പത്തൊന്‍പത് വയസുള്ളപ്പോള്‍ കമല്‍ ഹാസന്‍ ചെയ്തതാണ്; ഷീലയുടെ കൂടെയുള്ള സിനിമയെ പറ്റി സംവിധായകന്‍
ഉലകനായകന്‍ എന്നാണ് നടന്‍ കമല്‍ ഹാസന്‍ അറിയപ്പെടുന്നത്. അഭിനയിക്കാന്‍ മറ്റ് നടന്മാരെക്കാളും കഴിവ് കൂടുതലുള്ള നടനാണ് കമല്‍ ഹാസന്‍. ചെറിയ പ്രായത്തില്‍ തന്നെ അഭിനയിച്ച് തുടങ്ങിയ താരം ഇന്ന് നടനായും സംവിധായകനായും നിര്‍മാതാവായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുകയാണ്.
കമല്‍ ഹാസന്റെ തുടക്ക കാലത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. എന്നാല്‍ കലാസംവിധായകനും സംവിധായകനുമായ രാധകൃഷ്ണന്‍ കമലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. നടി ഷീലയുടെ കൂടെ അഭിനയിച്ച സിനിമയിലെ ആദ്യ രംഗത്തില്‍ തന്നെ സ്വന്തം കഴിവ് തെളിയിക്കാന്‍ കമല്‍ ഹാസന് സാധിച്ചുവെന്നാണ് മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംവിധായകന്‍ പറയുന്നത്.

'പ്രതികാരം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് കമല്‍ ഹാസനെ ആദ്യമായി കാണുന്നത്. അന്ന് പതിനാറ് വയസേ നടനുള്ളു. അത് കഴിഞ്ഞ് തമിഴ് സിനിമകളില്‍ സഹതാരമായി കമല്‍ ഹാസന്‍ അഭിനയിച്ചു. ഇതിനിടെ മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചു. ഒന്നരലക്ഷം രൂപ ബജറ്റ് ഇട്ടു. സുധീറിനെ നായകനാക്കിയാലോ എന്ന് ആലോചിച്ചു. പിന്നെ രവി മേനോനെ നോക്കി. ഷീലയാണ് നായികയായി അഭിനയിക്കുന്നത്'.
എങ്ങനെയോ കമല്‍ ഹാസന്റെ കാര്യം പറഞ്ഞു. അങ്ങനെ കമല്‍ സിനിമയിലേക്ക് വന്നു. അന്ന് സൈക്കിളിലിാണ് കമല്‍ അഭിനയിക്കാന്‍ വരുന്നത്. ആദ്യം വെറുതേ ഒന്ന് അഭിനയിപ്പിച്ച് നോക്കാമെന്ന് കരുതി. മല്ലിക, സുകുമാരിചേച്ചി തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ട്. അതിലൊരു ഷോട്ടില്‍ കമല്‍ ഹാസന്റെ കഥാപാത്രം ഒരു തന്ത്രശാലിയാവും. ഷീലയുടെ കഥാപാത്രത്തെ സ്‌നേഹിച്ചിരുന്ന അംബരീഷിന്റെ കഥാപാത്രമാണ്.
വലിയൊരു പണക്കാരന്റെ ഭാര്യയാണ് ചിത്രത്തിലെ ഷീല. അവരെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ വേണ്ടി ഒരു ചെറുക്കനെ കൊണ്ട് വന്ന് ഫോട്ടോ എടുപ്പിക്കും. ആ ചെക്കനാണ് കമല്‍ ഹാസന്‍. അന്ന് പത്തൊന്‍പത് വയസാണ് നടന്.

വിഷ്ണു എന്നാണ് കമല്‍ ഹാസന്റെ കഥാപാത്രത്തിന്റെ പേര്. അവന്‍ ഷീലയുടെ അടുത്ത് വന്നിട്ട് ഒരു അലവലാതി പയ്യന്‍ നില്‍ക്കുന്നത് പോലെ നില്‍ക്കണം. ആ സീനെടുക്കുമ്പോള്‍ കമല്‍ ഹാസന്റെ ഒരു നോട്ടം ഉണ്ടായിരുന്നു. കറക്ട് ലുക്കാണ്. എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇവന്‍ ഭയങ്കര ടാലന്റ് ആണെന്ന് പലരും അന്ന് പറഞ്ഞു.
ആ കഥാപാത്രത്തെ ഉള്‍കൊള്ളാന്‍ കമല്‍ ഹാസന് സാധിച്ചു. അതിന് ശേഷമാണ് ഷീലയുമായിട്ടുള്ള സീന്‍ ചെയ്യുന്നത്. ഒന്നരലക്ഷം പോലും സിനിമയ്ക്ക് ചിലവായില്ല. വലിയ താരങ്ങളൊന്നും ഇല്ലാത്ത ചിത്രമായതിനാല്‍ അത് ആരും ഏറ്റെടുത്തില്ല. ആ സിനിമ സ്വന്തമായി വിതരണം ചെയ്തത് വഴി അക്കാലത്ത് അമ്പത്തിയഞ്ച് ലക്ഷം രൂപ സിനിമയ്ക്ക് ലഭിച്ചുവെന്നും രാധകൃഷ്ണന്‍ പറയുന്നു.


Click it and Unblock the Notifications











