മോഹന്‍ലാലിനെയും കൂട്ടുകാരെയും സെറ്റില്‍ നിന്നും ഇറക്കി വിട്ടു; ആ വാശിയ്ക്ക് അവരൊരു സിനിമ ചെയ്‌തെന്ന് സംവിധായകൻ
താരരാജാവായി മോഹന്‍ലാല്‍ സിനിമയില്‍ വാഴുകയാണ്. അഭിനയിച്ച് തുടങ്ങിയ നാള്‍ മുതലിങ്ങോട്ട് നല്ല അവസരങ്ങളാണ് ലാലിനെ തേടി എത്തിയത്. എന്നാല്‍ പ്രേക്ഷകര്‍ക്ക് പോലും അറിയാത്ത പല സംഭവങ്ങളും സിനിമാ സെറ്റുകളില്‍ നടന്നിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെയും കൂട്ടുകാരെയും സിനിമയുടെ ലൊക്കേഷനില്‍ നിന്നും പുറത്താക്കേണ്ടി വന്നതിനെ പറ്റി സംവിധായകന്‍ രാജീവ് നാഥ് മനസ് തുറക്കുകയാണ്.
അന്ന് ലൊക്കേഷനില്‍ താമസിക്കാന്‍ വേണ്ടി സുഹൃത്തുക്കളുടെ കൂടെയാണ് മോഹന്‍ലാല്‍ വന്നത്. അവിടെ സ്ഥലമില്ലെന്ന് പറഞ്ഞ് അവരെ പറഞ്ഞ് വിടുകയും ചെയ്തു. അതിന്റെ വാശിയ്ക്ക് മോഹന്‍ലാലും കൂട്ടുകാരും ചേര്‍ന്ന് സ്വന്തമായി ഒരു സിനിമ വരെ ചെയ്‌തെന്നാണ് ലാൽസലാം എന്ന പരിപാടിയില്‍ രാജീവ് നാഥ് സംസാരിച്ചത്. ഈ വീഡിയോ പുറത്ത് വന്നതോടെയാണ് രസകരമായ കഥ വീണ്ടും ചര്‍ച്ചയായത്.

മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും സിനിമാ ചിത്രീകരണത്തിനിടയില്‍ പുറത്താക്കിയെന്ന കഥയെ കുറിച്ചാണ് അവതാരക ചോദിച്ചത്. 'അത് പ്രിയദര്‍ശനല്ല, മോഹന്‍ലാല്‍, നിര്‍മാതാവ് സുരേഷ് കുമാര്‍, പിന്നെ എന്റെ സഹോദരന്‍ അശോക് എന്നിവരായിരുന്നു. നെടുമുടി വേണുവിനെ നായകനാക്കി 'സൂര്യന്റെ മരണം' എന്നൊരു സിനിമ ചെയ്തിരുന്നു. മന്നാര്‍ എന്ന് പറയുന്ന സ്ഥലത്താണ് ഈ സിനിമയുടെ ചിത്രീകരണം നടന്നത്. അന്ന് കുറച്ച് കാശുമായി ഇവര്‍ മൂന്ന് പേരും ലൊക്കേഷനിലേക്ക് വന്നു.

അവര്‍ അവിടെ താമസിക്കാനായി വന്നതാണ്. ഒരു വീടേ ഉള്ളു. അകെ ഇരുപത് പായും പതിനഞ്ച് തലയണയും മാത്രമാണ് അവിടെയുള്ളത്. താമസിക്കാന്‍ കുറച്ച് സ്ഥലമേയുള്ളു. പക്ഷേ ഇവരാണെങ്കില്‍ വലിയ സന്തോഷത്തോടെ അവിടെ കൂടാന്‍ വന്നതാണ്. അന്ന് മോഹൻലാലടക്കമുള്ളവർ കോളേജില്‍ പഠിക്കുന്ന കാലമാണ്.

ഇവിടെ കിടക്കാന്‍ സ്ഥലമില്ല, കുറച്ച് കഴിയുമ്പോള്‍ ഇവരെ പറഞ്ഞ് വിടണമെന്ന് ഞാന്‍ വേണുവിനോട് പറഞ്ഞു. അങ്ങനെ അവിടുന്നുള്ള ലാസ്റ്റ് ബസിന് അവര്‍ കയറി പോയി. എങ്കില്‍ പിന്നെ നമുക്ക് പോയി ഒരു സിനിമ എടുക്കാമെന്ന് ഇവര്‍ തീരുമാനിച്ചു. ആ പോക്കിലാണ് തിരനോട്ടം എന്ന സിനിമയുണ്ടാവുന്നത്. അത് നല്ല കാര്യമാണെന്ന്', സംവിധായകന്‍ രാജീവ് നാഥ് പറയുന്നു.

രാജീവ് നാഥിനെ കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ മോഹന്‍ലാലും പങ്കുവെച്ചിരുന്നു. 'ഒരിക്കല്‍ എന്നെയും സുഹൃത്തുക്കളെയും സിനിമയുടെ സെറ്റില്‍ നിന്നും പുറത്താക്കിയെങ്കിലും പിന്നീട് 'അഹം' എന്ന സിനിമയില്‍ എന്നെ നായകനാക്കിയിരുന്നു. അതിന് ശേഷം പകല്‍ നക്ഷത്രങ്ങള്‍ എന്നൊരു ചിത്രത്തില്‍ കൂടി ഞങ്ങളൊരുമിച്ചു. മോഹന്‍ലാലായി തന്നെ രസം എന്ന ചിത്രത്തിലും അഭിനയിച്ചു. അതിനെക്കാളുപരി അദ്ദേഹത്തിന്റെ വിവാഹത്തിലും താന്‍ പങ്കെടുത്തതായി മോഹന്‍ലാല്‍ പറയുന്നു.
അന്ന് കല്യാണവീട്ടില്‍ ചെന്നപ്പോള്‍ ആള്‍ക്കാര്‍ എന്റെ ചുറ്റിനും കൂടി. ഇതോടെ അദ്ദേഹത്തിന്റെ ഭാര്യ പിതാവ് എന്റെ അടുത്ത് വന്ന് പേര് ചോദിച്ചു. മരുമകന്‍ എന്നെ വച്ച് സിനിമ ചെയ്തത് പോലും അദ്ദേഹം അറിഞ്ഞിരുന്നില്ലെന്നാണ്', തമാശരൂപേണ മോഹന്‍ലാല്‍ പറയുന്നത്.


Click it and Unblock the Notifications