പൃഥ്വിരാജിനോടും ഷാജി കൈലാസിനോടും ആർക്കെങ്കിലും ദേഷ്യമുണ്ടോ? സിനിമയിൽ നിന്നും മാറി നിന്നതിനെ പറ്റി സംവിധായകന്‍
നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ കടുവ തിയറ്ററുകളില്‍ വലിയ വിജയം നേടി. അതേ സമയം പ്രതിസന്ധികള്‍ മറികടന്നാണ് കടുവ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിച്ചതെന്നാണ് ഷാജി കൈലാസ് പറയുന്നത്.
മാത്രമല്ല ഇത്രയും വര്‍ഷം സിനിമയില്‍ നിന്നും മാറി നിന്നത് എന്തിനാണെന്നും തിരിച്ച് വരവിനെ കുറിച്ചുമൊക്കെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഷാജി പറയുന്നു. ഒപ്പം സിനിമകള്‍ക്കെതിരെയുള്ള ഡീഗ്രേഡിങ്ങിനെ പറ്റിയും ഷാജി കൈലാസ് മനസ് തുറന്നിരിക്കുകയാണ്.

സിനിമകളെ തകര്‍ക്കാനായി ആരെങ്കിലും ശ്രമിക്കുന്നുണ്ടോ?
'ചില സിനിമകളൊക്കെ സോഷ്യല്‍ മീഡിയയില്‍ മനഃപൂര്‍വ്വം ഡീഗ്രേഡ് ചെയ്യുന്നതായി കണ്ടിട്ടുണ്ട്. സിനിമ ഒരു വ്യവസായമല്ലേ, ഒരുപാട് പേരുടെ അന്നമല്ലേ, അതാണ് ചിലര്‍ കമന്റുകളിലൂടെ തകര്‍ത്ത് കളയുന്നതെന്ന് ഷാജി കൈലാസ് പറയുന്നു. നെഗറ്റീവ് കമന്റുകള്‍ വായിച്ച് സിനിമയ്ക്ക് പോകാന്‍ പലരും തീരുമാനിക്കുന്നത് പ്രശ്‌നമായി.
ഈ രീതിയില്‍ നിന്ന് പ്രേക്ഷകര്‍ പുറത്ത് വരണം. പല കമന്റുകളും എങ്ങനെ വരുന്നുവെന്ന് തിരിച്ചറിയണം. ഏത് സിനിമ കാണണം എന്ന് തീരുമാനിക്കേണ്ടത് ടിക്കറ്റ് എടുത്ത് പോകുന്ന പ്രേക്ഷകനാണ്. തിയറ്ററുകളില്‍ ആളില്ലാതിരുന്ന കാലത്താണ് കടുവ വന്നതെന്നും' ഷാജി കൈലാസ് പറയുന്നു.
ഷാജി കൈലാസിനോടും പൃഥ്വിരാജിനോടും ആര്‍ക്കെങ്കിലും ദേഷ്യമുണ്ടോ?

അത് വ്യക്തികളോടുള്ള ദേഷ്യമല്ല. സമൂഹത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന ചില കാര്യങ്ങളാണ്. നെഗറ്റീവ് ധാരാളമായി വരുന്നു. അത് മാത്രം കണ്ടെത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇതിനെല്ലാം മറുപടി കൊടുത്താല്‍ നമ്മളും നെഗറ്റീവാകും. അതുകൊണ്ട് തന്നെ കണ്ടില്ലെന്ന് വെക്കും. സിനിമ വിമര്‍ശിക്കപ്പെടേണ്ടത് തന്നെയാണ്. ഒരു സിനിമയിറങ്ങിയാല്‍ ചിലര്‍ക്ക് ഇഷ്ടമാകും. മറ്റ് ചിലര്‍ക്ക് എടുത്ത രീതി ഇഷ്ടമായെന്ന് വരില്ല. നമ്മള്‍ സിനിമ കണ്ട് സന്തോഷിക്കുന്നവര്‍ക്കൊപ്പം നിന്നാല്‍ പോരെ?

ഷാജി കൈലാസ് ഒന്‍പത് വര്‍ഷത്തോളം സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ കാരണമെന്തായിരുന്നു?
' എന്റെ ഫ്‌ളോപ്പുകള്‍ കൊണ്ടാണ് മലയാള സിനിമയില്‍ നിന്നും മാറി നിന്നത്. ഒന്‍പത് വര്‍ഷത്തിനിടയില്‍ രണ്ട് തമിഴ് സിനിമകള്‍ ചെയ്തു. സിനിമയുടെ ലോകത്ത് നിന്നും മുഴുവനുമായി മാറി നിന്നെന്ന് പറയാനാകില്ല. ഒന്‍പത് വര്‍ഷം പോയത് പോലും ഞാനറിയില്ലായിരുന്നു. കഥയാണ് പ്രശ്‌നമെങ്കില്‍ ഞങ്ങള്‍ നിനക്കൊരു കഥ തരാമെന്ന് പറഞ്ഞ് രഞ്ജി പണിക്കരും രഞ്ജിത്തും സിനിമ എഴുതാന്‍ തുടങ്ങി.

ആന്റണി പെരുമ്പാവൂര്‍ അത് നിര്‍മ്മിക്കാനും തയ്യാറായി. രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ അഭിനയിക്കുന്ന സിനിമയായിരുന്നു അത്. എഴുത്തിനിടയില്‍ രഞ്ജി വിളിച്ച് ഫോണിലൂടെ ഡയലോഗുകള്‍ പറഞ്ഞ് ആവേശം കൊള്ളിക്കും. അത്ര എനര്‍ജിയോടെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോയത്. എന്നാല്‍ ചില കാരണങ്ങളാല്‍ ആ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. ആ സിനിമ സംഭവിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ മറ്റൊരു രീതിയിലായേനെ' എന്നും ഷാജി കൈലാസ് പറയുന്നു.


Click it and Unblock the Notifications











