ആ സീനെടുക്കണ്ടെന്ന് ഞാൻ പറഞ്ഞിട്ടും ദിലീപ് സമ്മതിച്ചില്ല! ആളുകളുടെ പൾസ് അദ്ദേഹത്തിന് അറിയാം; സംവിധായകന്‍
കുടുംബപ്രേക്ഷകരെ ഏറ്റവുമധികം സ്വാധീനിച്ച നടന്മാരില്‍ ഒരാള്‍ ദിലീപാണ്. ജനപ്രിയ നടന്‍ എന്ന നിലയില്‍ പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ ദിലീപിന് സാധിച്ചിരുന്നു. മാത്രമല്ല ആളുകള്‍ക്ക് ഏതുതരം കഥാപാത്രം വേണമെന്നും അതെങ്ങനെ വര്‍ക്ക് ചെയ്യുമെന്നും ദിലീപിന് നല്ല ധാരണയുണ്ടായിരുന്നു.
ദിലീപിന്റെ നിര്‍ദ്ദേശത്തില്‍ ചെയ്ത കഥാപാത്രങ്ങളൊക്കെ വര്‍ക്ക് ചെയ്തിരുന്നു എന്ന് പറയുകയാണ് സംവിധായകന്‍ സുന്ദര്‍ ദാസ്. കുബേരന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലുണ്ടായ സംഭവങ്ങളെ കുറിച്ചായിരുന്നു മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംവിധാകന്‍ തുറന്ന് പറഞ്ഞത്.

കുബേരന്‍ എന്ന സിനിമയ്ക്ക് വേണ്ടി കുടകില്‍ പോയി. അവിടെ ഉദ്ദേശിച്ചത് പോലൊരു ലൊക്കേഷന്‍ കിട്ടിയില്ല. കഥയിലുള്ളത് പോലെ വലിയ ബംഗ്ലാവ് വേണം. പക്ഷേ അവിടെ ഉദ്ദേശിച്ചത് പോലെ ഒന്നും കിട്ടിയില്ല. ബംഗ്ലാവ് എന്ന പേരേ ഉള്ളു. ശരിക്കും അതൊക്കെ വലിയ വീടുകള്‍ മാത്രമായിരുന്നു. അങ്ങനെ ചിത്രീകരണം ഊട്ടിയിലേക്ക് മാറ്റി.
സിനിമയുടെ തിരക്കഥ പൂര്‍ത്തിയായതിന് ശേഷം ദിലീപും ഞാനുമൊക്കെ കഥ വായിക്കാനായി ഒരുമിച്ച് കൂടി. കഥയില്‍ ഓവനില്‍ വച്ച് അണ്ടര്‍വെയര്‍ ചൂടാക്കുന്നൊരു സീനുണ്ട്. അത വെറുതേ എഴുതിയെന്നേയുള്ളു. ആ സീന്‍ എടുക്കണമെന്നില്ലെന്ന് പറഞ്ഞു. കാരണം ആ സീനില്‍ അണ്ടര്‍വെയറിന്റെ ക്ലോസപ്പ് ഷോട്ട് ഓക്കെ വേണ്ടി വന്നേക്കും.
അതിനെന്താണ് കുഴപ്പം, ആ സീന്‍ എടുക്കാം. അത് മാറ്റരുതെന്നാണ് ദിലീപ് പറഞ്ഞത്. അദ്ദേഹത്തിന് ആളുകളുടെ പള്‍സറിയാം. സ്റ്റേജില്‍ പ്രോഗ്രാം അവതരിപ്പിച്ചത് കൊണ്ട് ആളുകളുടെ പള്‍സ് എന്താണെന്ന് ദിലീപിനെയും ജയറാമിനെയും പോലുള്ള താരങ്ങള്‍ക്കറിയാം. ദിലീപ് പറഞ്ഞത് പലതും കറക്ടാണെന്ന് കുബേരന്റെ വിജയത്തിന് ശേഷം ഞാന്‍ അദ്ദേഹത്തെ വിളിച്ച് പറഞ്ഞിരുന്നു.

സംയുക്ത വര്‍മ്മയ്ക്ക് ഡേറ്റ് കുറവായിരുന്നു. നടി അവസാനമായി അഭിനയിച്ച മലയാള സിനിമ കുബേരനായിരുന്നു. പിന്നെ തെങ്കാശി പട്ടണത്തിന്റെ തമിഴ് മാത്രമേ ചെയ്തിട്ടുള്ളു. അതിന് ശേഷമാണ് ബിജു മേനോനുമായി വിവാഹം കഴിഞ്ഞ് പോകുന്നത്. നടിയുടെ ഡേറ്റും പ്രശ്‌നമായിരുന്നു. പക്ഷേ വളരെ രസകരമായി ആ ചിത്രീകരണം പൂര്‍ത്തിയാക്കി.
നമ്മള്‍ സിനിമയില്‍ വര്‍ക്കാവില്ലെന്ന് കരുതുന്നത് പലതും ഹിറ്റാവാറുണ്ട്. അത്തരം സീനുകള്‍ നോക്കി ചെയ്യാന്‍ ദിലീപിന് പ്രത്യേക കഴിവുണ്ട്. അതിന് അദ്ദേഹത്തിന് മടിയോ ചളിപ്പോ ഇല്ല. ദിലീപിന്റെ റണ്‍വേ എന്ന സിനിമ ഒരു ഉദ്ദാഹരണമാണ്. അതില്‍ വാളയാര്‍ പരമശിവം എന്ന കഥാപാത്രമായി നടക്കുകയല്ല. അയാളുടെ ജീവിതത്തിലെ ഹ്യൂമറുകള്‍ ചെയ്യുന്നുണ്ട്. ഇത്തരം റോളുകള്‍ ചെയ്യാന്‍ ദിലീപേയുള്ളു. ജയസൂര്യ ചെറിയ രീതിയില്‍ ഉണ്ടായിരുന്നു. പക്ഷേ പണ്ട് ജയറാം ചെയ്തിരുന്നതിലേക്കാണ് ദിലീപ് വന്നത്.
കലാഭവന്‍ മണിയും ഹ്യൂമര്‍ ചെയ്തിരുന്നതാണ്. പിന്നെ അദ്ദേഹം വില്ലനായി. അതുപോലെ സലീം കുമാര്‍, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരൊക്കെ ഹ്യൂമറില്‍ നിന്നും സീരിയസ് വേഷത്തിലേക്ക് എത്തിയവരാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications