പൊന്മുട്ടയിടുന്ന താറാവ് ഇന്നാണ് ചിത്രീകരിക്കുന്നതെങ്കില്‍ നായകനാരാവും? സംവിധായകന്‍റെ മറുപടി വൈറല്‍
എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ, വെറുതേയൊന്ന് ആലോചിച്ചുനോക്കി. പൊന്മുട്ടയിടുന്ന താറാവ്' എന്ന സിനിമ ഇപ്പോഴാണ് ചിത്രീകരിക്കേണ്ടിവരുന്നതെങ്കിൽ കഥാപാത്രങ്ങളായി ആരെയൊക്കെ അഭിനയിപ്പിക്കാം? തട്ടാൻ ഭാസ്കരനെയും പവിത്രനെയും സ്നേഹലത എന്ന കുറുമ്പിപ്പെണ്ണിനെയും പുതിയ തലമുറയിൽനിന്ന് കണ്ടെത്താൻ കഴിഞ്ഞേക്കും.
പക്ഷേ, മൂത്ത തട്ടാനെ ആര് അവതരിപ്പിക്കും? കൃഷ്ണൻകുട്ടിനായർ തകർത്തഭിനയിച്ച വേഷമാണ്. മരിച്ചതായി പലവട്ടം തോന്നിപ്പിക്കുകയും വീണ്ടും ജീവനോടെ കമ്പിളിപ്പുതപ്പിനുള്ളിൽക്കിടന്ന് നമ്മളെ ചിരിപ്പിക്കുകയും ചെയ്ത മൂത്തതട്ടാൻ. സത്യന്‍ അന്തിക്കാടിന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

തട്ടാന്‍ ഗോപാലന്‍റെ വേഷം
സ്നേഹലതയ്ക്ക് ഭാസ്കരൻ പണിയിച്ചുകൊടുത്ത പത്തുപവന്റെ മാലയെച്ചൊല്ലി പണിക്കരുടെ മുറ്റത്തു നടക്കുന്ന പൊരിഞ്ഞ വഴക്കിനിടയിലേക്ക് പാതി ജീവനോടെ ആടിയാടി വന്ന് ഇന്നസെന്റിനെ സൗമ്യമായി അടുത്തേക്കു വിളിച്ച ‘ഫ' എന്ന ആട്ടുകയും അതിന്റെ ആഘാതത്തിൽ വാഴക്കൂട്ടത്തിലേക്ക് സ്വയം വീണുപോവുകയും ചെയ്യുന്ന തട്ടാൻ ഗോപാലൻ!! ഇല്ല. കൃഷ്ണൻകുട്ടിനായരല്ലാതെ ആ വേഷമഭിനയിക്കാൻ എന്റെ അറിവിൽ മറ്റാരുമില്ല; അന്നും ഇന്നും.

ജഗതി ശ്രീകുമാറിന് പകരം
അതുപോലെത്തന്നെയാണ് ശങ്കരാടിയുടെ നാട്ടുപ്രമാണിയും കരമന ജനാർദനൻ നായരുടെ ഹാജിയാരും. വേറെ ആരുടെയെങ്കിലും രൂപത്തിൽ അവരെ കാണാൻ മനസ്സു സമ്മതിക്കുന്നില്ല. ആവശ്യത്തിനും അനാവശ്യത്തിനും നാട്ടുകാരുടെ വിഷയങ്ങളിൽ ഇടപെടുകയും സന്ധ്യാനേരങ്ങളിൽ ക്ഷേത്രമുറ്റത്ത് ഉറഞ്ഞുതുള്ളുകയും രാത്രിയായാൽ രഹസ്യമായി ഇത്തിരി ചാരായം മോന്തുകയും ചെയ്യുന്ന വെളിച്ചപ്പാടായിട്ട് ജഗതി ശ്രീകുമാറിനുപകരം ആരുണ്ട്?

യോജിപ്പില്ല
ഓരോ സിനിമയും അതതുകാലങ്ങളിലേക്കു വേണ്ടി സൃഷ്ടിക്കപ്പെടുന്നു എന്നതാണ് സത്യം. ചിലരൊക്കെ പറയാറുണ്ട്-പൊന്മുട്ടയിടുന്ന താറാവും തലയണമന്ത്രവും അപ്പുണ്ണിയുമൊക്കെ ഇന്ന് ഇറങ്ങേണ്ട സിനിമകളായിരുന്നു എന്ന്. എനിക്കതിനോട് യോജിപ്പില്ല. നമ്മൾ ജീവിക്കുന്ന സാമൂഹികാവസ്ഥകളാണ് സിനിമകൾക്ക് പ്രചോദനമാകുന്നത്. ‘സന്ദേശം' എന്ന സിനിമ മാത്രമാണ് അതിനൊരു അപവാദം.

