'ഞാൻ ജീവിച്ചോട്ടെ... എനിക്ക് അഭിനയിക്കേണ്ട... ഒന്നിലേക്കും വലിച്ചിഴക്കരുതെന്ന് ഭാവന പറഞ്ഞു'; ശങ്കർ രാമകൃഷ്ണൻ!
തിരകഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് റാണി. ഭാവന, ഹണി റോസ്, ഇന്ദ്രൻസ്, ഉർവശി, ഗുരു സോമസുന്ദരം, അനുമോൾ, നിയതി, അശ്വിൻ ഗോപിനാഥ് എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. വളരെ കാലികമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറാണ് റാണി.
ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിധ്യത്തിലൂടെ ഉദ്ദേഗജനകമായ കഥ പറയുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോൾ ലഭിച്ചത്. നാളെ ചിത്രം തീയേറ്ററുകളിൽ എത്തും.
മണിയൻ പിള്ള രാജു, കൃഷ്ണൻ ബാലകൃഷ്ണൻ, അബി സാബു, ആമി പ്രഭാകരൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയിലേക്ക് ആദ്യം ശങ്കർ രാമകൃഷ്ണൻ കാസ്റ്റ് ചെയ്തിരുന്നത് നടി മഞ്ജു വാര്യരെ ആയിരുന്നു. മഞ്ജുവാര്യരുടെ തിരിച്ച് വരവ് ചിത്രമായി 2015ൽ റാണി ദി റിയൽ സ്റ്റോറി ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും പിന്നീട് അത് പലവിധ കാരണങ്ങൾക്കൊണ്ട് നടക്കാതെ പോവുകയുമായിരുന്നു.

ഫോണിലൂടെ കഥ കേട്ട് ഭാവന ഓക്കെ പറഞ്ഞ സിനിമ കൂടിയാണ് റാണി ദി റിയാൽ സ്റ്റോറി. എല്ലാം തീരുമാനിച്ച് ഉറപ്പിച്ച് പൂജ ചടങ്ങ് നടത്തിയ ദിവസം രാവിലെ വിളിച്ച് താൻ സിനിമയിൽ നിന്ന് പിന്മാറുകയാണെന്ന് ഭാവന പറഞ്ഞിരുന്നുവെന്നാണ് ശങ്കർ രാമകൃഷ്ണൻ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
ഭാവന അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതിന് പിന്നിലെ കാരണവും ശങ്കർ രാമകൃഷ്ണൻ അഭിമുഖത്തിൽ വെളിപ്പെടുത്തി. 'പലതവണ പലവിധത്തിലുള്ള പ്രശ്നങ്ങൾ ഫേസ് ചെയ്തിട്ടുള്ള സിനിമയാണ് റാണി ദി റിയാൽ സ്റ്റോറി.'
'ഞങ്ങൾ ചില സുഹൃത്തുക്കൾ ചേർന്നും എന്റെ ജീവിതത്തിലെ മുഴുവൻ സമ്പാദ്യം ഇട്ടിട്ടാണ് റാണി ഒരുക്കിയിരിക്കുന്നത്. എനിക്ക് അറിയാവുന്ന എല്ലാവരിൽ നിന്നും കടംവാങ്ങിയിട്ട് കൂടിയാണ് സിനിമ ചെയ്തിരിക്കുന്നത്. പണമുണ്ടെങ്കിൽ മാത്രം ചെയ്യാൻ പറ്റുന്ന ഒന്നാണ് സിനിമ.'
'ചിത്രത്തിലെ നായിക കഥാപാത്രം ചെയ്യുന്ന ഭാവന ഷൂട്ടിന്റെ ഒന്നാം ദിവസം വിളിക്ക് കൊളുത്തി കഴിഞ്ഞപ്പോൾ വിളിച്ച് പറയുകയാണ് താൻ ഈ സിനിമയിൽ നിന്നും പിന്മാറുകയാണെന്ന്. ദുബായിൽ നിന്നോ മറ്റോവാണ് ഭാവന വിളിച്ചത്. ഭാവന അന്ന് പറഞ്ഞത് ഏതൊ ഒരാൾ ഒരു ഗ്രൂപ്പിനിടയിൽ നിന്നും ഭാവനയുടെ വളരെ അൺകംഫർട്ടബിളായിട്ടുള്ള ഒരു ചിത്രം പകർത്തി പ്രചരിപ്പിച്ചുവെന്നതാണ്.'

'ഇങ്ങനെയുള്ള സൊസൈറ്റിയിലാണ് ഞാൻ ജീവിക്കുന്നെതെങ്കിൽ എനിക്ക് മെയിൻ സ്ട്രീമിന്റെ ഭാഗമാകാൻ ആഗ്രഹമില്ല. എനിക്ക് എന്റേതായ സ്വസ്ഥതയുണ്ട്. വ്യക്തി എന്ന നിലയിൽ എനിക്ക് എന്റേതായ സ്വാതന്ത്ര്യമുണ്ട്. ഞാൻ ജീവിച്ചോട്ടെ... എനിക്ക് അഭിനയിക്കേണ്ട... എന്നെ ഈ സിനിമയിലേക്കോ ഒന്നിലേക്കും വലിച്ചിഴക്കരുത് എന്നാണ്.'
'ഭാവന അത്രയും പറഞ്ഞപ്പോൾ താൽപര്യമില്ലെങ്കിൽ വരേണ്ടെന്ന് തന്നെയാണ് ഞാൻ പറഞ്ഞത്. എന്റെ ഉള്ള അന്ന് കത്തി കാളുകയായിരുന്നു. പക്ഷെ ഭാവനയ്ക്ക് ആദ്യം വേണ്ടത് മെന്റൽ സ്റ്റബിളിറ്റിയാണ്.'
'അന്ന് ഒരു സുഹൃത്ത് എന്ന നിലയിൽ ഭാവനയെ എനിക്ക് റെസ്പെക്ട് ചെയ്യാൻ പറ്റി. ഭാവന ഇത്തരമൊരു തീരുമാനമെടുക്കുന്നതോടെ ആരാണോ ആ ചിത്രം പ്രചരിപ്പിച്ചത് അയാൾ ലക്ഷ്യം നേടുമെന്നും ഭാവനയ്ക്ക് പറഞ്ഞുകൊടുത്തു. പിന്നീട് കുറച്ച് സമയം കഴിഞ്ഞപ്പോൾ ഭാവന തന്നെ സിനിമ ചെയ്യാമെന്ന് പറഞ്ഞ് വിളിക്കുകയായിരുന്നുവെന്നും', ശങ്കർ രാമകൃഷ്ണൻ പറഞ്ഞു.


Click it and Unblock the Notifications











