മമ്മൂട്ടി ചെയ്താല്‍ ശരിയാവില്ലെന്ന് തോന്നി, നാടന്‍ തല്ല് തന്നെ വേണം, ആ ഹിറ്റ് ചിത്രത്തിൽ നിന്ന് നടനെ മാറ്റി
മലയാള സിനിമയുടെ തീരാനാഷ്ടമാണ് സംവിധായകൻ സച്ചിയുടെ വേർപാട്. മികച്ച ഒരുപിടി ചിത്രങ്ങൾ ബാക്കിയാക്കിയാണ് സച്ചി സിനിമ ഇല്ലാത്ത ലോകത്ത് യാത്രയായത്. ചെറിയ സമയം കൊണ്ട് മലയാള പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങളായിരുന്നു സച്ചി നൽകിയതും. അനാർക്കലിയും അയ്യപ്പനും കോശിയും അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന ഡ്രൈവിംഗ് ലൈസൻസ്, ചേട്ടായീസ്, റൺ ബേബി റൺ,രാമലീല തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.
പൃഥ്വിരാജ്, ബിജു മേനോൻ പ്രധാന വേഷത്തിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയുമാണ് സച്ചി അവസാനം തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം. 2020 ഫെബ്രുവരി 7-ന് ആയിരുന്നു ചിത്രം തിയേറ്ററിൽ എത്തിയത്. സിനിമയോടൊപ്പം തന്നെ ബിജു മേനോന്റേയും പൃഥ്വിരാജിന്റേയും പ്രടകനവും ശ്രദ്ധിക്കപ്പെട്ടിരുന്നു, തെന്നിന്ത്യയിലും ബോളിവുഡിലും സിനിമയുടെ റീമേക്ക് ഒരുങ്ങുന്നുണ്ട്. ഇപ്പോഴിത അയ്യപ്പനും കോശിയുടേയും കാസ്റ്റിനെ കുറിച്ച് സച്ചിയുടെ ഭാര്യ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. കേരളകൗമുദി ഫ്ലാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിൽ മമ്മൂട്ടിയെ ആണ് ആദ്യം പരിഗണിച്ചിരുന്നതെന്നാണ് സിജി പറയുന്നത്. എന്നാൽ പിന്നീട് മമ്മൂട്ടിയെ മാറ്റുകയായിരുന്നു. ഇതിന്റെ കാരണവും വ്യക്തമാക്കിയിട്ടുണ്ട്.

'സച്ചിയും പൃഥ്വിയും ഹൃദയം കൊണ്ട് ഒരേരീതിയിൽ ചിന്തിക്കുന്ന ആൾക്കാരാണ്.സച്ചി പറഞ്ഞുകഴിഞ്ഞാൽ അത് പെട്ടെന്ന് പൃഥിരാജിന് മനസിലാകും.അയ്യപ്പനും കോശിയുടെയും തിരക്കഥ ആലോചിച്ചുതുടങ്ങുന്ന വേളയിൽ അത് മമ്മൂട്ടിയും ബിജുമേനോനുമായിരുന്നു. അയ്യപ്പൻനായർ മമ്മൂട്ടിയും ബിജുമേനോൻ കോശിയും.ഓരോ സീനും എഴുതിയശേഷം എന്നെ വായിച്ചുകേൾപ്പിക്കും അപ്പോൾ മമ്മൂട്ടിയേയും ബിജുമേനോനെയുമാണ് കൺസീവ് ചെയ്തുകൊണ്ടിരുന്നത്.
ക്‌ളൈമാക്സ് എഴുതുമ്പോൾ പറഞ്ഞു. ഇത് മമ്മൂക്കയ്ക്ക് പറില്ല. നമ്മൾക്ക് റാ ഫൈറ്റ് തന്നെവേണം. വെള്ളം ചേർക്കാൻ പറ്റില്ല. പെർഫക്ഷൻ സച്ചിക്ക് അത്രമാത്രം പ്രധാനമായിരുന്നു. നമ്മൾക്ക് രാജുവിനെയും (പ്രൃഥ്വിരാജ് )ബിജുവിനേയും ചേർക്കാം. എന്നു പറഞ്ഞു.രാജു ഇത്‌ചെയ്യുമോയെന്ന് ഞാൻ ചോദിച്ചു. അപ്പോൾ മറുപടി ഇങ്ങനെയായിരുന്നു.ഈ രണ്ട് കഥാപാത്രങ്ങൾ ഞാൻ രാജുവിന്റെ മുന്നിൽ നീട്ടിയാൽ രാജു ഇതിൽ കോശിയെ സെലക്ട് ചെയ്യും. രാജുവെന്ന വ്യക്തിയെ അത്രയ്ക്ക് സച്ചി മനസിലാക്കിയിരുന്നു. രാജുവിനെപ്പോലെ തന്നെ ആരുടെ മുന്നിലും എന്തഭിപ്രായവും തുറന്നു പറയുന്ന വ്യക്തിത്വമുള്ളയാളായിരുന്നു. സച്ചിയും.കാരക്ടറുള്ളയാളാണ്.വ്യക്തിത്വം അടിയറവ് വയ്ക്കില്ല. ഒരുവാക്ക് പറഞ്ഞാൽ അത് പാലിക്കാൻ വേണ്ടി ഏത് അറ്റം വരെയും പോകും. പറഞ്ഞാൽ പറഞ്ഞിടത്ത് നിൽക്കും'. എന്നും സിജി അഭിമുഖത്തിൽ പറയുന്നു.
സച്ചിയുടെ ഏറ്റവും മികച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും. രണ്ട് മനുഷ്യരുടെ ഇഗോയുടെ കഥയാണ് ചിത്രം പറയുന്നത്. പട്ടാളത്തിൽ 16 വർഷത്തെ സർവീസിനുശേഷം ഹവീൽദാർ റാങ്കിൽ വിരമിച്ച കട്ടപ്പനക്കാരനായ കോശിയും(പൃഥ്വിരാജ്) അട്ടപ്പാടിയിലെ പോലീസ് സ്റ്റേഷനിലെ എസ്.ഐയായ അയ്യപ്പൻ നായരും(ബിജു മേനോൻ) തമ്മിലുണ്ടാകുന്ന ഒരു നിയമപ്രശ്നമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. അട്ടപ്പാടിയിലാണ് സിനിമ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ നിർണായക രംഗമാണ് ക്ലൈമാക്സിലെ സംഘട്ടനം. ഡ്യൂപ്പ് ഉപയോഗിക്കാതെയാണ് പൃഥ്വിരാജും,ബിജു മേനോനും ഈ സംഘട്ടനം ചെയ്തിരിക്കുന്നത്. ഇത ഈ സംഘട്ടന രംഗത്തെ കുറിച്ച് താരങ്ങൾ പല അഭിമുഖത്തിലും വെളിപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ വൻ വിജയമായിരുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം പുരോഗതമിക്കുകയാണ്. റാണയും പവൻ കല്യാണുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്.


Click it and Unblock the Notifications