'ആ സീൻ ഷൂട്ട് ചെയ്തശേഷം ഞാൻ അദ്ദേഹത്തിന്റെ കാലിൽ വീണ് നമസ്കരിച്ചു, അവിടെ നിന്നവർ മുഴുവൻ ചിരിച്ചു'
ചില സിനിമകളൊക്കെ നമ്മളറിയാതെ തന്നെ നമ്മുടെ ശീലങ്ങളായി മാറും. അങ്ങനെ മലയാളികളുടെ ശീലങ്ങളിൽ ഒന്നായി മാറിയ ഒരു സിനിമയാണ് മേലേപ്പറമ്പിൽ ആൺവീട്. ജയറാം-രാജസേനൻ കൂട്ടുകെട്ടിൽ പിറന്ന സിനിമ മുപ്പത്തൊന്ന് വർഷങ്ങൾക്കിപ്പുറം ഇന്ന് കണ്ടാലും ഏറെ സന്തോഷം നൽകും. ഈ സിനിമയിലെ സീൻ ബൈ സീൻ ഡയലോഗുകൾ മലയാളികൾക്ക് മനപാഠമാണ്. അതിൽ മിക്കതും നിത്യജീവിതത്തിൽ നമ്മൾ പ്രയോഗിക്കാറുമുണ്ട്.
ഏറ്റവും കൂടുതൽ പ്രേക്ഷകരെ ചിരിപ്പിച്ചത് വേലക്കാരിയായി ഇരുന്താലും നീയെൻ മോഹവല്ലിയെന്ന് ജഗതി ശ്രീകുമാർ പറയുന്ന സീനാണ്. അത്രത്തോളം മനോഹരമായി ഇനി മറ്റാർക്കും പുനസൃഷ്ടിക്കാൻ കഴിയാത്ത വിധം ഐക്കോണിക്കാണ് ആ സീനും ജഗതിയുടെ പ്രകടനവും. ആ സീൻ അത്രത്തോളം മികച്ചതായത് ജഗതി ശ്രീകുമാർ എന്ന പ്രതിഭയുടെ കഴിവ് ഒന്നുകൊണ്ട് മാത്രമാണെന്ന് പറയുകയാണ് സംവിധായകൻ രാജസേനൻ.

ആ സീൻ ഷൂട്ട് ചെയ്തപ്പോഴുണ്ടായ അനുഭവവും സംവിധായകൻ പങ്കുവെച്ചു. പ്രേം നസീര്‍ സുഹൃത്‌സമിതിയുടെ അവാര്‍ഡ് ജഗതി ശ്രീകുമാറിന് സമ്മാനിക്കുന്ന ചടങ്ങിൽ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സംവിധായകൻ. വേലക്കാരിയായി ഇരുന്താലും നീയെൻ മോഹവല്ലിയെന്ന സീൻ ഷൂട്ട് ചെയ്തശേഷം താൻ ജഗതി ശ്രീകുമാറിന്റെ കാലിൽ വീണ് നമസ്കരിച്ചുവെന്നും സംവിധായകൻ പറഞ്ഞു.
ജഗതി ചേട്ടൻ എന്നെ വിളിച്ച് പറഞ്ഞു... ഈ ഡയലോഗ് റിഹേഴ്സൽ ചെയ്യാതെ ഞാനൊന്ന് പറയാം. സേനൻ ടേക്ക് എടുത്തോളൂ. അത് പോരെങ്കിൽ നമുക്ക് വീണ്ടും എടുക്കാമല്ലോയെന്ന് പറഞ്ഞു. ക്യാമറ കുട്ടേട്ടനായിരുന്നു. കുട്ടേട്ടാ... പുള്ളി എന്തോ മനസിൽ പ്ലാൻ ചെയ്ത് വെച്ചിട്ടുണ്ടെന്ന് ഞാനും പറഞ്ഞു. വേലക്കാരിയായി ഇരുന്താലും നീ എൻ മോഹവല്ലിയെന്ന് മാത്രമെ ആ സ്ക്രിപ്റ്റിൽ എഴുതിയിട്ടുണ്ടായിരുന്നുള്ളു.
എന്നോട് എവിടേക്കെങ്കിലും മാറി നിൽക്കാൻ കൂടി ജഗതി ചേട്ടൻ പറഞ്ഞു. അങ്ങനെ ഞാൻ സ്റ്റാർട്ട് ക്യാമറ ആക്ഷൻ പറഞ്ഞ ശേഷം കുറച്ച് മാറി ഒളിച്ച് നിന്നു. പിന്നെ സംഭവിച്ചത് എന്താണെന്ന് സിനിമ കണ്ട നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ. ചേട്ടന്റെ പ്രകടനം കണ്ട് ചിരിച്ച് ഞാൻ തകർന്നുപോയി. ക്യാമറാമാൻ കുട്ടേട്ടൻ വരെ ചിരിച്ച് തകർക്കുകയാണ്. അവിടെ നിന്നവർ മുഴുവൻ ചിരിക്കുകയായിരുന്നു. എനിക്ക് കട്ട് പറയാനും പറ്റുന്നില്ല.
കാരണം എവിടെ കട്ട് പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അത്രത്തോളം അദ്ദേഹം പെർഫോം ചെയ്തുകൊണ്ടിരിക്കുകയാണ്. അവസാനം ഞാൻ എവിടെയോ നിന്ന് ഒരു കട്ട് വിളിച്ച് പറഞ്ഞു. സത്യത്തിൽ ആ സീൻ ഷൂട്ട് ചെയ്തശേഷം ഞാൻ അദ്ദേഹത്തിന്റെ കാലിൽ വീണ് നമസ്കരിച്ചു. കാരണം അങ്ങനൊരു മോഡുലേഷനിൽ പറയാൻ കഴിയുന്ന ഒരു നടനെയെ ഞാൻ ഇതുവരെ കണ്ടിട്ടുള്ളു... അതാണ് ജഗതി ശ്രീകുമാർ.

അദ്ദേഹത്തിന് പ്രേം നസീറിന്റെ പേരിൽ കിട്ടുന്നൊരു അവാർഡ് ഇതിനേക്കാൾ വലിയൊരു കിട്ടേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത് എന്നാണ് രാജസേനൻ പറഞ്ഞത്. ഗിരീഷ് പുത്തഞ്ചേരിയുടെ കഥയ്ക്ക് രഘുനാഥ് പലേരി രചന നിർവഹിച്ച് മാണി സി കാപ്പനാണ് മേലേപ്പറമ്പിൽ ആൺവീട് നിർമ്മിച്ചത്. ആണുങ്ങൾ മാത്രമുള്ള മേലേപ്പറമ്പിൽ എന്ന വീട്ടിലേക്ക് ഒരു പെണ്ണ് കയറി വരുമ്പോൾ ഉണ്ടാകുന്ന സംഭവവികാസങ്ങൾ നർമ്മത്തിൻ്റെ ഭാഷയിൽ അതീവരസകരമായി ചിത്രീകരിച്ചിരിക്കുന്നതാണ് സിനിമ.
ശോഭന, വിജയരാഘവൻ, ജനാർദ്ദനൻ, നരേന്ദ്രപ്രസാദ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, മീന എന്നിവരാണ് ജയറാമിനും ജഗതിക്കും പുറമെ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.


Click it and Unblock the Notifications