'അവരുടെ ഒരു ആഗ്രഹവും ഞാൻ സാധിച്ച് കൊടുത്തിട്ടില്ല, വിവാഹവും അവരുടെ ഇഷ്ടത്തിനല്ല നടന്നത്'; ടി.കെ രാജീവ് കുമാർ
കണ്ണെഴുതി പൊട്ടും തൊട്ട് അടക്കമുള്ള സിനിമകളിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധേയനായ സംവിധായകനാണ് ടി.കെ രാജീവ് കുമാർ. ദേശീയ പുരസ്കാരം അടക്കം നേടിയിട്ടുളള സംവിധായകൻ കൂടിയാണ് ടി.കെ രാജീവ് കുമാർ. പുറമെ മികച്ച സിനിമ, സംവിധായകൻ, കഥാകൃത്ത്, തിരക്കഥാകൃത്ത്, ഷോ ഡയറക്ടർ, നാടക നടൻ, താളവാദ്യ വിദഗ്ധൻ എന്നീ നിലകളിൽ അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 2003 മുതൽ 2006 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായിരുന്നു ടി.കെ രാജീവ് കുമാർ.
കൂടാതെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അധ്യക്ഷൻ കൂടിയാണ്. തിരുവനന്തപുരത്തുള്ള യൂണിവേഴ്സിറ്റി കോളേജിൽ നിന്നാണ് രാജീവ് കുമാർ ബിരുദ പഠനം പൂർത്തിയാക്കിയത്. തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലിയിൽ പ്രവേശിച്ചു. ജോലി ഉപേക്ഷിച്ചാണ് ടി.കെ രാജീവ് കുമാർ സിനിമയ്ക്ക് പിന്നാലെ പോകാൻ തുടങ്ങിയത്. നവോദയ അപ്പച്ചൻ നിർമ്മിച്ച് 1984ൽ പുറത്തിറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയുടെ സംവിധായകനായിരുന്ന ജിജോ പുന്നൂസിന്റെ കൂടെ സഹ സംവിധായകനായാണ് രാജീവ് കുമാർ ആദ്യമായി സിനിമയിലെത്തുന്നത്.

കുറേനാൾ സഹസംവിധായകനായി പ്രവർത്തിച്ച ശേഷമാണ് ആദ്യമായി 1989ൽ ചാണക്യൻ സംവിധാനം ചെയ്ത് സ്വതന്ത്ര്യ സംവിധായകനായത്. ചിത്രത്തിൽ നായകനായി അഭിനയിച്ചത് കമലഹാസനായിരുന്നു. ജയറാമും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചാണക്യൻ വലിയ വിജയം നേടി. ക്ഷണക്കത്ത്, ഒറ്റയാൾ പട്ടാളം, മഹാനഗരം, പവിത്രം, തച്ചോളി വർഗീസ് ചേകവർ, കണ്ണെഴുതി പൊട്ടുംതൊട്ട്, ജലമർമ്മരം, വക്കാലത്ത് നാരായണൻ കുട്ടി, ഇവർ, സീതാകല്യാണം, ഫ്രീകിക്ക് (ഹിന്ദി), ചൽ ചലാ ചൽ (ഹിന്ദി), ഒരു നാൾ വരും, രതിനിർവ്വേദം, തൽസമയം ഒരു പെൺകുട്ടി എന്നീ സിനിമകളും ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്തു. ബർമുഡയാണ് ഇനി റിലീസിനെത്താനുള്ള ടി.കെ രാജീവ് കുമാർ സിനിമ.

ലതാ കുര്യനെയാണ് ടി.കെ രാജീവ് കുമാർ ജീവിത സഖിയാക്കിയത്. വിവാഹവും എതിർപ്പുകൾ നിറഞ്ഞതായിരുന്നു എന്നാണ് ടി.കെ രാജീവ് കുമാറും ഭാര്യ ലതയും പറയുന്നത്. രാജീവ് കുമാറിന്റേയും ലതയുടേയും മിശ്ര വിവാഹമായിരുന്നു. പ്രണയത്തിലായ ശേഷം വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ എതിർപ്പ് പ്രതീക്ഷിച്ചിരുന്നുവെന്നാണ് ടി.കെ രാജീവ് കുമാർ പറയുന്നത്. 'അച്ഛനും അമ്മയ്ക്കും ചെറുപ്പം മുതൽ എന്നെ കുറിച്ച് നിരവധി സ്വപ്നങ്ങളുണ്ടായിരുന്നു. അവർക്ക് ഞാൻ ഡോക്ടറായി കാണണമെന്നായിരുന്നു. എന്നാൽ ഞാൻ അവരുടെ ആഗ്രഹങ്ങൾ കാറ്റിൽ പറത്തിയാണ് ജീവിച്ചത്. ലതയുടെ വീട്ടിൽ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും പറഞ്ഞപ്പോൾ എതിർപ്പുണ്ടായിരുന്നില്ല. അച്ഛൻ പുരോഗമന ചിന്താഗതിയുള്ളയാളാണ്. എന്നോട് പറഞ്ഞത് നന്നായി ആലോചിച്ച് തീരുമാനിക്കൂ എന്ന് മാത്രമാണ്. എന്റെ വീട്ടിൽ പറയുമ്പോഴുള്ള പ്രതികരണം എന്തായിരിക്കുമെന്ന് എനിക്ക് നേരത്തെ അറിയുമായിരുന്നു.'

'പിന്നെ ഞാൻ അവർക്ക് മുമ്പിൽ ജീവിച്ച് കാണിച്ച് കൊടുക്കുക എന്നത് മാത്രമെ ഞാൻ ചിന്തിച്ചുള്ളൂ. സിനിമ ഇഷ്ടമുള്ള മേഖലയാണ്. അത് ഉപേക്ഷിച്ച് ബാങ്ക് ജോലിയുമായി ഞാൻ പോയിരുന്നെങ്കിൽ വരുമാനമുണ്ടാകും പക്ഷെ സന്തോഷമുണ്ടാകുമായിരുന്നില്ല. മക്കളെയും ഞങ്ങൾ സ്വതന്ത്രരായാണ് വളർത്തുന്നത്. അവർക്കിഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവർക്ക് കൊടുത്തിട്ടുണ്ട്. ലത ആർട്ടുമായി ബന്ധപ്പെട്ട് നടക്കുന്നതിനോടും മക്കൾക്ക് താൽപര്യമാണ്. അമ്മയുടെ ഇഷ്ടങ്ങൾ അവർക്ക് അറിയാമെന്നതാണ് കാരണം. സ്വന്തം ചെലവ് അടക്കം മക്കൾ സമ്പാദിച്ച് തുടങ്ങിയിട്ടുണ്ട്' ടി.കെ രാജീവ് കുമാർ പറയുന്നു.


Click it and Unblock the Notifications