ശോഭനയെയും റഹ്മാനെയും കുറിച്ച് ജ്യോത്സ്യന്റെ പ്രവചനം; ഷൂട്ടിംഗിനിടെ നടന്നത് ഇന്നും ദേഹം നടുക്കുന്നു; സംവിധായകൻ
മലയാള സിനിമാ ലോകത്ത് ഒരു കാലത്തെ ശ്രദ്ധേയ ജോഡിയായിരുന്നു ശോഭനയും റഹ്മാനും. ഇവർ ഒരുമിച്ച് അഭിനയിച്ച പല സിനിമകളും ശ്രദ്ധ നേടി. കാണാമറയത്ത്, ഈറൻ സന്ധ്യ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. 1985 ൽ പുറത്തിറങ്ങിയ ഇവരുടെ സിനിമയാണ് തമ്മിൽ തമ്മിൽ. നടൻ മമ്മൂട്ടിയും ഈ സിനിമയിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കവെ സംവിധായകൻ സാജൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ശോഭനയെയും റഹ്മാനെയും സിനിമയിലേക്ക് തെരഞ്ഞെടുത്തതിനെക്കുറിച്ചും ഷൂട്ടിംഗിനിടെയുണ്ടായ നടുക്കിയ സംഭവത്തെക്കുറിച്ചുമാണ് ഇദ്ദേഹം സഫാരി ടിവിയിൽ സംസാരിച്ചത്. കോര എന്ന ജോത്സ്യന്റെ നിർദ്ദേശ പ്രകാരമാണ് ഈ സിനിമയിലേക്ക് അഭിനേതാക്കളെ തീരുമാനിച്ചതെന്ന് സാജൻ പറയുന്നു.

ഞാനും മമ്മൂട്ടിയും നല്ല പൊരുത്തമാണ് നോക്കേണ്ട എന്നാണ് കോര സർ പറഞ്ഞത്. ശോഭനയെയും റഹ്മാനെയും വെച്ചാൽ ഈ പടം സൂപ്പർ ഹിറ്റാകുമെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ ഡേറ്റ് ഓക്കെയാണ്. മമ്മൂട്ടിയുടെ ഡേറ്റിനനുസരിച്ച് റഹ്മാന്റെ ഡേറ്റ് ഒപ്പിച്ചെടുത്തു. ശോഭന അന്ന് ഒരുപാട് പടങ്ങൾ ചെയ്യുന്നില്ല. ഏപ്രിൽ 18 പോലും ശോഭനയ്ക്ക് ഇഷ്ടമുണ്ടായിട്ട് ചെയ്തതല്ല. സുകുമാരി ചേച്ചിയുടെ നിർബന്ധം കൊണ്ട് ചെയ്തതാണ്. അന്ന് ശോഭനയ്ക്ക് സിനിമയിൽ അഭിനയിക്കാൻ വലിയ താൽപര്യമില്ല.
പഠിക്കണമെന്നാണ്. മാത്രമല്ല ആ കുട്ടിക്ക് ഡാൻസാണ് പ്രധാനം. സിനിമ മോഹിച്ചിട്ടില്ല. എങ്കിൽ പോലും ഈ സിനിമ ചെയ്യാൻ ശോഭന തയ്യാറായെന്ന് സാജൻ ഓർത്തു. സിനിമയിലെ ഹൃദയം ഒരു വീണയായി എന്ന ഗാന രംഗം ചിത്രീകരിച്ചതിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. കോവളത്ത് അങ്ങകലെ കുറച്ച് പാറകളുടെ അവിടെ വെച്ച് ഷൂട്ട് ചെയ്യാമെന്ന് ഞാൻ പറഞ്ഞു. ശോഭനയ്ക്ക് ഭരതനാട്യത്തിന്റെ വസ്ത്രമാണ്. ഷൂട്ട് തുടങ്ങി.

പക്ഷെ തിരമാല വരുന്നില്ല. ആ പാറയിൽ പോയി നിൽക്കട്ടെ, അവിടെ നല്ല തിര വരുന്നുണ്ടെന്ന് റഹ്മാൻ പറഞ്ഞു. ശരിയെന്ന് ഞങ്ങൾ. തിരമാലയടിക്കവെ ഞങ്ങൾ ക്യാമറ ഓൺ ചെയ്ത് സീനെടുത്തു. എന്നാൽ ശോഭനയെയും റഹ്മാനെയും കാണാനില്ല. ഞങ്ങൾ പരിഭ്രാന്തരായി. നോക്കിയപ്പോൾ പാറയുടെ ഇടയിലുള്ള കല്ലിൽ ഉടക്കിയ റഹ്മാന്റെ ഷൂവിൽ പിടിച്ച് കിടക്കുകയാണ് ശോഭന. വലിയ തിരമാല അടിച്ചപ്പോൾ ബാലൻസ് തെറ്റിയതാണ്. ശോഭനയുടെ കാൽ മുറിഞ്ഞിട്ടുണ്ട്.
അവിടെ മീൻ പിടിക്കുന്നവർ ഓടി വന്ന് ഞങ്ങളെ ഭയങ്കരമായി വഴക്ക് പറഞ്ഞു. ആരാണ് ഇവിടെ വെച്ച് ഷൂട്ട് ചെയ്യാൻ പറഞ്ഞത്, ഇവിടെ ഷൂട്ടിംഗ് പറ്റില്ലെന്ന് അവർ പറഞ്ഞു. ഈ സ്ഥലം കഴിഞ്ഞ് അങ്ങോട്ട് പോകാൻ പാടില്ലെന്ന് ഇംഗ്ലീഷിലും എഴുതി വെച്ചിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ശോഭന ആ ഷൂവിൽ പിടിച്ചത് കൊണ്ട് തിരയിൽ പോയില്ല. ഈ സ്ഥലത്ത് പല മരണങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് പിന്നീടാണ് അറിയുന്നത്. തിര കൊണ്ട് പോയി ആ ഗർത്തത്തിലേക്ക് പോയാൽ ശവശരീരം പോലും കാണാൻ പറ്റില്ലെന്നാണ് അവർ പറഞ്ഞത്. ഈ സംഭവം ഇപ്പോൾ പറയുമ്പോൾ പോലും ദേഹം നടുങ്ങുമെന്നും സാജൻ പറയുന്നു.


Click it and Unblock the Notifications











