'ആ വലിയ വട്ട പൊട്ടിനും പുഞ്ചിരിക്കും പ്രായമായിട്ടില്ല'; കവിയൂര്‍ പൊന്നമ്മ എവിടെയെന്ന ചോദ്യത്തിനുള്ള മറുപടി!
കവിയൂർ പൊന്നമ്മ... മലയാള സിനിമയുടെ സ്വന്തം അമ്മ. ഇത്രയും സ്ത്രീത്വവും തറവാടിത്തവും ഒരുമിച്ച് കിട്ടിയിട്ടുള്ള നടി വേറെ മലയാള സിനിമയിലുണ്ടാവില്ല. ഉണ്ണിയേ... എന്ന് നീട്ടി വിളിക്കുമ്പോൾ നമുക്കെല്ലാം നമ്മുടെ അമ്മ വിളിക്കുന്ന പ്രതീതിയാണ് തോന്നാറുള്ളത്. സെന്റിമെന്റ്സ് സീനുകളൊക്കെ കൈകാര്യം ചെയ്യുന്നതിൽ കവിയൂർ പൊന്നമ്മയെ കഴിഞ്ഞിട്ടെയുള്ളു മലയാള സിനിമയിൽ വേറെ ഏതൊരമ്മയും. സിനിമയെ സ്നേഹിക്കുന്നവർ അണ്ടറേറ്റഡ് നടിമാരുടെ വിഭാഗത്തിലാണ് കവിയൂർ പൊന്നമ്മയുടെ പേര് പറയാറുള്ളത്.
മുഴുനീള ദുഷ്ട കഥാപാത്രമായി അധികമാരും ഇതുവരെയും കവിയൂർ പൊന്നമ്മെയ സ്ക്രീനിൽ അവതരിപ്പിച്ചിട്ടില്ല. ഹാസ്യവേഷങ്ങളും കുറവാണ്. അങ്ങനെ നോക്കുമ്പോൾ കവിയൂർ പൊന്നമ്മ ചെയ്ത ഏതാണ്ട് ഏക മുഴുനീള നെഗറ്റീവ് വേഷം പത്മരാജൻ്റെ തിങ്കളാഴ്ച്ച നല്ല ദിവസത്തിലെ ജാതിഭ്രാന്തുള്ള അമ്മ വേഷം മാത്രമാണ്. അതിൻ്റെ കേന്ദ്ര കഥാപാത്രവും അവർ തന്നെ.

നെഗറ്റീവ് വേഷമാണെങ്കിലും ആ കഥാപാത്രത്തിന് ചില പൊസിറ്റീവ് വശങ്ങളുണ്ട്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടും ഇത്രയും കാലം ഫീൽഡിൽ പിടിച്ച് നിന്ന മറ്റൊരു നടിയുണ്ടോയെന്നും സംശയമാണ്. കവിയൂർ പൊന്നമ്മ ഒരത്ഭുതമാണ്. അഭിനയത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തിയിട്ടില്ലെങ്കിലും അഞ്ച് പതിറ്റാണ്ടോളം സിനിമയിൽ സജീവമായിരുന്നു.
വാർധക്യസഹജമായ അവശതകൾ മൂലം താരം ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്. അമ്മ വേഷങ്ങളാണ് കൂടുതൽ കവിയൂർ പൊന്നമ്മ ചെയ്തിട്ടുള്ളതെങ്കിലും അതെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടതായിരുന്നു. നാനൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം മോഹൻലാലിന്റെ അമ്മ വേഷം ചെയ്യുന്നത് കാണാനാണ് ആരാധകർക്കും ഇഷ്ടം.
യഥാർത്ഥത്തിൽ കവിയൂർ പൊന്നമ്മ മോഹൻലാലിന്റെ അമ്മയാണോയെന്ന് വരെ ചിലർ സംശയിച്ചിരുന്ന സാഹചര്യമുണ്ടായിരുന്നു. മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്കും കവിയൂർ പൊന്നമ്മ മോഹൻലാലിന്റെ അമ്മ വേഷം ചെയ്യുന്നത് കാണാനാണ് ഏറെ ഇഷ്ടം. ആറ് പതിറ്റാണ്ട് കാലത്തോളം മലയാള സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന അമ്മ സാന്നിധ്യം ഇപ്പോൾ വിശ്രമം ജീവിതം നയിക്കുകയാണ്.
സിനിമകളിലൊന്നും അഭിനയിക്കാതെ മാറി നില്‍ക്കുന്ന കവിയൂര്‍ പൊന്നമ്മ നോക്കാന്‍ ആളില്ലാതെ കഷ്ടപ്പെടുകയാണെന്ന് അടുത്തിടെ പ്രചരിച്ചിരുന്നു. പിന്നാലെ റിപ്പോർട്ടുകൾ നിഷേധിച്ച് പൊന്നമ്മ തന്നെ രംഗത്തെത്തി. ഇപ്പോഴിതാ സംവിധായകൻ ഷാജി കൈലാസും കുടുംബവും കവിയൂർ പൊന്നമ്മയെ സന്ദർശിച്ചതിന്റെ വിശേഷങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

