നല്ല സിനിമ ആഗ്രഹിക്കുന്നവർ അഡ്ജസ്റ്റ്മെന്റ് ചോദിക്കാറില്ല, അവർ ബ്രോക്കർ ബിസിനസ് ചെയ്യുന്നവർ; നിർമാതാവ്
അഭിനയം രക്തത്തിൽ അലിഞ്ഞ് ചേർന്നിട്ടുള്ളതുകൊണ്ട് തന്നെ ഉപരി പഠനം പൂർത്തിയാക്കി തിരിച്ചെത്തിയപ്പോൾ മുതൽ സിനിമാ മോഹം വരലക്ഷ്മിക്കുണ്ടായിരുന്നു. സൽസയിൽ അടക്കം പ്രാവീണ്യമുള്ള താരം സിനിമയിലേക്ക് കടക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. എന്നാൽ പിതാവ് ശരത്ത്കുമാറിന് മകൾ സിനിമയിലേക്ക് വരുന്നതിനോട് താൽപര്യമുണ്ടായിരുന്നില്ല. നടന്റെ ആദ്യ വിവാഹത്തിൽ പിറന്ന മകളാണ് വരലക്ഷ്മി.
തുടക്കത്തിൽ ശരത്ത് സമ്മതം നൽകാതെ ഉറച്ച് നിന്നുവെങ്കിലും അവസാനം മകൾക്ക് വേണ്ടി വാശി ഉപേക്ഷിച്ച് അനുവാദം നൽകി. താരപുത്രിയെന്നുള്ള ടാഗോട് കൂടിയാണ് സിനിമയിലേക്ക് എത്തിയതെങ്കിലും ഒന്നും വരലക്ഷ്മിക്ക് എളുപ്പമായിരുന്നില്ല. ആദ്യ സിനിമ സിമ്പുവിനെ നായകനാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത പോടാ പോടിയായിരുന്നു. സിനിമ പരാജയപ്പെട്ടുവെങ്കിലും വരലക്ഷ്മിക്ക് ആരാധകരുണ്ടായി.

ഒരു കാലത്ത് സൂപ്പർ സ്റ്റാറായിരുന്ന താരത്തിന്റെ മകളാണ് എന്നുള്ള മനോഭാവത്തോടെയല്ല വരലക്ഷ്മി സിനിമകളെ സമീപിച്ചത്. ചെറുതും വലുതുമായതും നായിക വേഷങ്ങളും വില്ലത്തി റോളുകളും വരെ വരലക്ഷ്മി ചെയ്യുമായിരുന്നു. നാൽപ്പത് വയസുകാരിയായ വരലക്ഷ്മിയുടെ പന്ത്രണ്ട് വർഷത്തെ സിനിമാ ജീവിതത്തിനിടെ തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.
വരലക്ഷ്മി എന്ന പേര് കേൾക്കുമ്പോൾ മലയാളികൾക്ക് ആദ്യം ഓർമ വരുന്നത് കസബയിൽ മമ്മൂട്ടിക്കൊപ്പമുള്ള നടിയുടെ പ്രകടനം തന്നെയാണ്. സിനിമാ കുടുംബത്തിലെ അംഗമാണെങ്കിലും അഭിനയിക്കാൻ വന്നശേഷം പല മോശം സാഹചര്യങ്ങളിലൂടെയും കടന്നുപോകേണ്ട അവസ്ഥ വരലക്ഷ്മിക്കുണ്ടായിട്ടുണ്ട്.
അഡ്ജെസ്റ്റ്മെന്റുകൾ ആവശ്യപ്പെട്ട് പലരും തന്നെ സമീപിച്ചിട്ടുള്ളതായി വരലക്ഷ്മി വെളിപ്പെടുത്തിയതും വൈറലായിരുന്നു. സിനിമയിൽ എനിക്കും അഡ്ജസ്റ്റ്മെന്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്റെ അച്ഛൻ സിനിമയിലാണ്. എന്നിട്ടും എനിക്കും ഈ അവസ്ഥയുണ്ടായി. അത് വലിയ ഞെട്ടലുണ്ടാക്കി എന്നാണ് നടി തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് സംവിധായകൻ കെ. രാജൻ നൽകിയ അഭിമുഖമാണ് ചർച്ചയാകുന്നത്.
നല്ല സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നവർ നടിമാരോട് അഡ്ജസ്റ്റ്മെന്റ് ചോദിക്കാറില്ലെന്ന് രാജൻ പറയുന്നു. എല്ലാവരും അഡ്ജസ്റ്റ്‌മെന്റുകൾ ആവശ്യപ്പെടുന്നില്ല. സിനിമ നന്നാകണമെന്ന് കരുതി സിനിമ ചെയ്യാൻ വരുന്നവർ ഒരു നടിയോടും ഇങ്ങനെ ചോദിക്കാറില്ല. മറുവശത്ത് ബ്രോക്കർ ബിസിനസ് ചെയ്യാൻ ശീലിച്ചവർ അവരാണ് നടിമാരോട് ഇങ്ങനെ ചോദിക്കാൻ മുതിരുന്നതെന്നായിരുന്നു രാജന്റെ മറുപടി.

വരലക്ഷ്മിയുടെ രണ്ടാനമ്മയും നടിയുമായ രാധിക ശരത്കുമാർ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നശേഷം തെന്നിന്ത്യൻ സിനിമയിൽ താൻ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ അനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. അനുഭവങ്ങൾ തുറന്ന് പറയേണ്ട സമയത്ത് താരകുടുംബമാണെന്ന് കരുതി വിട്ടൊഴിഞ്ഞ് നിൽക്കുന്നവരല്ല ശരത്ത് കുമാറും വരലക്ഷ്മിയും രാധികയുമൊന്നും.
മലയാളത്തിൽ മോഹൻലാൽ നായകനായ സിനിമയിൽ വരെ രാധിക പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഒരു വർഷം മുമ്പായിരുന്നു വരലക്ഷ്മിയുടെ വിവാഹം. മുംബൈയിൽ ബിസിനസുകാരനായ നിക്കോളായ് സച്ച്ദേവാണ് നടിയുടെ പങ്കാളി. നിക്കോളായ് വിവാഹമോചിതനും ഒരു പെൺകുട്ടിയുടെ അച്ഛനുമാണ്. പതിനഞ്ച് വർഷത്തോളം നീണ്ട സൗഹൃദത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്.
അത്യാഢംബരപൂർവം നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. ശരത്ത് കുമാറും രണ്ടാം ഭാര്യ രാധികയും മക്കളും നിക്കോളായിയുടെ മകളും എല്ലാം വിവാഹത്തിൽ പങ്കെടുത്തിരുന്നു. ദി വെർഡിക്ടാണ് അവസാനം റിലീസ് ചെയ്ത വരലക്ഷ്മിയുടെ സിനിമ. നടൻ വിജയ്, പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു തുടങ്ങിയവർ ഭാഗമാകുന്ന ജനനായകനിൽ വരലക്ഷ്മിയും ഒരു സുപ്രധാന വേഷം അഭിനയിക്കുന്നുണ്ട്. വിജയിയുടെ സിനിമ ജീവിതത്തിലെ അവസാന സിനിമയാകും ജനനായകൻ എന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications











