'ലാൽ ഭ്രാന്തമായി ഓടിവരികയായിരുന്നു... എല്ലാവർക്കും അതൊരു ഷോക്കായി, ശരീരത്തിലെ രോമം മുഴുവൻ കരിഞ്ഞിരുന്നു'
മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങളെയും കഥാമുഹൂര്‍ത്തങ്ങളെയും സമ്മാനിച്ച സൂര്യതേജസ്വിയായ കഥാകാരന്‍, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകനുമായിരുന്നു പത്മരാജന്‍ എന്ന പ്രതിഭ. ഏകദേശം മൂന്ന് പതിറ്റാണ്ട് മാത്രം നീണ്ടുനിന്ന തന്റെ സാഹിത്യ, ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒട്ടനവധി ചെറുകഥകള്‍, മുപ്പതിലേറെ നോവല്‍, സ്വന്തം തിരക്കഥയില്‍ പതിനെട്ട് സിനിമകള്‍ കൂടാതെ മറ്റ് സംവിധായകര്‍ക്ക് വേണ്ടി ഇരുപതോളം തിരക്കഥകള്‍ അദ്ദേഹം നൽകി.
എല്ലാ അര്‍ത്ഥത്തിലും മലയാളിമനസുകളില്‍ തിളങ്ങി നിന്ന ഗന്ധര്‍വ്വന്‍ തന്നെയായിരുന്നു അദ്ദേഹം. ശക്തമായ ഭാഷ അനായാസമായ എഴുത്തിന്റെ ഒഴുക്ക് ആരെയും പിടിച്ചിരുത്തുന്ന ഭാവാത്മകത എന്നിവയെല്ലാം പത്മരാജന്റെ രചനകളിൽ കാണാം. പത്മരാജന്‍ രചനകള്‍ വര്‍ണനാതീതമാണ്. മറക്കാനാവാത്ത കഥാപാത്രങ്ങളെ കോര്‍ത്തിണക്കിയ ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചത് പത്മരാജന്റെ തിരക്കഥകളായിരുന്നു.

പത്മരാജന്‍ ചിത്രങ്ങള്‍ കാലത്തെ അതിജീവിക്കുന്നതും അതുകൊണ്ടാണ്. പറഞ്ഞ കഥകളിലൂടെ അറിഞ്ഞ കഥാപാത്രങ്ങളിലൂടെ പത്മരാജന്‍ ഇന്നും അദൃശ്യനായൊരു ഗന്ധര്‍വ്വസാന്നിധ്യമായി നമുക്കിടയിൽ തന്നെയുണ്ട്. സിബി മലയിലും ലോഹിതദാസും മോഹൻലാലുമെല്ലാം ഭരതം സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകളുമായി തിരക്കിലായിരുന്നപ്പോഴാണ് പത്മരാജന്റെ മരണവാർത്ത മൂവരേയും തേടി എത്തുന്നത്.
വലിയ സൗഹൃദം പത്മരാജനുമായി മോഹൻലാലിനും സിബി മലയിലിനുമെല്ലാം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ മരണം തങ്ങൾക്കെല്ലാം വലിയ ഷോക്കായിരുന്നുവെന്ന് പറയുകയാണ് സിബി മലയിൽ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ. ഒപ്പം ഭരതം സിനിമയെ കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങളും സിബി മലയിൽ പങ്കുവെച്ചു.
'പത്മരാജൻ സാർ ആ സമയത്ത് ഞാൻ ഗന്ധർവൻ സിനിമ കഴിഞ്ഞ് അതുമായി ബന്ധപ്പെട്ട് തിയേറ്റർ വിസിറ്റുകൾ നടത്തുകയായിരുന്നു. ഞാനും മുരളിയും ലോഹിയും എന്റെ മുറിയിൽ ഇരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെടുന്നനെ ലാൽ ഭ്രാന്തമായി ഓടിവന്ന് പറഞ്ഞു പപ്പേട്ടൻ വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ലെന്ന്. എട്ട് എട്ടരയല്ലേ ആയുള്ളു പപ്പേട്ടൻ എഴുന്നേറ്റോളും വൈകി കിടന്നതുകൊണ്ട് വൈകുന്നതാകുമെന്ന് പറഞ്ഞു.'
'ഉടൻ ലാൽ പറഞ്ഞു അങ്ങനെയല്ല സംഭവം നമുക്ക് അങ്ങോട്ട് പോകാമെന്ന് പറഞ്ഞു. ഞങ്ങൾ മൂന്ന് പേരും ലാലും കൂടി വേഗത്തിൽ പപ്പേട്ടന്റെ മുറിയുടെ അടുത്ത് എത്തി. ഗുഡ്നൈറ്റ് മോഹൻചേട്ടൻ ഞാൻ ഗന്ധർവനിലെ നായകൻ നിധീഷ് ഭരദ്വാജ് എല്ലാം അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ ചെന്നപ്പോൾ പത്മരാജൻ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്.'

