മുഖ്യമന്ത്രിയെ കാണുന്നത് ദൈവതുല്യനായി, എന്നെ നോവിച്ചത് ഇതാണ്, വീഡിയോയുമായി ശാന്തിവിള ദിനേശ്
സംവിധായകൻ ശാന്തിവിള ദിനേശന്റെ യൂട്യൂബ് വീഡിയോ സോഷ്യൽ മീഡിയയിലും സിനിമകോളങ്ങളിലും വലിയ ചർച്ച വിഷയമാകാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് നടിയും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷമിക്കെതിര സംവിധായകൻ രംഗത്തെത്തിയിരുന്നു. ഇവരുടെ സ്വകാര്യ ജീവിതത്തെ കുറിച്ചായിരുന്നു ശാന്തിവിള ദിനേശന്റെ വീഡിയോ. തുടർന്ന് സംവിധായകനെതിരെ പരാതിയുമായി ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു സംവിധായകനെതിരെ കേസ് എടുത്തത്. ഇപ്പോഴിത സംഭവുമായി ബന്ധപ്പെട്ട് പുതിയ വീഡിയോയുമായി സംവിധായകൻ എത്തിയിരിക്കുകയാണ്.
തന്നെ വേദനപ്പിച്ച ഒന്ന് രണ്ട് കാര്യങ്ങൾ ചൂണ്ടികാണിച്ച് കൊണ്ടുള്ളതാണ് സംവിധായകന്റെ പുതിയ വീഡിയോ. സംഭവം നടന്നിട്ടും സിനിമാക്കാരോ പാർട്ടിക്കാരൊ തന്നെ വിളിച്ച് അന്വേഷിച്ചില്ലെന്നും അത് തന്നെ വല്ലാതെ വേദിപ്പിച്ചെന്നും സംവിധായകൻ വീഡിയോയിൽ പറയുന്നു. ഒരാളെയും പരിഹസിച്ചിട്ടില്ലെന്നും കേസുമായി സുപ്രീംകോടതി വരെ പോകാനും താൻ തയാറാണെന്നും ശാന്തിവിള ദിനേശ് യൂട്യൂബ് ചാനലിലൂടെ പറയുന്നുണ്ട്..

മലയാളികൾ ഉള്ളിടത്ത് എല്ലാവരും ഈ സംഭവം അറിഞ്ഞു കാണും എന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത് .
ഇന്നുവരെ ഒരാളെ തല്ലുകയോ തിരിച്ചു തല്ലുകയോ ചെയ്യാതെ ഒരാളുടെ പേരിൽ വാദിയായോ പ്രതിയായോ കോടതിയിൽപോലും കയറാതെ, ആ ഞാൻ ജാമ്യമില്ലാ വകുപ്പിൽ കേസിൽ പെട്ടിരിക്കുകയാണ്. ആ കേസ് എന്തുകൊണ്ടുവന്നു എന്നൊക്കെ നിങ്ങൾക്ക് അറിയാമായിരിക്കും. ഞാൻ കള്ളം പറയില്ല. ഈ പറയുന്നതൊക്കെ സത്യമാണ്. ഞാനൊരാളേയും പരിഹസിച്ചിട്ടില്ല. ജീവിക്കാൻ വേണ്ടിയാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. പട്ടിണിയായാൽ പോലും പണിയെടുത്ത് ജീവിക്കും. ആരുടെ മുന്നിലും മുട്ടുമടക്കില്ല. കേസിലെ വകുപ്പുകള്‍ ഇങ്ങനെ, ലൈംഗികചുവയുള്ള വർത്തമാനം പറഞ്ഞതായാണ് പരാതി. ഞാൻ അങ്ങനെയൊരിക്കലും പറഞ്ഞിട്ടില്ല. കാരണം, എംബിഎക്കാരനായ എന്റെ മകനും ഭാര്യയ്ക്കും ഒപ്പമിരുന്നാണ് ഈ വിഡിയോ ഞാൻ കാണുന്നത്. എന്റെ സിനിമാ ജീവിതത്തിൽ ആരോടും ദ്വായാർഥത്തിൽ സംസാരിച്ചിട്ടുമില്ലെന്നും വീഡിയോയിൽ പറയുന്നു.