സന്ദേശത്തിന്‍റെ പ്രസക്തി
‘സന്ദേശം' ഇന്നും പ്രസക്തമാകുന്നത് നമ്മുടെ രാഷ്ട്രീയം അന്നത്തേതിൽനിന്ന് ഒരിഞ്ചുപോലും മുന്നോട്ടു പോകാത്തതുകൊണ്ടായിരിക്കാം. തിരഞ്ഞെടുപ്പിൽ ഒരു മുന്നണി പരാജയപ്പെട്ടാൽ താത്ത്വികമായ അവലോകനങ്ങൾ ഇന്നും നടക്കുന്നു. എതിർ ചേരിയിലെ പാർട്ടികൾ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് ഇന്നും ചർച്ചചെയ്ത് കണ്ടെത്തുന്നു. നേതാക്കൾ ആഹ്വാനംചെയ്യുന്നു, അണികൾ തല്ലുകൊള്ളുന്നു, ജലപീരങ്കിയേൽക്കുന്നു. ഒരു മാറ്റവുമില്ലാതെ സന്ദേശകാലം തുടരുന്നു.

വെളിച്ചപ്പാട്
അഭിനേതാക്കളുടെ കാര്യമവിടെ നിൽക്കട്ടെ. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് നമ്മൾ പ്രവേശിക്കുന്നതിനു മുമ്പുള്ള കഥാപാത്രങ്ങളിൽ പലതും ഇന്ന് തിരശ്ശീലയ്ക്ക് പിന്നിലായിരിക്കുന്നു. ശരിക്കുള്ളൊരു വെളിച്ചപ്പാടിനെപ്പോലും ഇന്നു കാണാൻ കിട്ടുന്നില്ല. പണ്ട് ഉത്സവകാലത്ത് നാട്ടിൻ പുറങ്ങളിൽ വെളിച്ചപ്പാടും പരിവാരങ്ങളും എത്തും.അത്തരമൊരു വെളിച്ചപ്പാടിന്റെ കഥയാണ് വർഷങ്ങൾക്കുമുമ്പ് ‘നിർമാല്യ'ത്തിലൂടെ എം.ടി. പറഞ്ഞത്. ‘പിൻഗാമി' എന്ന സിനിമയിൽ വരെയുണ്ട് വെളിച്ചപ്പാട്. പട്ടാളത്തിൽ നിന്ന് വരുന്ന മോഹൻലാലിന്റെ മുന്നിൽ അന്ന് വെളിച്ചപ്പാടായി അവതരിച്ചത് മാള അരവിന്ദനായിരുന്നു. ഇന്ന് അങ്ങനെ ഒരു വെളിച്ചപ്പാടിനെ നാട്ടിൻപുറങ്ങളിലെ കുട്ടികൾ കാണാറേയില്ല.
Recommended Video

അന്തിക്കാടന്‍ കള്ള്
മദ്രാസിൽ സംവിധാനം പഠിക്കാൻ പോയ സമയത്ത് ശങ്കരാടിയെ പരിചയപ്പെട്ടപ്പോൾ ആദ്യം ചോദിച്ചത് അന്തിക്കാടൻ കള്ളിനെപ്പറ്റിയാണ്. എവിടെ നോക്കിയാലും ചെത്തുകാരെ കാണാമായിരുന്നു. എല്ലാ പുരയിടങ്ങളിലും ചകിരി കൊണ്ട് പട്ട കെട്ടിയ തെങ്ങുകൾ കാണാമായിരുന്നു. മായമില്ലാത്ത കള്ളുകിട്ടാൻ അന്യദേശത്തുനിന്നുപോലും ആളുകൾ അന്തിക്കാട്ടെത്തുമായിരുന്നു. നേരം വെളുത്താൽ ചെത്തിയെടുത്ത കള്ള് അളക്കുന്ന സ്റ്റോറുകൾ പലയിടത്തും സജീവമായ കാഴ്ചയായിരുന്നു. ശുദ്ധമായ നാട്ടുകള്ളിന്റെ മണമേറ്റാണ് ഞങ്ങളൊക്കെ സ്കൂളുകളിൽ പോയിരുന്നത്. കള്ളുഷാപ്പിന് മുന്നിൽ എപ്പോഴും മണിയനീച്ചകൾ വട്ടമിട്ടു പറക്കുന്നത് കാണാമായിരുന്നുവെന്നുമായിരുന്നു സത്യന്‍ അന്തിക്കാട് കുറിച്ചത്.


Click it and Unblock the Notifications