'എന്റെ പൊന്ന്' എന്നാണ് ഷാജി കൈലാസ് പൊന്നമ്മയെ സന്ദർശിച്ച സന്തോഷം പങ്കിട്ട് കുറിച്ചത്. 'എന്റെ പ്രിയപ്പെട്ട പൊന്നു അമ്മയ്‌ക്കൊപ്പം വിലപ്പെട്ട സമയം ചെലവഴിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കൃപയും അനുഗ്രഹവുമുള്ള നിമിഷങ്ങള്‍. സര്‍വ്വശക്തന്‍ എന്റെ പൊന്ന് അമ്മയ്ക്ക് എല്ലാ സന്തോഷവും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ', എന്നാണ് ഷാജി കൈലാസ് കുറിച്ചത്. ഷാജിക്കൊപ്പം ഭാര്യ ആനിയും ഉണ്ടായിരുന്നു.
പ്രായത്തിന്റെ അവശതകൾ ഉണ്ടെങ്കിൽ കവിയൂർ പൊന്നമ്മയുടെ മുഖത്തെ ചുവന്ന വട്ടപൊട്ടിനും നിറഞ്ഞ ചിരിക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഷാജിക്കും കുടുംബത്തിനുമൊപ്പം പഴയ പ്രസരിപ്പ് നിറഞ്ഞ ചിരിയോടെയാണ് പൊന്നമ്മ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഷാജിയുടെ കുറിപ്പും ഫോട്ടോയും പ്രത്യക്ഷപ്പെട്ടതോടെ മലയാള സിനിമയിലെ മേജർ മിസ്സിങ് എന്നാണ് ഭൂരിഭാഗം പേരും കമന്റായി കുറിച്ചത്.
വടക്കന്‍ പറവൂറിലെ കരമാനൂരിലെ വീട്ടില്‍ ഇളയ സഹോദരനും കുടുംബത്തിനും ഒപ്പമാണ് കവിയൂർ പൊന്നമ്മയുടെ താമസം. 'എത്രയോ കാലമായി എന്റെ ഇളയ സഹോദരനും കുടുംബവും എന്റെ കൂടെയുണ്ട്. അവരാണ് എന്നെ നോക്കുന്നതും എന്റെ ആവശ്യങ്ങളെല്ലാം ചെയ്ത് തരുന്നതും.'
'എന്നെ ആരും നോക്കുന്നില്ല എന്നില്ല നടതള്ളി എന്നൊക്കെയുള്ള വാര്‍ത്തകള്‍ പണിയില്ലാത്തവര്‍ ഉണ്ടാക്കുന്നതാണെന്നായിരുന്നു', കവിയൂര്‍ പൊന്നമ്മ അടുത്തിടെ വന്ന അടിസ്ഥാനമില്ലാത്ത വാർത്തകളോട് പ്രതികരിച്ച് പറഞ്ഞത്. ഒരു മകളാണ് കവിയൂർ പൊന്നമ്മയ്ക്കുള്ളത്. ആ മകൾ ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സെറ്റില്‍ഡാണ്. പൊന്നമ്മയുടെ ഭർത്താവ് നേരത്തെ മരിച്ചു.


Click it and Unblock the Notifications