'അത് കാണുന്നത് വരെ ഒരു ദുരന്തം കാണാനാണ് പോകുന്നതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ചെന്ന് കണ്ടപ്പോൾ മനസിലായി. ഞങ്ങൾക്കെല്ലാം ആ കാഴ്ച വലിയൊരു ഷോക്കായിരുന്നു. ലാലിന് അടുത്ത സൗഹൃദം പപ്പേട്ടനുമായി ഉണ്ടായിരുന്നു. പപ്പേട്ടനെ കാണാൻ വേണ്ടി മാത്രമാണ് ലാൽ യാത്ര അടുത്ത ദിവസത്തേക്ക് മാറ്റിയത് പോലും. എല്ലാവരെയും ആ മരണം വലിയ ഷോക്കിലാക്കി കളഞ്ഞു.'
'ഞങ്ങളാണ് തിരുവനന്തപുരത്തുള്ളവരെയെല്ലാം കാര്യങ്ങൾ അറിയിച്ചതെന്നാണ്', പത്മരാജന്റെ മരണമുണ്ടാക്കിയ ആഘാതത്തെ കുറിച്ച് വിവരിച്ച് സംസാരിക്കവെ സിബി മലയിൽ പറഞ്ഞത്. ശേഷം ഭരതം ഷൂട്ടിനിടയിൽ മോഹൻലാൽ അനുഭവിച്ച വേദനകളെ കുറിച്ചും സിബി മലയിൽ വെളിപ്പെടുത്തി. 'ഭരതത്തിലെ രാമകഥ ഗാനലയം സോങ് ഷൂട്ടിനിടയിൽ ഒരു സംഭവമുണ്ടായി.'
'ആ പാട്ടിനിടയിൽ മോഹൻലാൽ തീയിൽ ഇരുന്ന് പാടുന്ന രംഗമുണ്ട്. മോഹൻലാലിനെ പീഠത്തിൽ കയറ്റി ഇരുത്തി തീ ഇടുകയാണ് ചെയ്തത്. തീയുടെ നടുവിൽ ഇരിക്കുന്നയാൾക്ക് അതിയായ ചൂട് അനുഭവിക്കേണ്ടി വരും എന്നതുകൊണ്ട് തന്നെ ഷോട്ടുകൾ പെട്ടന്ന് എടുക്കുന്ന രീതിയിലാണ് സജീകരണങ്ങൾ ഒരുക്കിയത്.'
'ഭാരതപ്പുഴയുടെ തീരത്തായിരുന്നു ഷൂട്ട്. ആ ഷോട്ട് കഴിഞ്ഞ് തീ അണച്ച് ലാലിനെ പുറത്തേക്ക് കൊണ്ടുവന്നപ്പോൾ അദ്ദേഹത്തിന്റെ ദേഹത്തെ രോമങ്ങളെല്ലാം കരിഞ്ഞുപോയതായി കണ്ടു. ഒപ്പം വിയർത്തൊഴുകുന്നുണ്ടായിരുന്നു. ചൂടേറ്റ് ശരീരം ചുവന്നിരുന്നു. അസഹനീയമായ ആ വേദന സഹിച്ചാണ് ലാൽ ഇരുന്നതെന്ന് അപ്പോഴാണ് മനസിലായത്.'
'എനിക്ക് തന്നെ അതുകണ്ട് സങ്കടം തോന്നി. ഇത്രയൊക്കെ വേദനയുണ്ടായിട്ടും ഒന്നും പോലും തെറ്റാതെ മനോഹരമായ ലിപ്സിങ്കോടെയാണ് ലാൽ ആ സീനിൽ ജതി പാടിയത്. ലാൽ ആയതുകൊണ്ടാണ് എല്ലാം സഹിച്ചിരുന്നത്. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഷൂട്ട് നിർത്തിവെപ്പിക്കുമായിരുന്നുവെന്നാണ്', സിബി മലയിൽ അനുഭവം പങ്കിട്ട് പറഞ്ഞത്.


Click it and Unblock the Notifications











