അച്ഛനോടും അമ്മയോടും പറയേണ്ട, ആ തുക തിരികെ തന്ന് പാർവതി; പണം അധികം ചോദിച്ചപ്പോൾ; സംവിധായകൻ
ഉറച്ച നിലപാടുകളോടെ സിനിമാ രംഗത്ത് നിലനിൽക്കുന്ന നടിയാണ് പാർവതി തിരുവോത്ത്. നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞ പാർവതിക്ക് കരിയറിൽ പല ഘട്ടങ്ങൾ നേരിടേണ്ടി വന്നു. ചില വിഷയങ്ങളിലെ പരസ്യമായ അഭിപ്രായ പ്രകടനങ്ങൾ പാർവതിയുടെ കരിയറിനെ സാരമായി ബാധിച്ചു. എങ്കിൽ പോലും ഇന്നും പാർവതിക്ക് വലിയ സ്ഥാനം സിനിമാ ലോകത്തുണ്ട്. ഇപ്പോഴിതാ പാർവതിയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സംവിധായകൻ ശശി. നടി കരിയറിലെ തുടക്ക കാലത്ത് ചെയ്ത പൂ എന്ന സിനിമ സംവിധാനം ചെയ്തത് ഇദ്ദേഹമാണ്.
സ്വഭാവ സവിശേഷതകൾ കൊണ്ട് തന്നെ അത്ഭുതപ്പെടുത്തിയ നടിയാണ് പാർവതിയെന്ന് ശശി പറയുന്നു. ആനന്ദ വികടൻ എന്ന തമിഴ് ചാനലിനോടാണ് പ്രതികരണം. പാർവതിയെ ഈ സിനിമയിലേക്ക് തെരഞ്ഞെടുത്തതിനെക്കുറിച്ച് ഇദ്ദേഹം സംസാരിച്ചു. ഒരുപാട് പെൺകുട്ടികളെ നോക്കി. മലയാളത്തിലെ ഒരു കോർഡിനേറ്റർ ഒരു സിനിമയിലെ ഫോട്ടോഗ്രാഫ് കാണിച്ചു. റോമ എന്ന ആർട്ടിസ്റ്റും പിന്നിൽ നാലഞ്ച് പെൺകുട്ടികളും.

ഇതാണ് ഹീറോയിൻ എന്ന് പറഞ്ഞ് റോമയെ കാണിച്ചു. ഞാൻ പാർവതിയെ ചൂണ്ടിക്കാട്ടി ഈ പെൺകുട്ടി എനിക്ക് ഓക്കെയാണെന്ന് പറഞ്ഞു. അവൾ കൂട്ടുകാരിയായി അഭിനയിക്കുന്ന പെൺകുട്ടിയാണ് ഇതാണ് നായികയെന്ന് അവർ. റോമ വേണ്ട ഈ പെൺകുട്ടി മതിയെന്ന് ഞാൻ പറഞ്ഞു. കണ്ടപ്പോൾ തന്നെ അവരുടെ കണ്ണിൽ ഒരു ആകർഷണം തോന്നി. പാർവതിയെ വിളിച്ച് ഓഡിഷൻ ചെയ്തു. ഓക്കെ ആയി.
ഒരാഴ്ച കഴിഞ്ഞ് പാർവതി എന്നെ വിളിച്ചു. പ്രൊഡക്ഷൻ മാനേജർ എന്തെങ്കിലും പറഞ്ഞോ എന്ന് ചോദിച്ചു. ഇല്ല, എന്താണ് കാര്യമെന്ന് ഞാൻ ചോദിച്ചു. അവർ കാര്യം പറഞ്ഞു. ഞാൻ ഒരു തുക പ്രതിഫലമായി പറഞ്ഞു. അവർ അതിൽ നിന്നും വളരെ കുറച്ചാണ് പറഞ്ഞത്. തമിഴ് മാനേജർക്കും മലയാളം മാനേജർക്കുമെല്ലാം കൊടുത്ത ശേഷം എനിക്ക് വളരെ കുറച്ചേ ലഭിക്കൂ. ഈ സിനിമ കഴിഞ്ഞ് പഠിക്കാൻ പോകുകയാണ്. ഈ പണം ആവശ്യമാണ്. അതിനാൽ ഇത്ര പ്രതിഫലം വേണമെന്ന് ഞാൻ പറഞ്ഞു.

