്നില്ലേ... അയാൾ സംവിധാനം ചെയ്ത സിനിമ റിലീസ് ചെയ്തുവെങ്കിൽ തന്നെ അത് അയാളുടെ വിജയമല്ലേ.
ആ സിനിമയ്ക്ക് മാർക്കിടാൻ പോകും മുമ്പ് നമ്മൾ ചിന്തിക്കണം അത് അഞ്ച് ലക്ഷം രൂപയുടെ പടമാണെന്ന്. ഇത്രയേറെ പരിമിതികൾ വെച്ച് അയാൾ അത് ചെയ്തുണ്ടാക്കിയല്ലോയെന്ന് കരുതി അയാളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നാണ് ഒമർ ലുലു പറഞ്ഞത്. പിന്നീടാണ് താൻ സിനിമ ചെയ്യാൻ ഇറങ്ങുമ്പോൾ അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങൾ ഒമർ ലുലു വെളിപ്പെടുത്തിയത്.

ഒരു സിനിമ ചെയ്യാൻ ഇറങ്ങുമ്പോൾ താരങ്ങൾ ഇല്ലെങ്കിൽ നമുക്ക് ബഡ്ജറ്റ് കിട്ടില്ല. അപ്പോൾ നമ്മൾ പല കോംപ്രമൈസും ചെയ്യേണ്ടി വരും. ഗംഭീര ഫൈറ്റെടുക്കേണ്ട സ്ഥലത്ത് ചെറിയ ഉന്തും തള്ളും മാത്രം ചിത്രീകരിച്ച് അവസാനിപ്പിക്കേണ്ടി വരും. കഥ എഴുതിയപ്പോൾ ഗംഭീര ഫൈറ്റായിരിക്കും പ്ലാൻ ചെയ്തത്. ലാലേട്ടൻ മുണ്ട് മടക്കി കുത്തി മീശ പിരിക്കുന്ന സീൻ ഷൂട്ട് ചെയ്യാനാണ് ആഗ്രഹം.
പക്ഷെ ലാലേട്ടന് കൊടുക്കാനുള്ള പൈസ ഇല്ലാത്തതുകൊണ്ട് നമ്മൾ കോംപ്രമൈസ് ചെയ്യും. എന്നിട്ട് ലാലേട്ടനെ പോലെ ഇരിക്കുന്ന ഒരാളെ കൊണ്ടുവന്ന് ഈ സീൻ ഷൂട്ട് ചെയ്താൽ എന്തെങ്കിലും ഇംപാക്ടുണ്ടാകുമോ?. എഴുതുമ്പോൾ ഉള്ള ഔട്ട് ഷൂട്ടിങ് സമയത്ത് നമുക്ക് കിട്ടികൊള്ളണമെന്നില്ല. ചിക്കന് പകരം സോയാബീൻ ഇട്ടാൻ കാര്യമില്ലല്ലോ.
പിന്നെ നമ്മുടെ ഔട്ടിനെ കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യം?. അതുപോലെ സിനിമ കാണാൻ പോകുമ്പോൾ നമ്മൾ എന്ത് ബഡ്ജറ്റിലാണ് പടം ഷൂട്ട് ചെയ്തിരിക്കുന്നത് എന്നത് കൂടി ആലോചിക്കണം. അല്ലെങ്കിൽ തെലുങ്കിലൊക്കെയുള്ളതുപോലെ ടിക്കറ്റ് റേറ്റ് കുറച്ച് കൊടുക്കണം സിനിമയുടെ ബഡ്ജറ്റിന് അനുസരിച്ചെന്നാണ് ഒമർ ലുലു പറഞ്ഞത്.


Click it and Unblock the Notifications











