ബിഗ് ബ്രദർ ഹിന്ദിയിൽ ഡബ് ചെയ്തപ്പോൾ സ്വീകരിച്ചു; കേരളത്തിൽ പരാജയപ്പെട്ടതിന് കാരണമെന്തെന്ന് സിദ്ദിഖ്
2020 ൽ പുറത്തിറങ്ങിയ മോഹൻലാൽ സിനിമ ആയിരുന്നു ബിഗ് ബ്രദർ. സിദ്ദിഖ് സംവിധാനം ചെയ്ത സിനിമ നിർമ്മിച്ചത് സിദ്ദിഖിന്റെ തന്നെ നിർമാണ കമ്പനിയും ചേർന്നായിരുന്നു. ഏറെ പ്രതീക്ഷകളുമായെത്തിയ ബിഗ് ബ്രദർ പക്ഷെ തിയറ്ററിൽ വൻ പരാജയമായിരുന്നു. വിയറ്റ്നാം കോളനി, ലേഡീസ് ആന്റ് ജെന്റിൽമാൻ എന്നീ സിനിമകൾക്ക് ശേഷം സിദ്ദിഖ്-മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന സിനിമ ആയിരുന്നു ബിഗ് ബ്രദർ.

മോഹൻലാലിന് പുറമെ അർബാസ് ഖാൻ, സർജാനോ ഖാലിദ്, അനൂപ് മേനോൻ, ഹണി റോസ് തുടങ്ങിയ താരനിരകൾ ബിഗ് ബ്രദറിലുണ്ടായിരുന്നു. 24 കൊല്ലം ജയിൽ ശിക്ഷ അനുഭവിച്ച് തിരിച്ചു വരുന്ന സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ ഈ സിനിമയിൽ അവതരിപ്പിച്ചത്. സിനിമയ്ക്ക് നേരിട്ട പരാജയത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിദ്ദിഖ് ഇപ്പോൾ.
സിനിമയുടെ കഥാപരിസരം കേരളത്തിലാണെന്ന് പ്രേക്ഷകർ ധരിച്ചതാണ് പരാജയത്തിനുള്ള കാരണമെന്ന് സിദ്ദിഖ് പറയുന്നു. സഫാരി ടിവിയോടാണ് പ്രതികരണം. ബാംഗ്ലൂരിൽ ആണ് സിനിമയുടെ കഥ നടക്കുന്നതെങ്കിലും ഷൂട്ട് ചെയ്തത് ഭൂരിഭാഗവും കേരളത്തിലാണ്. ഇത് പ്രേക്ഷകരെ പിന്നോട്ടടിപ്പിച്ചു എന്നാണ് സംവിധായകൻ പറയുന്നത്.

'സിനിമയിലെ നല്ല ഭാഗങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയതിന് കാരണം ആ സിനിമയിലെ പിന്നീട് വരുന്ന മാറ്റങ്ങളാണ്. കഥ പറഞ്ഞപ്പോൾ മോഹൻലാലിനും ഇഷ്ടപ്പെട്ടിരുന്നു. കഥയിൽ ഹീറോയിസം നിലനിർത്തിയിരുന്നു. എന്റെ സിനിമകളിൽ ഏറ്റവും കലക്ഷൻ കുറഞ്ഞ സിനിമകളിൽ ഒന്നായിരുന്നു അത്'
'എന്റെ കമ്പനിക്ക് സാമ്പത്തിക നഷ്ടം വരെയുണ്ടായ സിനിമയാണ്. എന്താണ് ഈ സിനിമയ്ക്ക് സംഭവിച്ചതെന്ന് പിന്നീട് ഞാൻ പരിശോധിച്ചു. ഹിന്ദിയിലേക്ക് ഈ സിനിമ ഡബ് ചെയ്തപ്പോൾ അവിടെയുള്ളവർക്ക് ഈ സിനിമ വളരെ ഇഷ്ടപ്പെട്ടു. യൂട്യൂബിൽ കണ്ട് അഭിനന്ദനം പറഞ്ഞു. അപ്പോഴാണ് എനിക്ക് സിനിമയുടെ യഥാർത്ഥ പോരായ്മ മനസ്സിലായത്'

'ഈ കഥ നടക്കുന്നത് കേരളത്തിലാണ് എന്ന തരത്തിലാണ് പ്രേക്ഷകൻ ഈ സിനിമയെ കണ്ടത്. ശരിക്ക് ഈ കഥ നടക്കുന്നത് ബാംഗ്ലൂരിൽ ആണ്. പക്ഷെ ഷൂട്ട് ചെയ്തത് ഭൂരിഭാഗവും കേരളത്തിലാണ്. ഇത് കേരളത്തിന് പുറത്ത് നടക്കുന്ന കഥയാണെന്ന് ആളുകൾക്ക് വിശ്വസിക്കാൻ പറ്റാതായി. ഒരു അവിശ്വസനീയത കഥയിൽ ഉടനീളം വന്നു. മുഴുവനും കർണാടകയിൽ തന്നെ ഷൂട്ട് ചെയ്യണമായിരുന്നു'

എങ്കിൽ അതൊരു പരാജയ ചിത്രമാവില്ലായിരുന്നു. കാരണം അത്യാവശ്യം എല്ലാ ചേരുവകളും ഉള്ള സിനിമ ആയിരുന്നു. കുറച്ചു കൂടി ശ്രദ്ധ കൊടുത്തിരുന്നെങ്കിൽ സാമ്പത്തിക നഷ്ടം വരുത്തുന്ന സിനിമ ആവില്ലായിരുന്നു. തന്റെ സ്വന്തം നിർമാണ കമ്പനിയിൽ ചെയ്ത ഫുക്രി, ബിഗ് ബ്രദർ രണ്ട് സിനിമകളും പ്രതീക്ഷിച്ച വിജയമായില്ലെന്നും ബിഗ് ബ്രദർ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നും സിദ്ദിഖ് പറഞ്ഞു.


Click it and Unblock the Notifications