ഉടനെ പ്രൊഡക്ഷൻ മാനേജർ പറയുന്നത്, എന്താണിത്? സംവിധായകൻ ഒരു അവസരം തരികയാണ്, നിങ്ങൾ അപ്പോഴേക്കും ഇത്ര ചോദിക്കുന്നു എന്നാണെന്ന് പാർവതി തന്നോട് പറഞ്ഞെന്ന് സംവിധായകൻ ഓർത്തു. പാർവതി അന്ന് അയാൾക്ക് നൽകിയ മറുപടിയും ഇദ്ദേഹം ഓർത്തു. സംവിധായകൻ ഓഡിഷൻ ചെയ്താണ് ഓക്കെ പറഞ്ഞത്.
ഞാൻ കറക്‌ടായി പെർഫോം ചെയ്തില്ലായിരുന്നെങ്കിൽ അദ്ദേഹം ഓക്കെ പറയില്ലായിരുന്നു. അവസരം തരുന്നു എന്ന് പറഞ്ഞ് വല്ലാതെ കുറയ്ക്കാൻ പറ്റില്ലെന്ന് പാർവതി മറുപടി നൽകി. നിങ്ങളുടെയടുത്ത് ഈ വിവരം തിരിച്ചും മറിച്ചുമാണ് വരുക. ഞാനിത്ര മാത്രമേ പറഞ്ഞിട്ടുള്ളൂയെന്നും പാർവതി അന്നെന്നോട് ഫോണിൽ പറഞ്ഞു. നടിയുടെ മനോഭാവം തനിക്ക് വളരെ ഇഷ്ടമായെന്നും സംവിധായകൻ ശശി ഓർത്തു.
രണ്ട് മൂന്ന് തവണ ഷൂട്ട് ക്യാൻസൽ ആയി. പാർവതി തന്ന ഡേറ്റ് കഴിയാറായി. അവസാന ഷെഡ്യൂളാകുമ്പോഴേക്കും മഴയായി. ഈ സിനിമയിൽ മഴ വരരുതായിരുന്നു. പാർവതിയിൽ അവരുടെ അച്ഛനും അമ്മയും സമ്മർദ്ദം ചെലുത്തി. കാരണം ഈ സിനിമ കഴിഞ്ഞിട്ട് അടുത്ത സിനിമയ്ക്ക് ഡേറ്റ് നൽകണം. ഞാൻ പാർവതിയോട് സംസാരിച്ചു. അച്ഛനോടും അമ്മയോടും ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു.
അവർക്ക് വിഷമമുണ്ട് സർ, പ്രതിഫലം അധികം തരാൻ പറ്റുമോ എന്ന് ചോദിച്ചെന്ന് പറഞ്ഞു. ഞാൻ പ്രൊഡ്യൂസറോട് പറയാതെ എന്റെ കൈയിലുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് എഴുതി കൊടുത്തു. വീട്ടിൽ കൊടുക്കെന്ന് പറഞ്ഞു. പാർവതി പോയി പതിനഞ്ച് മിനുട്ടിനുള്ളിൽ തിരിച്ച് വന്നു. സർ, എനിക്ക് ഈ ചെക്ക് വേണ്ടെന്ന് പറഞ്ഞ് തിരിച്ച് വന്നു. വീട്ടിൽ പറഞ്ഞിട്ടില്ല, എനിക്കിത് വേണ്ട എന്ന് പറഞ്ഞു. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോൾ റൂമിൽ പോയി എനിക്ക് കണ്ണാടിയിൽ നോക്കാൻ പറ്റുന്നില്ല.
കഥാപാത്രമായ മാരി എന്നെ പുച്ഛത്തോടെയാണ് കാണുന്നതെന്നും പാർവതി പറഞ്ഞു. അച്ഛനും അമ്മയും ഫോൺ ചെയ്ത് ചോദിച്ചാൽ ചെക്ക് എനിക്ക് തന്നെന്ന് പറഞ്ഞേക്ക്, തിരുവനന്തപുരത്ത് പോയിട്ട് ഞാൻ സംസാരിച്ചോളാം എന്നും പറഞ്ഞു. 19 വയസാണ് അന്ന് ഈ പെൺകുട്ടിക്കെന്നും സംവിധായകൻ പറഞ്ഞു.


Click it and Unblock the Notifications