സംവിധായകനെ വേദനിപ്പിച്ച കാര്യങ്ങളും അദ്ദഹം വീഡിയോയിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നുണ്ട്. എന്നെ വേദനിപ്പിച്ച ചില കാര്യങ്ങളുണ്ട്. 17ാം വയസ്സിൽ പാർട്ടി അംഗത്വം കിട്ടിയ ആളാണ് ഞാൻ. സംസ്ഥാനസർക്കാരിന്റെ ക്ഷേമനിധിബോർഡിൽ അംഗം. എന്റെ മകന്റെ പേരിൽ എനിക്ക് നാണംകെടേണ്ടി വന്നിട്ടില്ല. അങ്ങനെയൊരു കമ്യൂണിസ്റ്റുകാരനായ എനിക്കെതിരെ കേസ് എടുക്കുന്നതിനു മുമ്പ് ഇവരാരെങ്കിലും ഒരുവാക്ക് എന്നോട് ചോദിച്ചിരുന്നെങ്കിൽ എന്ന് ഓർത്തുപോയി. പിണറായി വിജയനെ ദൈവതുല്യനായി കാണുന്ന ആളാണ് ഞാൻ. ആ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത്, ജാമ്യമില്ലാ വകുപ്പിട്ട് തെരുവ് ഗുണ്ടയെപ്പോലെ ദിനേശിനെ അറസ്റ്റ് ചെയ്യാൻ ഇവർ ഉത്തരവിട്ടു.

'എന്നെ വേദനിപ്പിച്ച ഒന്നു രണ്ട് കാര്യങ്ങൾ ഉണ്ട്. എന്നെ ഫെഫ്കയിൽ നിന്ന് പുറത്താക്കാൻ നീക്കം നടക്കുന്നതായി അറിഞ്ഞു. ഇതിന്റെയൊക്കെ തല എവിടെനിന്നാണെന്ന് എനിക്കറിയാം. ഫെഫ്ക എന്നെ പുറത്താക്കട്ടെ, മാക്ട എന്നെ പുറത്താക്കട്ടെ. അതിലൊന്നും എനിക്ക് കുഴപ്പമില്ല. ഞാൻ മാക്ടയിലും ഫെഫ്കയിലുമൊക്കെ ആത്മാർത്ഥമായി പ്രവർത്തിച്ച ആളാണ്. എന്നെ ചതിക്കുന്നുവെന്ന് കണ്ടപ്പോൾ ഫെഫ്ക ഡയറക്ടേഴ്സിൽ നിന്നും ഇറങ്ങിപോയയാളാണ് ഞാൻ. ആ എന്നെ പുറത്താക്കുന്നെങ്കിൽ പുറത്താക്കട്ടെ. അതിലും എനിക്ക് വിഷമമില്ല.

പക്ഷേ എന്നെ നോവിച്ച സംഭവമെന്താണെന്ന് ചോദിച്ചാൽ ഒരു പാർട്ടി ബ്രാഞ്ചിൽ വർക്ക് ചെയ്യുന്ന എന്നെ ആ ബ്രാഞ്ചിലെ സെക്രട്ടറി പോലും വിളിച്ചിട്ട് സഖാവെ എന്താണ് സംഭവം, നിങ്ങൾക്ക് ഞങ്ങളുടെ പിന്തുണ വേണോ, ഞങ്ങൾ എന്തെങ്കിലും മുകളിലേക്ക് അറിയിക്കണോ എന്നൊരു വാക്ക് ഒരു സഖാവ് പോലും ചോദിച്ചില്ല. ആകെ ചോദിച്ചത് ഒരു യുവ സഖാവ് മാത്രം. ഞാൻ അയാൾക്ക് നല്ലൊരു സല്യൂട്ട് പറയുന്നു.സിനിമയിൽ എന്നെ വളരെക്കുറച്ച് പേരെ വിളിച്ചുള്ളു.ഞാൻ പ്രതീക്ഷിച്ച ഒരാളും വിളിച്ചില്ല. കാരണം എല്ലാവർക്കും പേടിയാണ്. ഞാനൊരു പെണ്ണുപിടിയനോ, കള്ളപ്പണം ഉണ്ടാക്കുന്നവനോ ആണെങ്കിൽ എന്നെ വിളിക്കണ്ട. ഇതൊന്നും ചെയ്യുന്നവനല്ല, ജീവിതത്തിൽ സത്യസന്ധമായി ജീവിക്കുന്നവൻ. ആ എന്നെയാണ് ഇവർ ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുത്തത്. ജാമ്യം കിട്ടിയതിന്റെ അരിശം തീർക്കാൻ ദിവസവും അവർ ഡി.ജി.പിയ്ക്ക് പരാതികൊടുത്തുകൊണ്ടിരിക്കുകയാണ്. ഞാൻ ഇന്നലെ അഞ്ച് പേജുള്ള പരാതി ഡി.ജി.പിക്ക് കൊടുത്തു'- അദ്ദേഹം വീഡിയോയിൽ പറയുന്നു.


Click it and Unblock the Notifications