ഭാര്യക്കാണ് ആദ്യം വന്നത്, പിന്നീട് എനിക്കും, കൊവിഡ് അനുഭവം പങ്കുവെച്ച് ആർ എസ് വിമൽ
കൊവിഡ് വൈറസ് വ്യാപനം വീണ്ടും ജനങ്ങളെ ആശങ്കയിൽ ആഴ്ത്തിയിട്ടുണ്ട്. കൊറോണ വൈറസിനെ പിടിച്ചു കെട്ടാനുള്ള യുദ്ധത്തിലാണ് സർക്കാരും ആരോഗ്യപ്രവർത്തകരും. സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കുമൊപ്പം ജനങ്ങളും കൊവിഡ് മഹാമാരിക്കെതിരെയുള്ള യുദ്ധത്തിലുണ്ട്. മഹാമാരിയുടെ പശ്ചാത്തലത്തിൽ വീണ്ടും കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സാഹചര്യം വഷളായതിനെ തുടർന്നാണ് സർക്കാർ രണ്ട് ആഴ്ച ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

ഇപ്പോഴിത കൊവിഡ് അനുഭവം പങ്കുവെച്ച് സംവിധായകൻ ആർ എസ് വിമൽ. രണ്ടാഴ്ചയോളം കൊവിഡുമായി മല്ലിട്ട അനുഭവത്തെ കുറിച്ചാണ് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചത്. കോവിഡിനെപ്പറ്റി കേട്ടറിഞ്ഞതൊക്കെ ഒന്നുമല്ലെന്ന് ബോധ്യപ്പെട്ട ദിനരാത്രങ്ങളായിരുന്നുവെന്നും മനസുകൊണ്ടും ശരീരം കൊണ്ടും തകർന്നുപോകുന്ന അവസ്ഥയായിരുന്നുവെന്നും സംവിധായകൻ പോസ്റ്റിൽ പറയുന്നു. കൂടാതെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സിംഗ് സ്റ്റാഫിനുമൊക്കെ നന്ദി പറയുകയും ചെയ്യുന്നുണ്ട്.
സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ...
''ഇന്ന് നെഗറ്റീവ് ആയി. കഴിഞ്ഞ രണ്ടാഴ്ച... കൊവിഡിനെക്കുറിച്ച് കേട്ടറിഞ്ഞതൊക്ക ഒന്നുമല്ലന്ന് ബോധ്യപ്പെട്ട ദിനരാത്രങ്ങൾ. മനസുകൊണ്ടും ശരീരം കൊണ്ടും തകർന്നു പോകുന്ന അവസ്ഥ. ജീവിക്കാനുള്ള ഓട്ടത്തിൽ കരുതി വേണം ജീവിക്കാൻ എന്ന് ബോധ്യമാക്കിയ ആശുപത്രി വാസം. ഈ ഓടിയതൊക്കെ ഭക്ഷണതിന് വേണ്ടിയായിരുന്നല്ലോ. ഇപ്പോൾ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്. അതാണ് കോവിഡ്. ഭാര്യക്കാണ് ആദ്യം വന്നത്. പിന്നീട് എനിക്കും...
നമ്മൾ എത്ര മുൻകരുതൽ എടുത്താലും പണി കിട്ടാൻ വളരെ എളുപ്പമാണ്.
തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ പ്രിയ സഹോദരൻ ജോജോക്കു ഹൃദയത്തിൽ നിന്നും നന്ദി. ഒപ്പം വിനോദ്. ജിതേൻ ചികിത്സിച്ച ഡോക്ടർ.. നഴ്സിംഗ് സ്റ്റാഫ്സ് തുടങ്ങി എല്ലാർക്കും വളരെ വളരെ നന്ദി. ഈ ഹോസ്പിറ്റലിലെ ഓരോ ദിവസം കഴിയുന്തോറും കൊവിഡ് ചികിത്സ ക്കുള്ള ഫ്ലോറുകൾ കൂടിവരുന്നു. ഹോസ്പിറ്റൽ സ്റ്റാഫുകൾ നെട്ടോട്ടമൊടുന്നു. ജോജോയെ വിളിക്കുമ്പോൾ സന്തോഷത്തോടെ മാത്രം സംസാരിക്കുന്നു. ദുരന്തങ്ങളുടെ വാർത്തകൾ അറിയിക്കാതെ മനപ്പൂർവം ശ്രമിക്കുന്നു. രുചിയും ഗന്ധവും വിശപ്പും ആരോഗ്യവും തിരിച്ചുവരുന്ന കാലത്തിനുവേണ്ടി കാത്തിരിക്കുന്നുജാഗ്രത... അല്ലാതെ മറ്റൊന്നില്ല'' ആർ എസ് വിമൽ കുറിച്ചു.
ആർ എസ് വിമൽ ഫേസ്ബുക്ക് പോസ്റ്റ്


Click it and Unblock the Notifications











